കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു
തിരുവനന്തപുരം: കാട്ടാക്കടയിലെ ബേക്കറിയിലെ ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്ത് ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
മെയ് 29നാണ് സാധാരണയായി നടത്തുന്ന പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍ നിന്ന് ഓറഞ്ച് ജ്യൂസിന്റെ സാമ്പിള്‍ ശേഖരിച്ചത്. പിന്നീട് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വഞ്ചിയൂരിലെ ഗവണ്‍മെന്റ് അനലിസ്റ്റ് ലബോറട്ടറിയിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിരുന്നു.
ഈ പാനീയം ഉപയോഗിക്കാനായി സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് പഞ്ചായത്തിനെയും ബന്ധപ്പെട്ട അധികാരികളെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു കഴിഞ്ഞു.നിരവധിപേര്‍ ഈ ജ്യൂസ് ബേക്കറിയില്‍ നിന്ന് കുടിച്ചിട്ടുണ്ടെന്നാണ് വിവരമാണ്. ദിവസേന ബേക്കറിയില്‍ ഉണ്ടാകുന്ന ജ്യൂസുകളില്‍ ഒന്നാണിത്. വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബേക്കറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു. ഇന്ന് കോഴിക്കോട് മൂന്ന് വയസുകാരനും രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ പരിശോധനാ ഫലം വന്നിരുന്നു. ഇവയെല്ലാം പോസിറ്റീവായിരുന്നു. ബാക്കിയുള്ള ഏഴുപേരുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."