`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്
ആലപ്പുഴ: രാഷ്ട്രീയവും ഭരണപരവുമായ വിവാദങ്ങള്‍ക്കൊടുവില്‍ `രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്. വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറിച്ച സംഭവത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരേ സസ്പെന്‍ഷന്‍ നടപടി വന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമാണ്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി വൈകുന്നതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടായിരുന്നു. ആദ്യ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ചാണ് അന്വേഷണസംഘം പുതിയ കണ്ടെത്തലുകള്‍ ഡി.ജി.പിക്ക് മുന്നിലെത്തിച്ചതെന്നും ശ്രദ്ധേയമാണ്. കേസിന്റെ അന്വേഷണത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ഗുരുതര വീഴ്ചവരുത്തുകയും നടപടികള്‍ അട്ടിമറിക്കുകയും ചെയ്തുവെന്നാണ് എസ്.ഐ.ടിയുടെ ആദ്യ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇതിന് എ.ഡി.ജി.പി നല്‍കിയ വിശദീകരണവും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും തമ്മില്‍ വലിയ പരസ്പരവിരുദ്ധത പ്രകടമായിരുന്നു. തുടര്‍ന്ന്, വിഷയം നിയമക്കുരുക്കിലേക്ക് പോകാതിരിക്കാന്‍ പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിയമോപദേശം തേടുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വ്യക്തതവരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി എസ്.ഐ.ടി.യോട് ആവശ്യപ്പെട്ടത്. നിയമപരമായ ഉറപ്പുവരുത്തലുകള്‍ക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതോടെ അജിത് കുമാറിന്റെ സസ്പെന്‍ഷന്‍ നടപടിക്ക് വഴിതുറന്നു.
ആലപ്പുഴയില്‍ നടന്ന നവകേരള സദസിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവമാണ് കേസുകള്‍ക്ക് ആധാരം. കേസിന്റെ തുടരന്വേഷണം ഉയര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ വെച്ച് മനഃപൂര്‍വം അട്ടിമറിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."