അവയവക്കടത്ത് കേസ്: ഇഡി സംസ്ഥാനവ്യാപക റെയ്ഡ്; വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു
കൊച്ചി: അവയവക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്തി. മണിക്കൂറുകളോളം നീണ്ട റെയ്ഡിൽ പ്രതികളുടെ വീടുകളിൽ നിന്ന് നിരവധി വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തിയത്. കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടന്നു.
അവയവക്കടത്തുമായി ബന്ധപ്പെട്ട് പൊലിസ് ഇതിനകം ആറോളം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത ഇഡി, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ദാരിദ്ര്യം അനുഭവിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് അവയവദാനത്തിന് പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്തിരുന്ന സംഘമാണ് കേസിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 'കലത്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് ആരോപണം. വ്യാജ ആധാർ കാർഡുകളും മറ്റ് രേഖകളും തയ്യാറാക്കി സർക്കാർ പോർട്ടലായ സഞ്ജീവനിയിൽ അപ്‌ലോഡ് ചെയ്ത് അനുമതികൾ നേടിയെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇരകളായി മാറിയവരെ പിന്നീട് ഏജന്റുമാരാക്കി മാറ്റി കൂടുതൽ ആളുകളെ റാക്കറ്റിലേക്ക് എത്തിക്കുന്ന രീതിയും സംഘത്തിനുണ്ടായിരുന്നുവെന്നാണ് അന്വേഷണ വിവരം.
കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി നജീബും ഭാര്യ റഷീദയും ഉൾപ്പെടെ പത്തോളം പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലും കർണാടകയിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നജീബ്, കാസർകോട് പ്രവർത്തിപ്പിച്ചിരുന്ന ഇന്റർനെറ്റ് കഫേ വഴിയാണ് വ്യാജരേഖകൾ തയ്യാറാക്കിയിരുന്നതെന്നാണ് കണ്ടെത്തൽ.
കൊല്ലം പുളിയത്തുമുക്ക് സ്വദേശിനി ശ്രീജയും റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ആളുകളെ കണ്ടെത്തി നജീബിന്റെ സംഘത്തിലേക്ക് എത്തിക്കുന്നതായിരുന്നു ശ്രീജയുടെയും പട്ടത്താനം സ്വദേശി സുധീറിന്റെയും പ്രധാന ചുമതലയെന്നാണ് വിവരം.
കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളിൽ നിന്ന് നജീബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കമ്മീഷൻ ഇനത്തിൽ വൻതുകകൾ എത്തിയിട്ടുണ്ടെന്ന വിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന. പ്രതികളുടെയും ആശുപത്രികളുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക പരിശോധനയും പുരോഗമിക്കുകയാണ്.
പ്രതികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്ന നടപടികൾ തുടരുകയാണ്. പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷം കൂടുതൽ ആശുപത്രി അധികൃതരെയും ചോദ്യം ചെയ്യാൻ ഇഡി തയ്യാറെടുക്കുകയാണ്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും നിർണായക വെളിപ്പെടുത്തലുകളും ഉണ്ടായേക്കുമെന്നാണ് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
As the Enforcement Directorate (ED) expanded its probe into a case of forging documents for organ trafficking, widespread raids were conducted across the state. ED officials carried out simultaneous inspections at around nine locations in Kochi, Kollam, and Kasaragod districts. Raids were also conducted at some private hospitals in Kochi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."