എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ
ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോളിന്റെ (E20) ഗുണനിലവാരം ഉറപ്പാക്കാൻ വ്യക്തമായ മാർഗരേഖയും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. ഗുണനിലവാരമില്ലാത്ത ഇന്ധനം വിൽക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ഡീലർമാർ തങ്ങളുടെ ആശങ്കയറിയിച്ച് രംഗത്തെത്തിയത്. രാജ്യത്തെ ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളെ ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇന്ധനം മാത്രമാണ് തങ്ങൾ വിൽക്കുന്നതെന്നും, അതിലെ എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാനുള്ള യാതൊരു സംവിധാനവും നിലവിൽ പമ്പുകളിൽ ലഭ്യമല്ലെന്നും ഡീലർമാരുടെ സംഘടന വ്യക്തമാക്കി.
ഇന്ധനത്തിലെ മായം ചേർക്കൽ തടയാൻ കർശന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടിനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. എന്നാൽ വ്യക്തമായ പരിശോധനാ മാനദണ്ഡങ്ങളില്ലാത്ത ഈ ഉത്തരവ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ പീഡനങ്ങൾക്കും അഴിമതിക്കും വഴിവെക്കുമെന്ന് പമ്പുടമകൾ ഭയപ്പെടുന്നു.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ മാത്രം പരിശോധന നടത്താൻ നിർദേശിക്കുകയും സ്വകാര്യ കമ്പനികളെ ഉത്തരവിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതിനെതിരെയും ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. കൃത്യമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താതെ തങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നുമാണ് ഡീലർമാരുടെ ആവശ്യം.
Petrol pump owners have submitted a formal complaint to the Central Government highlighting a major operational issue: there is currently no mechanism or system available at retail outlets to verify the quality or precise quantity of ethanol blended into fuel. As a result, dealers are forced to sell whatever fuel composition oil marketing companies supply, raising concerns over accountability and fuel standards for consumers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."