പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്
തിരൂർക്കാട് (മലപ്പുറം): ആ സൗമ്യമുഖം മാഞ്ഞുപോയി... പാണ്ഡിത്യത്തിന്റെ ഗരിമയിൽ പ്രഭചൊരിഞ്ഞ് ലാളിത്യത്തിന്റെ പെരുമയിൽ ജീവിച്ച ഇസ്്ലാംമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉമല ജനറൽ സെക്രട്ടറിയുമായ ശൈഖുൽ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്്്ലിയാർ (81) വിടവാങ്ങി. വാർധക്യ സഹജ അസുഖങ്ങളാൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ ഉച്ചയോടെയാണ് വിടപറഞ്ഞത്. മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും ഇന്നു രാവിലെ 10ന് തിരൂർക്കാട് മഹല്ല് ജുമാമസ്ജിദിൽ നടക്കും.
2016 ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്്ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിൻസിപ്പലുമാണ്. സമസ്ത മുശാവറ അംഗമായി 1986 ൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1992ൽ എസ്.വൈ.എസ് ജനറൽ സെക്രട്ടറിയായി. 2010ൽ സമസ്ത ജോ. സെക്രട്ടറിയുമായി. 2009 മുതൽ സമസ്ത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ് ആണ്. 2013 മുതൽ കാസർകോട് ഖാസിയാണ്.
സംഘടനാ നേതൃസ്ഥാനത്ത് സുന്നി ആദർശ വിശുദ്ധിയിൽ നിലപാടുകൾ പ്രഖ്യാപിക്കുമ്പോഴും പ്രവർത്തകരോടും പൊതുവേദികളിലും ലാളിത്വത്തിന്റെ എളിമയായിരുന്നു അദ്ദേഹത്തെ പ്രവർത്തകരിലേക്കും ജനങ്ങളിലേക്കും അടുപ്പിച്ചത്. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ഇന്ത്യൻ മുസ്്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യയിലെ ഏക പണ്ഡിതനാണ് അദ്ദേഹം. വിദേശരാജ്യങ്ങളിലെ പണ്ഡിതന്മാരുമായും ഭരണകർത്താക്കളുമായും അദ്ദേഹം സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. പത്ത് വർഷം സമസ്തയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന് ഒരുനൂറ്റാണ്ടിന്റെ ചരിത്ര സമ്മേളനത്തിലേക്ക് സമസ്തയുടെ മൂവർണക്കൊടി കൈമാറിയാണ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാർ വിടവാങ്ങുന്നത്.
മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസഹാജി- മാടമ്പി ഇയ്യാത്തുട്ടി ദമ്പതികളുടെ മകനായി 1945ലാണ് ജനിച്ചത്. പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂർക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസിൽ ഇരുമ്പുഴി തെക്കുംമുറിയിൽ ദർസിൽ പഠനം ആരംഭിച്ചു. നാല് വർഷത്തിനു ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദർസിലും തുടർന്ന് പടിഞ്ഞാറ്റുമുറിയിലെ ദർസിലുമായി പഠനം പൂർത്തിയാക്കി. 1964ൽ ജാമിഅ നൂരിയ്യയിൽ ചേർന്ന അദ്ദേഹം നാല് വർഷം അവിടെ പഠനം നടത്തി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, പെരിന്തൽമണ്ണ സൈതാലി മുസ്ലിയാർ, വളപുരം കെ.ടി മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ഖാദർ (കായി) മുസ്ലിയാർ, പെരുമ്പലം ബാപ്പുട്ടി മുസ്ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.
16 ാം വയസിൽ തിരൂർക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സിൽ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട അദ്ദേഹം ഇളംപ്രായത്തിൽ തന്നെ നേതൃപാടവം തെളിയിച്ച പണ്ഡിതനായിരുന്നു. 1968ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് ഫൈസി ബിരുദം നേടിയ ശേഷം മീനാർകുഴി ദർസിലാണ് ആദ്യ സേവനം. 1978ൽ ചെമ്മങ്കടവ് ദർസിലേക്കും പിന്നീട് 1979ൽ പട്ടിക്കാട് ജാമിഅ നൂരിയയിൽ ശംസുൽ ഉലമയുടെ ഒഴിവിലേക്കും അധ്യാപകനായെത്തി. 2003 മുതൽ അവിടെ പ്രിൻസിപ്പലായി. 1970ൽ സമസ്ത പെരിന്തൽമണ്ണ താലൂക്ക് സെക്രട്ടറിയായും 1976ൽ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായി. 1978 മുതൽ ജാമിഅ പൂർവ വിദ്യാർഥി സംഘടനയായ ഓസ്‌ഫോജനയുടെ ജനറൽ സെക്രട്ടറിയാണ്.
മുസ്്ലിം വേൾഡ് ലീഗിലെ ഇസ്്ലാമിക് ഫിഖ്ഹ് കൗൺസിൽ മെമ്പറായിരുന്നു. 1978ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (ഇഫ്‌ളു)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിരുന്നു. 2008ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹർ പൂർവവിദ്യാർഥി സംഗമത്തിൽ സംബന്ധിച്ചു. 2011ൽ ലിബിയയിൽ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012ൽ മൊറോക്കോയിൽ നടന്ന സൂഫി സമ്മേളനത്തിലും തുടർന്നുള്ള രണ്ടുവർഷങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്നു. 2006 മുതൽ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. എസ്.വൈ.എസ് ജനറൽ സെക്രട്ടറിയായി 1992 മുതൽ 2016 വരെ പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ സംസ്ഥാന മുസ്്ലിം ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റായി. അൽ മുഅല്ലിം, അൽ നൂർ മാസികകൾ, സുന്നി അഫ്കാർ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
പുണ്യഭൂമിയിലേക്ക്, മുസ്്ലിം ലോകം 1421, 1423, 1425 (ഇയർബുക്ക്), ദിഖ്റുകൾ, ഇസ്്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീനിൽ ജൂദർക്ക് എന്തവകാശം, അറബിക് - ഇംഗ്ലിഷ് ഡിക്ഷണറി എന്നിവ കൃതികളാണ്.
ഭാര്യമാർ: ഫാത്തിമ, നഫീസ.
മക്കൾ: മൂസ ഫൈസി, അബൂബക്കർ ഫൈസി, ഖദീജ, സൈനബ, മൈമൂന, മറിയം, ഹഫ്‌സ. മരുമക്കൾ: അബ്ദുസലാം ഫൈസി ഒളവട്ടൂർ, സലാം ദാരിമി പയ്യനാട്, അബ്ദുറഹ്‌മാൻ ദാരിമി കുമരംപുത്തൂർ, ലിയാഉദ്ധീൻ ഫൈസി മേൽമുറി, ഹബീബുല്ല ഫൈസി പള്ളിപ്പുറം, സകിയ്യ ചാപ്പനങ്ങാടി. സഹോദരങ്ങൾ: അബൂബക്കർ ഫൈസി, ഫാത്തിമ, ഖദീജ, ആമിന, ആയിഷ, പരേതരായ മമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."