HOME
DETAILS

കുമാരനാശാന്റെ ഓർമയിൽ

  
Web Desk
January 15 2024 | 17:01 PM

in-memory-of-kumaranashan


മഹാകവി കുമാരനാശാൻ മരിച്ച് നൂറ് വർഷം തികയുകയാണ് ഇന്ന്. മലയാള കവിതയുടെ ചരിത്രത്തിൽ കവിത്രയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മൂന്നുപേരാണ്. വള്ളത്തോൾ നാരായണ മേനോൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, കുമാരനാശാൻ - ഇവരിൽ ആദ്യം പറഞ്ഞ രണ്ടുപേരിൽനിന്ന് ആശാൻ വ്യത്യസ്തനാകുന്നത് മഹാകാവ്യമെഴുതാതെ മഹാകവിയായ ആളാണ് അദ്ദേഹം എന്നതുകൊണ്ടാണ്. മറ്റൊരു വ്യത്യാസം കൂടിയുണ്ട്, വള്ളത്തോളും ഉള്ളൂരും സവർണ ജാതിക്കാരായിരുന്നുവെങ്കിൽ ആശാൻ പിന്നോക്കവിഭാഗത്തിൽപെട്ട ഈഴവൻ ആയിരുന്നു. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ മലയാളക്കരയിൽ ഉണ്ടായ താഴ്ന്ന ജാതിക്കാരുടെ ഉയിർത്തെഴുന്നേൽപ്പിന് അടിത്തറ പാകിയ എസ്.എൻ.ഡി.പി (ശ്രീനാരായണ ധർമ പരിപാലന സംഘം) യോഗത്തിന്റെ നേതാവുകൂടിയായിരുന്നു.

സാഹിത്യത്തോടൊപ്പം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലേക്കുകൂടി തന്റെ പ്രവർത്തനങ്ങളെ വ്യാപിപ്പിച്ച കുമാരനാശാൻ എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിനിന്നാണ് കവിതയെഴുതിയത്. കവിക്ക് യുദ്ധം ചെയ്യാൻകൂടി അറിഞ്ഞിരിക്കണമെന്ന് കുമാരനാശാൻ വിശ്വസിച്ചു. നിലവിലുള്ള ചട്ടങ്ങൾ മാറ്റണമെന്ന് ആഹ്വാനം ചെയ്തു. മാറ്റുന്നില്ലെങ്കിൽ അവ നിങ്ങളെത്തന്നെ മാറ്റുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജാത്യാഭിമാനത്തിനും സവർണ ബോധത്തിനുമെതിരായി എഴുത്തിലൂടെ പടപൊരുതിയ കുമാരനാശാൻ, കേരളം ഇന്ന് അഭിമാനപൂർവം നെഞ്ചിലേറ്റുന്ന പ്രബുദ്ധതയ്ക്കുവേണ്ടി ആദ്യകാലങ്ങളിൽ പടപൊരുതിയ മുന്നണിപ്പോരാളികൂടിയാണ്.


കേരളം കണ്ട ഏറ്റവും വലിയ ദാർശനികരിലൊരാളും സാമൂഹിക പരിഷ്കർത്താക്കളിലൊരാളുമായ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ് കുമാരകവി ചെറുപ്രായത്തിൽതന്നെ പൊതു രംഗത്തെത്തുന്നത്. ചിന്നസ്വാമിയെന്നാണദ്ദേഹം അക്കാലത്ത് അറിയപ്പെട്ടത്. ശ്രീനാരായണ ഗുരു, രണ്ടുതലങ്ങളിലും ആശാനെ സ്വാധീനിച്ചു. ഒന്ന്, ആത്മീയാന്വേഷണത്തിൽ, മറ്റേത് സമൂഹത്തിലെ ഉച്ചനീചത്വത്തിനെതിരായുള്ള പോരാട്ടത്തിൽ. ആത്മീയമായ അന്വേഷണം വേദേതിഹാസങ്ങളുടേയും പ്രാചീന കാവ്യങ്ങളുടേയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവയിൽനിന്ന് ജീവിതത്തെക്കുറിച്ചുള്ള ദാർശനിക അവബോധങ്ങൾ സ്വാംശീകരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കി.

വീണപൂവും ചിന്താവിഷ്ടയായ സീതയും കരുണയുമൊക്കെ ജീവിതത്തെ ദാർശനിക ഉൾക്കാഴ്ചയോടെ കാണുന്ന രചനകളാണ്. ജീവിതത്തിന്റെ നിസ്സാരതയിലേക്ക് വിരൽചൂണ്ടുന്ന ആശാൻ എത്തിച്ചേരുന്നത് 'അവനി വാഴ് വു കിനാവ് കഷ്ടം' എന്ന ദാർശനികമായ ഉൾക്കാഴ്ചയിലേക്കാണ്. എന്നാൽ ഈ തിരിച്ചറിവ് അദ്ദേഹത്തെ നിഷ്ക്രിയനാക്കുകയല്ല ചെയ്യുന്നത്. ഒരുവശത്ത് തത്വചിന്താപരമായ കാഴ്ചപ്പാടോടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ തന്നെ സാമ്യഹികപരിഷ്കരണത്തിന്റെ ആയുധങ്ങളുപയോഗിച്ച് അതിനെ ജീവിതാർഹമാക്കണമെന്നും അദ്ദേഹം നിഷ്കർഷിക്കുന്നു. ചാത്തന്റെ കൈ പിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവച്ച സാവിത്രിയും അയിത്ത ജാതിക്കാരിയിൽനിന്ന് വെള്ളം വാങ്ങിക്കുടിച്ച യോഗിയും ഒരേസമയം രണ്ട് വ്യത്യസ്ത പ്രതലങ്ങളിൽ നിന്നു സാമൂഹിക വിപ്ലവത്തിന് ആക്കംകൂട്ടുകയാണ് ചെയ്യുന്നത്.

ശ്രീനാരായണ ദർശനങ്ങളിൽ നിന്നാണ് കുമാരനാശാന്റെ പ്രചോദനം. എഴുത്തിലും ജീവിതത്തിലുംബുദ്ധമത ദർശനങ്ങളാലും വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്നു കുമാരനാശാൻ. സ്നേഹമായിരുന്നു അദ്ദേഹത്തിൻ്റെ മതം. ബ്രാഹ്മണ്യത്തിന്റെ കടും സങ്കുചിതത്വങ്ങളിൽ നിന്നുള്ള വിമോചനമെന്ന നിലയിൽ ബുദ്ധദർശനങ്ങൾ കേരളത്തിലും ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലത്ത് കുമാരനാശാനെയും അവ സ്വാധീനിച്ചത് സ്വാഭാവികംമാത്രം. വാൽമീകിയുടെ രാമനേയും സീതയേയും പുതിയ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാൻ ഈ ആശയങ്ങൾ അദ്ദേഹത്തെ പ്രാപ്തനാക്കി. അതേസമയം, മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ദുരവസ്ഥയിൽ മുസ് ലിംകളെപ്പറ്റി തെറ്റിദ്ധാരണയിൽ നിന്നുളവായ ചില അനുചിത പരാമർശങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

അവ തിരുത്തുവാൻ ആശാൻ തയാറായിരുന്നു. പക്ഷേ പല്ലനയാറ്റിലെ ബോട്ടപകടം അതിനുള്ള അവസരം നഷ്ടപ്പെടുത്തുകയായിരുന്നുവത്രേ.
കവിയും സാമൂഹിക പരിഷ്കർത്താവും മാത്രമായിരുന്നില്ല കുമാരനാശാൻ. സംരംഭകനെന്ന നിലയിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആലുവയിൽ അദ്ദേഹം ഒരു ഓട്ടു കമ്പനി നടത്തിയിരുന്നു. ഈ കമ്പനിയുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്കുവേണ്ടി നടത്തിയ യാത്രക്കിടയിലായിരുന്നു മരണത്തിലേക്ക് നയിച്ച പല്ലനയാറ്റിലെ അപകടം. സ്വന്തം കാലിൽ നിൽക്കാൻ അധഃസ്ഥിത വിഭാഗങ്ങളെ പ്രാപ്തരാക്കുക എന്ന ദൗത്യമായിരുന്നു ബിസിനസ് വഴി അദ്ദേഹം നിറവേറ്റിയത്. ആശാന്റെ ഈ ദീർഘവീക്ഷണം പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ അദ്ദേഹം മുമ്പേ പറന്ന പക്ഷിയായിരുന്നു എന്നാണ് ബോധ്യപ്പെടുത്തുന്നത്.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായും ശ്രീമൂലം പ്രജാ സഭാംഗമായും മറ്റുമുള്ള പ്രവർത്തനങ്ങളിലൂടെ സാമൂഹിക പരിഷ്കർത്താവിന്റെ ചുമതലയും അദ്ദേഹം ഏറ്റെടുത്തുകുമാരനാശാൻ മരിച്ച് നൂറുവർഷങ്ങൾ കഴിയുമ്പോൾ മലയാള കവിത പലമാറ്റങ്ങൾക്കും വിധേയമായിക്കഴിഞ്ഞു. കവിതയുടെ രൂപവും ഭാവവും താളവും ഏറെ മാറി. പക്ഷേ ഉൾക്കനത്തിൽ ആശാൻ കവിതകൾ ഇന്നും ഏറെ കരുത്തോടെ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ കവിതകളെപ്പറ്റി പുതിയ പഠനങ്ങൾ വരുന്നു.

പുതിയ കണ്ടെത്തലുകൾ നടക്കുന്നു. ആശയ ഗംഭീരനായ ആശാൻ ഇന്നും കാവ്യ മണ്ഡലത്തിൽ ജ്വലിച്ചു നിൽക്കുകയാണ്. കവിത സവർണ സദ്യയാണെന്ന ആശയം ഏറെ പ്രബലമായ കാലത്താണ് ജാതിയിൽ താണ ഒരാൾ ഏറ്റവും മികച്ച കവി എന്ന നിലയിൽ സ്വന്തം സ്ഥാനമുറപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലും സാർഥകമായ കാവ്യജന്മംതന്നെയാണ് കുമാരനാശാന്റേത് എന്ന് നിസ്സംശയം പറയാനാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  4 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  4 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  4 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  4 days ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  4 days ago
No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  4 days ago
No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  4 days ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  4 days ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  4 days ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  4 days ago