അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി
മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ അര്‍ജന്റീനയെയും ഫിഫയെയും പരിഹസിക്കുന്ന തരത്തില്‍ കേരള പൊലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരേ പരാതി. കായികപ്രേമികളുടെ വികാരത്തെ വ്രണപ്പെടുത്തേുന്ന രീതിയിലാണ് പോസ്റ്റെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും സംസ്ഥാന പൊലിസ് മേധാവിക്കും സംസ്ഥാന പൊലിസ് കംപ്ലൈയ്ന്റ് അതോറിറ്റിക്കും പരാതി നല്‍കി.
സര്‍ക്കാര്‍ സംവിധാനത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ആരാധകപോരുകള്‍ക്കും ഉപയോഗിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫുട്‌ബോളിന്റെ കായികമൂല്യങ്ങളെയും അര്‍ജന്റീന ആരാധകരുടെ വികാരങ്ങളെയും വ്രണപ്പെടുത്തുന്ന രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥരേ കണ്ടെത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയും മത്സരത്തിന്റെ റഫറിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ കേരളത്തിന്റെ ഭൂപടം ഗ്രാഫിക്‌സിലൂടെ ഉള്‍പ്പെടുത്തിയാണ് കേരള പൊലിസ് പോസ്റ്റ് തയ്യാറാക്കിയത്. അര്‍ജന്റീനയ്ക്ക് മത്സരങ്ങളില്‍ റഫറിയുടെ അനുകൂല്യം ലഭിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ട്രോളുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചിത്രം. ചിത്രത്തോടൊപ്പം 'നിങ്ങള്‍ക്ക് ഞങ്ങളുണ്ട്' എന്ന ടാഗ് ലൈനും 'അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാം 112' എന്ന സന്ദേശവും ഉള്‍പ്പെടുത്തിയിരുന്നു.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഔദ്യോഗിക നിയമപാലക ഏജന്‍സിയുടെ സമൂഹമാധ്യമ പേജ് ഉപയോഗിച്ച് ഒരു രാജ്യത്തെയോ ടീമിനെയോ ഫിഫയെയോ പരിഹസിക്കുന്നത് ഉചിതമല്ലെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. പ്രതിഷേധം ശക്തമായതോടെ വിവാദമായ പോസ്റ്റ് കേരള പൊലിസ് പിന്നീട് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് പിന്‍വലിച്ചു.
A complaint has been filed against a post published on the official Facebook page of Kerala Police that mocked Argentina and FIFA in the context of the World Cup football matches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."