'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം
പത്തനംതിട്ട: സ്വകാര്യ ബസില്‍ കയറിയ യുവതി ടിക്കറ്റെടുക്കാന്‍ പണം നീട്ടി. എന്നാല്‍ ടിക്കറ്റിന് പകരം കണ്ടക്ടര്‍ കൈയില്‍ വെച്ചത് അച്ചപ്പത്തിന്റെ ഒരു പാക്കറ്റ്. 'ടിക്കറ്റ് ഒക്കെ പിന്നെയെടുക്കാം... 50 രൂപയ്ക്ക് അച്ചപ്പം വാങ്ങാമോ?' എന്ന ചോദ്യവും ഒപ്പം. പിന്നാലെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും മുന്നിലേക്ക് അച്ചപ്പം, മുറുക്ക്, പക്കാവട എന്നിവയുടെ പാക്കറ്റുകള്‍ നീണ്ടു. ചിലര്‍ വാങ്ങി, ചിലര്‍ കൗതുകത്തോടെ നോക്കി. എന്നാല്‍ ആ കാഴ്ചയ്ക്ക് പിന്നില്‍ ഒളിഞ്ഞിരുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു.
പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി നിലവില്‍ വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. വരുമാനം ഇടിഞ്ഞതോടെ ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറച്ചു. നഷ്ടത്തിലോടുന്ന സ്വകാര്യ ബസുകള്‍ പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ഗതാഗതമന്ത്രി സി.പി. ജോണിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് പത്തനംതിട്ട പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കണ്ടക്ടര്‍മാര്‍ അച്ചപ്പം, മുറുക്ക്, പക്കാവട എന്നിവ വില്‍ക്കാന്‍ ഇറങ്ങിയത്. പ്രതിഷേധവും അതിജീവനവും ഒരുമിച്ചുള്ള ഒരു ശ്രമമായിരുന്നു ഇത്.
ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ചിറ്റാര്‍, റാന്നി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകളിലാണ് ഈ വ്യത്യസ്ത കാഴ്ച കണ്ടത്. ജീവിക്കണമെങ്കില്‍ ഇത്തരം ചെറിയ കച്ചവടങ്ങള്‍ ഇനി സ്ഥിരമാക്കേണ്ടി വരുമെന്ന അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി രൂക്ഷമായത്. നേരത്തെ സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ 60 ശതമാനത്തോളം സ്ത്രീകളായിരുന്നു. പദ്ധതി നിലവില്‍വന്ന് വെറും 15 ദിവസം പിന്നിടുമ്പോള്‍ തന്നെ 80 ശതമാനം സ്വകാര്യ ബസുകള്‍ക്കും പ്രവര്‍ത്തനച്ചെലവ് പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് ഉടമകളുടെ വിലയിരുത്തല്‍.
'ജിഫോം നല്‍കിയാല്‍ പട്ടിണിയാകും'
നഷ്ടം കൂടിയതോടെ നികുതി ഒഴിവാക്കാന്‍ ജിഫോം നല്‍കി സര്‍വീസ് നിര്‍ത്തിവെക്കുന്നതും ആലോചിച്ചു. എന്നാല്‍ അങ്ങനെ ചെയ്താല്‍ ജീവനക്കാരുടെ കുടുംബം പട്ടിണിയിലാകുമെന്ന് പറഞ്ഞ് പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ഒരു ബസുടമയും ജിഫോം നല്‍കിയിട്ടില്ല. നഷ്ടം സഹിച്ചും സര്‍വീസ് തുടരുകയാണ് പലരും.
ഒരുകാലത്ത് ഡ്രൈവര്‍മാര്‍ക്ക് പ്രതിദിനം 1100 മുതല്‍ 1200 രൂപ വരെ നല്‍കിയിരുന്ന ശമ്പളം ഇപ്പോള്‍ 800 മുതല്‍ 900 രൂപയായി കുറഞ്ഞു. ജിഫോം നല്‍കിയാല്‍ മൂന്ന് മാസമോ ആറുമാസമോ ബസ് സര്‍വീസ് നടത്താതെ കയറ്റിയിടാം. ആ കാലയളവില്‍ നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ പിന്നീട് സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ നികുതി അടയ്ക്കണം. ജിഫോം നല്‍കിയ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും അനുമതിയില്ല.
തെക്കന്‍ ജില്ലകളിലാണ് കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നത്. അതിനാല്‍, കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ബസുകളുടെ എണ്ണം കുറയ്ക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. പ്രിയദര്‍ശിനി പദ്ധതി യാതൊരു മാനദണ്ഡവുമില്ലാതെ നടപ്പാക്കിയതായും, അതാണ് സ്വകാര്യ ബസ് മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നും അവര്‍ ആരോപിക്കുന്നു.
A young woman boarded a private bus and extended money to buy a ticket. But instead of a ticket, the conductor placed a packet of achappam in her hand. "We can take the ticket later... will you buy achappam for Rs 50?" he asked. Then packets of achappam, murukku, and pakkavada were offered to other passengers on the bus. Some bought them, some watched with curiosity. But behind that scene was the struggle for survival of private bus employees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."