കുറ്റ്യാടി ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത് ആയിരത്തോളം പേര്‍
കുറ്റ്യാടി: കുന്നുമ്മല്‍ മേഖലയില്‍ പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് മൊകേരി കോവുക്കുന്നില്‍ ഒരാള്‍ മരിച്ചതോടെ ജനം പരിഭ്രാന്തിയിലാണ്. ഓരോ ദിവസവുംകുറ്റ്യാടി ഗവ: താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത് 750നും 1000ത്തിനും ഇടയില്‍ രോഗികളാണ്.
ഇവരില്‍ 15 പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പരിശോധനാ ഫലം കാത്തുകഴിയുന്നവര്‍ നൂറിലേറെ വരും.
കുന്നുമ്മല്‍ നാദാപുരം മേഖലയിലെ 12 പഞ്ചായത്തുകളില്‍ നിന്നും വയനാട് ജില്ലയിലെ വാളാംതോട് നിരവില്‍പുഴ എന്നിവിടങ്ങളില്‍ നിന്നും നിരവധിയാളുകള്‍ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. മരുതോങ്കര, വേളം, കാവിലുംപാറ, നരിപ്പറ്റ, പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി വ്യാപകമായിട്ടുള്ളത്.
മരുതോങ്കരയില്‍ മാത്രം 23 പേര്‍ക്ക് ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ രോഗലക്ഷണങ്ങളുമായി പലരും ചികിത്സയിലുമാണ്.
കൊക്കോ റബര്‍ മരങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായിട്ടുള്ളത്. ആള്‍ താമസമില്ലാത്ത പറമ്പുകളിലെ കൊക്കോ റബര്‍ തോട്ടങ്ങളിലെ തൊണ്ടുകളിലും റബര്‍ പാല്‍ ശേഖരിക്കാന്‍വെച്ച ചിരട്ടകളിലും വെള്ളം നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് സമീപ പ്രദേശങ്ങളിലെ താമസക്കാരില്‍ രോഗം പടരുന്നതിന് ഇടയാക്കുന്നുണ്ട്.
ഇത്തരം തോട്ടങ്ങളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ തോട്ടമുടമകള്‍ ശ്രമിക്കാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു.
മഴക്ക് മുമ്പായി ചെയ്യേണ്ട പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മയാണ് പനി പടരുന്നതിന് ഇടയാക്കിയിട്ടുള്ളത്. പകര്‍ച്ചപ്പനി നാടെങ്ങും ആശങ്കപരത്തുമ്പോഴും പൊതുജനാരോഗ്യവിഭാഗത്തിലെ ഉദ്ധ്യോഗസ്ഥന്‍മാര്‍ ഒന്നും അറിഞ്ഞമട്ടില്ല.
മേഖലയില്‍ എത്രപേര്‍ക്ക് പനി ബാധിച്ചിട്ടുണ്ടെന്ന കണക്കുപോലും അവര്‍ക്കില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് സ്ഥിതി ഇത്രയും ഗുരുതരമാക്കിയത്.
പനി കൂടുതലുള്ള പ്രദേശങ്ങളില്‍ മൊഡിക്കല്‍ ക്യാംപോ, ബോധവല്‍ക്കരണമോ നടക്കുന്നില്ല. മാസംതോറും യോഗങ്ങള്‍ ചേരുന്നതിന് യാതൊരു കുറവും ഇല്ലതാനും.
അതേസമയം മിക്ക പഞ്ചായത്തുകളിലും ഹോമിയോ, ആയുര്‍വേദ മരുന്നുകളുടെ വിതരണവും ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. വീടുകളില്‍ പുകക്കുന്നതിനുള്ള ചൂര്‍ണ്ണവും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."