ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ
തിരുവനന്തപുരം: ഭരണമാറ്റത്തെ അനുകൂല സാഹചര്യമാക്കി മാറ്റി സർവകലാശാലകളിൽ ഗവർണർ സംഘപരിവാറുകാരെ നിയമിക്കുന്നു. സർക്കാരുമായി യാതൊരു കൂടിയാലോചനയുമില്ലാതെ എം.ജി സർവകലാശാല വൈസ് ചാൻസലറായി സംഘപരിവാർ നേതാവിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമിച്ചു. കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനയായ കൊച്ചിൻ യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സംഘിന്റെ സ്ഥാപക നേതാവ് ഡി. മാവൂതിനാണ് ഗവർണർ വി.സിയുടെ പൂർണ ചുമതല നൽകിയത്.
സർക്കാരുമായി ആലോചന നടത്തേണ്ടതില്ലെന്ന അർഥത്തിൽ ചാൻസലർ പദവി പൂർണാർഥത്തിൽ ഉപയോഗിക്കുക കൂടിയാണ് ഗവർണർ ചെയ്തിരിക്കുന്നത്. പുതിയ സർക്കാരും മന്ത്രിയും അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽതന്നെ നിയമനങ്ങളുമായി ഗവർണർ നടത്തിയ നീക്കം മേൽക്കോയ്മ നേടുകയെന്ന തന്ത്രത്തിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു. എം.ജി വൈസ്ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരിന്റെ അഭിപ്രായം തേടുകയോ പാനൽ വാങ്ങുകയോ ചെയ്തിട്ടില്ല. സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും വി.സിയുടെ അഭിപ്രായം ഗവർണർ ആരാഞ്ഞിട്ടില്ല.
ചട്ടപ്രകാരം വൈസ് ചാൻസലർ ആകേണ്ടവരുടെ പട്ടിക സർക്കാരിൽനിന്നും ഗവർണർക്ക് സമർപ്പിക്കേണ്ടതാണ്. എന്നാൽ, പുതിയ സർക്കാർ പട്ടിക നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണർ സ്വന്തം നിലയ്ക്ക് വി.സിയെ നിയമിക്കുകയായിരുന്നു. സർവകലാശാലയിൽതന്നെ യോഗ്യരും പ്രവർത്തനപരിചയവുമുള്ള നിരവധിപേരുള്ളപ്പോൾ അവരെയൊന്നും പരിഗണിക്കാതെയാണ് തമിഴ്‌നാട് സ്വദേശിയും ബി.ജെ.പി പശ്ചാത്തലമുള്ളയാളുമായ മാവൂത്തിനെ നിയമിച്ചത്. ഇതിനു പിന്നാലെയാണ് ബി.ജെ.പി ദേശീയ സമിതിയംഗം ജെ. പ്രമീളാദേവി ഉൾപ്പെടെയുള്ള 30 പേരെ സെനറ്റിൽ ഉൾപ്പെടുത്തി ഗവർണർ ഉത്തരവിറക്കിയത്.
ഇതിൽ ഉൾപ്പെട്ട 19 പേരും സംഘപരിവാറുകാരോ അനുകൂലികളോ ബി.ജെ.പിക്കാരോ ആണ്. കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്കും സാങ്കേതിക സർവകലാശാലകൾക്കു പുറമേ ഇപ്പോൾ എം.ജി സർവകലാശാലയിലും തനിക്ക് താൽപര്യമുള്ളയാളെ വി.സിയാക്കിയതോടെ ഗവർണർ രാഷ്ട്രീയനീക്കമാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സർക്കാരോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചിട്ടില്ല. ഗവർണറോട് ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ് സർക്കാർ. അതുകൊണ്ടാണ് നിയമനങ്ങളിൽ നിശബ്ദത പാലിക്കുന്നതെന്നാണ് വിവരം. അതേസമയം, ഗവർണർ നിയമനങ്ങൾ നടത്തിയത് യു.ഡി.എഫ് സർക്കാരിന്റെ മൗനാനുവാദത്തോടെയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനെതിരേ എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഗവർണറുടെ നടപടിയിൽ കോൺഗ്രസിനുള്ളിൽതന്നെ അഭിപ്രായഭിന്നതയുണ്ട്. കെ.എസ്.യുവും ഈ നയത്തെ എതിർക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."