വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം: എട്ട് തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. പ്ലാന്റിലെ സ്റ്റീൽ ഉരുക്കുന്ന ഭാഗത്താണ് ദുരന്തമുണ്ടായത്. കനത്ത താപനിലയിൽ ഉരുകിയ ഉരുക്ക് സൂക്ഷിച്ചിരുന്ന ഭീമൻ പാത്രം മറിഞ്ഞാണ് അപകടം. അപകടത്തെ തുടർന്ന് ആയിരത്തി അറുന്നൂറോളം ഡിഗ്രി സെൽഷ്യസ് ചൂടുള്ള ദ്രവരൂപത്തിലുള്ള ഉരുക്ക് പ്ലാന്റിലേക്ക് വൻതോതിൽ ചോർന്നൊലിക്കുകയായിരുന്നു.
പ്ലാന്റിൽ ഉരുകി വച്ചിരുന്ന ഉരുക്ക് അടങ്ങിയ കണ്ടെയ്നർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഉയർത്തുന്നതിനിടെയുണ്ടായ സാങ്കേതിക തകരാർ മൂലം കണ്ടെയ്നർ തകരുകയും, ചൂടുള്ള ദ്രാവകലോഹം വൻതോതിൽ ചുറ്റുമുള്ള തൊഴിലിടത്തിലേക്ക് ഒഴുകിപ്പടരുകയുമായിരുന്നു. പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാർക്ക് നേരെയാണ് ഉരുകിയ ഉരുക്ക് തെറിച്ചുവീണത്. തൊഴിലാളികൾ ജീവരക്ഷാർത്ഥം ഓടിമാറിയെങ്കിലും സമീപത്തുണ്ടായിരുന്നവർക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
അപകടത്തിൽ എട്ട് തൊഴിലാളികൾ മരണപ്പെട്ടതായും നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതായും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സർക്കിൾ ഇൻസ്പെക്ടർ കേശവ് റാവു വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു.
അടിയന്തര രക്ഷാപ്രവർത്തനം
സംഭവസ്ഥലത്തേക്ക് പ്ലാന്റിലെ അടിയന്തര വിഭാഗവും ദുരന്തനിവാരണ സേനയും ഉടൻതന്നെ എത്തിച്ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ പ്ലാന്റിലെ ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നഗരത്തിലെ മറ്റ് പ്രമുഖ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. നിലവിൽ ചോർച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തലും പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി
സ്റ്റീൽ പ്ലാന്റിലുണ്ടായ വൻ ദുരന്തത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തീവ്ര ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങളുടെയും ദുരിതാശ്വാസ നടപടികളുടെയും പുരോഗതി വിലയിരുത്തി. അപകടത്തിൽപ്പെട്ട തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ വൈദ്യസഹായവും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി.
അന്വേഷണം പ്രഖ്യാപിച്ചു
സ്ഫോടനത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ചും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കാൻ പ്ലാന്റ് അധികൃതരും പൊലിസും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീവ അപകടകരമായ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന താപനിലയിലുള്ള ലോഹങ്ങൾ കൈകാര്യം ചെയ്യുന്ന വൻകിട വ്യവസായശാലകളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ ദുരന്തം വീണ്ടും വഴിതുറന്നിരിക്കുകയാണ്.
Eight workers were killed and several others sustained severe injuries following a massive explosion at the Visakhapatnam (Vizag) Steel Plant in Andhra Pradesh. The blast occurred during operations, prompting immediate rescue efforts and an investigation into the cause of the accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."