കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
എറണാകുളം: കള്ളാടി മണ്ണിടിച്ചിലില്‍ അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.
ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കിയെന്നാണ് വിമര്‍ശനം. ഉദ്യോഗസ്ഥര്‍ക്കും കരാറുകമ്പനിക്കുമെതിരെ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നാണ് ശുപാര്‍ശ.
കരാര്‍ കമ്പനിക്കെതിരെയും അന്വേഷണം വേണം. പരിസ്ഥിതി അനുമതിയിലെ മണ്ണ് നിക്ഷേപ വ്യവസ്ഥകള്‍ ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. കരാര്‍ കമ്പനിയുടെ സുരക്ഷാ വീഴ്ചകളും നിയമലംഘനവും അന്വേഷിക്കണം.തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്നും പരിശോധിക്കണം. ടണല്‍ നിര്‍മ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
അതേസമയം കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അപകടാവസ്ഥയില്ലെന്ന് വിദഗ്ധസംഘം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധസംഘം കള്ളാടിയിലെത്തിയത്.
മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി തമ്പിയും CESS പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചത്. സന്തോഷ് തമ്പി നേതൃത്വം നല്‍കുന്ന സമിതിയില്‍ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."