മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്
റാംപൂർ: ഉത്തർപ്രദേശിലെ മുഹമ്മദലി ജൗഹർ സർവകലാശാല കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്ത്. സർവകലാശാല കാമ്പസിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും പൊളിച്ചുനീക്കാൻ റാംപൂർ വികസന അതോറിറ്റി (ആർ.ഡി.എ) നൽകിയ നോട്ടീസിനെ അഖീലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ശക്തമായി അപലപിച്ചു. ഏകപക്ഷീയവും പ്രതികാരബുദ്ധിയോടെയുള്ളതുമായ നടപടി ഉടനടി നിർത്തിവെക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും സംഘടനകൾ ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു.
മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാനെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വക്താവ് എസ്.ക്യു.ആർ. ഇല്യാസ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
"മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടപ്പോൾ, പൊതുജനങ്ങളുടെ ത്യാഗവും പരിശ്രമവും കൊണ്ട് കെട്ടിപ്പടുത്ത ഇത്തരം വിജ്ഞാനകേന്ദ്രങ്ങളെ തകർക്കാനാണ് നീക്കം നടക്കുന്നത്. ഇത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ തടയാനുള്ള ഗൂഢശ്രമമാണ് എന്നും ബോർഡ് വക്താവ് പറഞ്ഞു.
കെട്ടിടങ്ങൾ ആവശ്യമായ അനുമതിയില്ലാതെയാണ് നിർമിച്ചതെന്ന റാംപൂർ വികസന അതോറിറ്റിയുടെ വാദം ബോർഡ് പൂർണ്ണമായും തള്ളി. നിർമാണ സമയത്ത് ഈ പ്രദേശം ആർ.ഡി.എയുടെ പരിധിയിൽ ആയിരുന്നില്ലെന്നും, അതിനാൽ പ്ലാനുകൾക്ക് അനുമതി വാങ്ങേണ്ട നിയമപരമായ ബാധ്യത അന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നിയമപരമായ നടപടിക്രമങ്ങളിലൂടെയും പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും വ്യക്തിനിയമ ബോർഡ് ആവശ്യപ്പെട്ടു.
സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ നേതൃത്വത്തിലുള്ള 'മുഹമ്മദ് അലി ജൗഹർ ട്രസ്റ്റി'ന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സർവകലാശാല. കാമ്പസിലെ കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നും മതിയായ അനുമതികൾ വാങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റാംപൂർ വികസന അതോറിറ്റിയുടെ നടപടി. 15 ദിവസത്തിനകം കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അതോറിറ്റി നേരിട്ട് പൊളിച്ചുനീക്കുമെന്നുമാണ് നോട്ടീസിലുള്ളത്.
നിർമാണ സമയത്ത് പ്രദേശം ആർ.ഡി.എ പരിധിയിൽ ആയിരുന്നില്ലെന്ന സർവകലാശാലയുടെ വാദം അധികൃതർ തള്ളിക്കളഞ്ഞു. അതേസമയം, പൊളിക്കൽ നടപടികൾ വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ആവശ്യമായ സഹായവും കൗൺസലിങ്ങും നൽകാൻ ജില്ലാ ഇൻസ്‌പെക്ടർ ഓഫ് സ്‌കൂൾസിനെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
Muslim organizations have launched strong protests against the authorities' move to demolish portions of the Mohammad Ali Jauhar University in Uttar Pradesh. The All India Muslim Personal Law Board (AIMPLB) and various community leaders have condemned the decision, labeling it a politically motivated "retaliatory action" aimed at targeting educational institutions built by minority communities. Leaders have called for immediate government intervention to protect the university.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."