HOME
DETAILS

പെരേണ്യൽ മിസ്റ്റിസം ഇസ്‌ലാമിന്റെ നിരാകരണം

  
backup
June 08 2023 | 19:06 PM

article-about-islam



മതമേതായാലും നല്ല മനുഷ്യനായാൽ മതി എന്ന മതേതര സങ്കൽപ്പം സാർവത്രികമാണ്. മനുഷ്യനന്മകളുടെ പൂർണത ആധ്യാത്മികമാണ്. സ്രഷ്ടാവിനോടുള്ള കടമ നിർവഹിക്കലാണ് പ്രാഥമിക നന്മ, നന്മയുടെ വഴികളുടെ സമാഹാരണമാണ് ഇസ്‌ലാം, നന്മകളുടെ ഉറവിടമായ സ്രഷ്ടാവിനെ അംഗീകരിക്കലാണ് മതം തുടങ്ങിയ പ്രത്യാഖ്യാനങ്ങളാണ് ഇസ്‌ലാമിന്റെ പക്ഷത്തുനിന്ന് ഉണ്ടാവാറുള്ളത്. എന്നാൽ, വഴിതെറ്റിയ ചില മിസ്റ്റിക് ഇസ് ലാമിസ്റ്റുകൾ എല്ലാ മതങ്ങളിലെയും പൊതുനന്മകൾ സമാഹരിച്ച് വിശാല മതസമന്വയം സാധിപ്പിക്കാനുള്ള യജ്ഞത്തിലേർപ്പിട്ടിട്ട് കുറച്ചായി. എങ്ങനെയും വ്യാഖ്യാനിക്കാൻ, വ്യാഖ്യാന ബഹുത്വം സാധിക്കുന്ന ജലാലുദ്ദീൻ റൂമി, റാബിഅ: അദവിയ്യ, ഉമർ ഖയ്യാം(റ) തുടങ്ങിയവരുടെ ആധ്യാത്മിക വിചാരങ്ങളുടെ മറയാണവരുടെ മുഖംമൂടി. മലയാളത്തിൽ പുതുമയാണെങ്കിലും ആഗോളതലത്തിൽ അതിനൊരു താത്വിക ദർശനവും ചരിത്രവുമുണ്ട്.


മൂന്നുതരം പ്രേരണകളാണ് എല്ലാമതങ്ങളും ഏകസത്യത്തിന്റെ ഭിന്നഫലങ്ങളാണെന്ന സിദ്ധാന്തത്തെ വികസിപ്പിച്ചത്. ഒന്നാമത്തേത്, മതവും ജാതിയും സൃഷ്ടിക്കുന്ന സാമൂഹിക ശിഥിലീകരണത്തെ മറികടക്കാൻ ഭൗതികവാദികളായ നവോത്ഥാന നായകന്മാർ അങ്ങനെയൊരു വ്യാഖ്യാനം നടത്തുകയായിരുന്നു. ദാരാ ഷൂക്കോഫ് മുതൽ സ്വാമിവിവേകാനന്ദൻ അടക്കം ശ്രീനാരായണ ഗുരുവരെ ആ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. മതാന്തര സംവാദങ്ങള്‍, ആശയസൗഹൃദങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിച്ച് വൈജ്ഞാനിക വിശ്ലേഷണം സാധ്യമാക്കുക എന്നതും ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്.


ബഹുസ്വര രാഷ്ട്രീയത്തിനും രാഷ്ട്രനിര്‍മാണത്തിനും കരണീയം സര്‍വമത സത്യവാദമാണെന്ന ധാരണയും പ്രയോഗതലത്തില്‍ വന്നിട്ടുണ്ട്. അപൂര്‍വഘട്ടങ്ങളില്‍ കൊട്ടാര പണ്ഡിതന്മാരുടെ അജ്ഞതയും വിരുദ്ധചേരിയിലെ പണ്ഡിതന്മാരോടുള്ള ശത്രുതയും കാരണം ഈ വാദം തലപൊക്കാനിടയായിട്ടുണ്ട്. അതുപോലെ സെമിറ്റിക് മതവിശ്വസികളുടെ കര്‍ശന മതബോധത്തില്‍ അസൂയപൂണ്ട എതിരാളികള്‍ തങ്ങളുടെ ശാത്രവം സര്‍വമത സത്യവാദത്തിലൂടെ ഒളിച്ചുകടത്താനും ശ്രമം നടത്തിയിട്ടുണ്ട്. അവസാനം പറഞ്ഞ ഗൂഢാലോചന ഏറ്റവും ശക്തമായി നടന്നത് ഇസ്‌ലാമിനെതിരില്‍ തന്നെയാണ്. ഫലത്തിൽ, അസഹിഷ്ണുതക്കെതിരായ മറ്റൊരു അസഹിഷ്ണുതയായി അത് പരിണമിക്കുകയും ചെയ്തു. കാരണം വൈവിധ്യങ്ങളുടെ ബഹുസ്വര ഭംഗിക്കെതിരായ ഏകധാനത (Uniformity against Unity) എന്ന ഫാസിസ്റ്റ് രാഷ്ട്രീയം തന്നെയായിരുന്നു ആ വായനയുടെ മറുപുറം. മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാവരുതെന്ന ശാഠ്യം തന്നെയാണല്ലോ ഏത് വർഗീയരാഷ്ട്രീയത്തിന്റെയും കാതൽ. വ്യത്യസ്തയാണ് ഭംഗിയും പ്രകൃതിപരവും.


രണ്ടാമത്തെ പ്രേരണ, 'പെരന്നിയൽ ഫിലോസഫി, സിൻക്രറ്റിസം' തുടങ്ങിയ പടിഞ്ഞാറൻ അക്കാദമിക ഗവേഷണങ്ങളാണ്. ഭാഗികമായ ശരികൾകൂടി അവയിലുണ്ടെന്ന് സമ്മതിക്കാമെങ്കിലും വിശ്വാസത്തിന്റെ ഉറവിടത്തെ പരിഗണിക്കാതെ ബാഹ്യമായ അതിന്റെ പ്രയോഗതലത്തിലെ സ്വാഭാവിക സാമ്യത കണ്ട് സമാനത കൽപ്പിക്കുന്ന അപൂർണത അവയിലുണ്ട്. മനുഷ്യരുടെ കർമാധർമങ്ങൾ ഏത് വ്യവസ്ഥയനുസരിച്ച് നിർവഹിക്കപ്പെടുമ്പോഴും മാനുഷിക സാധർമ്മ്യങ്ങൾ പുലർത്തും. അത് മനുഷ്യരുടെ ഏകത്വമാണ്, അല്ലാതെ ആശയങ്ങളുടെ ഏകത്വമല്ല. യൂണിവേഴ്സലിസം (സാർവത്രികത) ട്രാൻസെന്റലിസം(അതീന്ദ്രീയത) തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി അഗസ്റ്റിനോ സ്റ്റ്യുകോ, മർസിലിയോ ഫിസിനോ, മിറൻഡോലോ തുടങ്ങിയ തത്വചിന്തകരിലൂടെ രൂപപ്പെട്ട ദർശനമാണ് നിയോ പ്ലാറ്റോണിക്ക് ആശയമായ പെരേണ്യൽ റിലീജിയൻ. 1945ൽ ആൽഡസ് ഹക്സ്ലിയുടെ The Perennial Philosophy എന്ന ഗ്രന്ഥം പുറത്തിറങ്ങിയതോടെയാണ് ഇൗ സങ്കൽപ്പം കൂടുതൽ ചർച്ചയാവുന്നത്. എല്ലാമതങ്ങളുടെയും നല്ല ആശയങ്ങളെ സമാഹരിച്ച് പൊതുവായ മാനവികമതം - അക്ബർ ചക്രവർത്തിയുടെ ദീനെ ഇലാഹി പോലെ - രൂപീകരിക്കുന്ന നിദാനശാസ്ത്രകലയാണ് സിൻക്രറ്റിസം. ഏതാണ് ഏറ്റവും വലിയ ശരി എന്ന തീരാത്ത തർക്കമായിരിക്കും പ്രയോഗതലത്തിൽ അത്. അതും ബഹുസ്വരതക്കെതിരായ സങ്കുചിത മനോഗതിയാണ് ഫലത്തിൽ. മനുഷ്യരെ ഒന്നാക്കാൻ പറ്റാത്തവിധം വംശവും ഭാഷയും ഭാവവും ലിംഗവും വ്യത്യസ്തമാണെന്നിരിക്കേ വിശ്വാസം മാത്രം ഒന്നാക്കുന്നതിന്റെ സാംഗത്യം സിൻക്രറ്റിസ്റ്റുകൾ വ്യക്തമാക്കേണ്ടതുണ്ട്.

ഇവയുടെയൊക്കെ ആംഗലേയ സ്രോതസുകൾ വായിച്ച് അതിന്റെ ഇരുപുറങ്ങളറിയാതെ ഇവിടെ വന്ന് വിളമ്പുന്ന അക്കാദമീഷ്യന്മാരാണ് സർവമതസത്യമെന്ന ബലൂണിന് ഇവിടെ നിറം നൽകുന്നത്.
പാശ്ചാത്യൻ ആദ്ധ്യാത്മിക സങ്കൽപ്പങ്ങളെ പെരേണ്യൽഫിലോസഫി പലതരത്തിൽ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനമായ ഒരു 'പ്രിസ്കതിയോളജി' എന്ന പെരേണ്യൽ സങ്കൽപ്പം ശരീഅയെ നിരാകരിക്കുകയും അനുഷ്ഠാനക്രമങ്ങളെ നിരാകരിക്കുകയും ചെയ്തു. മിസ്റ്റിക് സൂഫികളായ പലരും ഇസ്‌ലാം വിലക്കിയ മദ്യം, സംഗീതം, നൃത്തം തുടങ്ങിയ വിനോദങ്ങളെ ത്വരീഖത്തിന്റെ പേരിൽ ഇറക്കുമതി ചെയ്യുന്നതിൽവരെ അതിന്റെ സ്വാധീനമുണ്ട്. ജലാലുദ്ദീൻ റൂമി, ഉമർഖയ്യാം തുടങ്ങിയ സാത്വികരുടെ പാഠമൊഴികൾ സന്ദർഭത്തിൽ നിന്നടർത്തിമാറ്റി പ്രണയം, ലൈംഗികത തുടങ്ങിയ പ്രലോഭനങ്ങളെ ചുറ്റിപ്പറ്റുന്ന സെക്യുലർ സൂഫിസം പറഞ്ഞും പാടിയും നടക്കുന്ന കുറേപ്പേർ ഇവിടെയുമുണ്ട്. സൂഫിസം എന്ന തീമിൽ കൃതികൾ രചിക്കുന്ന മലയാളികൾ മിക്കപേരും സർവമതസത്യവാദികളാണ്.
ഇസ്‌ലാമിന്റെ സാമ്പ്രദായിക സൂഫിസത്തെ നിരാകരിക്കുകയും കേരളം കണ്ട ഏറ്റവും പ്രമുഖ പെരേണ്യൽ ആദ്ധ്യാത്മികൻ നിത്യചൈതന്യയതിയെപ്പോലുള്ളവരെ അംഗീകരിക്കുകയും ചെയ്യുന്ന അൽപ്പന്മാരും രംഗത്തുണ്ട്. മറ്റുമതങ്ങളിലെ ശ്ലോകങ്ങൾ നിയ്യത്ത് മാറ്റി ഒരുവിട്ടാൽ ഇസ്‌ലാമികമായി എന്ന് പറയുന്ന വിദ്വാന്മാരൊക്കെ അകപ്പെട്ട കെണിയും ഈ പെരേന്നിയൽ ഫിലോസഫിതന്നെ.


ശാദുലീ ത്വരീഖയെ വികലമാക്കി പ്രചരിപ്പിക്കുന്ന യൂറോപ്യൻ മെറ്റാഫിസിഷ്യൻ ശൈഖ് ഈസാ നൂറുദ്ദീൻ ഇറാനിയൻ ഫിലോസഫർ ഹുസൈൻ നസ്റ് തുടങ്ങിയവരുടെ കാഴ്ചപ്പാടുകളാണ് പലരെയും പിടികൂടിയത്. പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നുമെങ്കിലും ഇസ് ലാമിന്റെ ഏകദൈവ സങ്കൽപ്പത്തെ അടിമുടി അട്ടിമറിക്കുന്ന ഏകമത പ്രാപഞ്ചിക വീക്ഷണം അവരിരിലുണ്ട്. എല്ലാമതങ്ങളും ബാഹ്യമായി വ്യത്യസ്തമാണെങ്കിലും ആന്തരികമായി അവയെല്ലാം ഒന്നാണെന്ന് ശഠിക്കുന്ന അനർഥമാണ് ഈസാ നൂറുദ്ദീനും റെനെഗുനൻ എന്ന വാഹിദ് യഹ്യയുമൊക്കെ അവതരിപ്പിക്കുന്നത്. ശരീഅയെ നിരാകരിക്കുന്ന ത്വരീഖ: അതിന്റെ സൃഷ്ടിയാണ്. ബാത്വിനിയ്യത് മാത്രമാണ് പരിഗണിനീയം എന്നത് ഇസ്‌ലാം തള്ളിയ പ്രാചീന മാർഗഭ്രംശം തന്നെയാണ്.


മൂന്നാമത്തെ പ്രേരണ കേവല ഇസ്‌ലാം വിരോധവും അഭിശപ്ത ജാതകവുമാണ്. മാനവികമതം എന്ന മധുരപദമാണ് അവരുടെ ആയുധം. വ്യക്തിക്ക് മാത്രമല്ല, ആദര്‍ശത്തിനുമുണ്ട് ആത്മാഭിമാനം. തനിമയും തന്മയത്വവും പരിരക്ഷിക്കപ്പെടലാണ് ആദര്‍ശത്തിന്റെ ആത്മാഭിമാനം. അക്കാര്യത്തില്‍ ഇസ്‌ലാമിന് മറ്റേതൊരു മതത്തേക്കാളും ശുഷ്‌കാന്തിയുണ്ട്. ‘സര്‍വമത സത്യവാദം ഖുര്‍ആനില്‍' എന്ന ചേകന്നൂരികളുടെ ചെറുകൃതിയാണ് മലയാളത്തില്‍ അവരുടെ പ്രധാന പിടിവള്ളി. മീര്‍സാ അഹ്മദിന്റെ അഹമദിയ്യാ വാദങ്ങളില്‍ പലതും മറ്റു രൂപങ്ങളില്‍ ഇവിടെ കടന്നുവരുന്നതായി ശ്രദ്ധിച്ചാല്‍ മനസിലാവും. ഏകദൈവ വിശ്വാസവും ദൈവം ഒന്നേയുള്ളൂ എന്ന വിശ്വാസവും എല്ലാ മാനങ്ങളിലും ഒന്നല്ല. ഏകദൈവ വിശ്വാസികളായ ക്രൈസ്തവര്‍ ത്രിത്വം അംഗീകരിക്കുന്നവരാണ്. പരമേശ്വര വിശ്വാസികളായ ഹൈന്ദവര്‍ ത്രിമൂര്‍ത്തതയില്‍ വിശ്വസിക്കുന്നവരാണ്. അവ രണ്ടും ഇസ്‌ലാമിലെ പൊറുക്കപ്പെടാത്ത പാപമായ ബഹുദൈവാരാധനയാണ്. ത്രിത്വത്തിന്റെ വകഭേദങ്ങളില്‍ വിശ്വസിക്കുന്ന യഹൂദരുടെ മതവിധിയും തഥൈവ. ദൈവത്തില്‍ ഒട്ടും വിശ്വസിക്കാത്തവരും വിശ്വസിക്കുക പോലും ചെയ്യാത്തവരുമാണ് പിന്നെ ബാക്കി. അവരെ എങ്ങനെയാണ് വ്യവസ്ഥാപിത വിശ്വാസത്തില്‍ അംഗീകരിക്കാനാവുക.


മദര്‍ തെരേസ, മഹാത്മാ ഗാന്ധി തുടങ്ങിയവര്‍ ദൈവാനുഗ്രഹമായ സ്വര്‍ഗത്തില്‍നിന്ന് പുറത്താണെന്ന് വിശ്വസിക്കുന്ന ഇസ്‌ലാമില്‍ എനിക്ക് വിശ്വാസമില്ല എന്ന് പറയുന്ന മുസ്‌ലിംകള്‍ അല്ലാഹുവിന്റെ അധികാരത്തിലും തീരുമാനത്തിലും കൈകടത്തുകയാണ്. ഖുര്‍ആനിന്റെയോ പ്രവാചകരുടെയോ വചനങ്ങളിലൂടെ മനസിലായവരുടെ കാര്യത്തില്‍ മാത്രമേ സ്വര്‍ഗ-നരക പ്രവേശനം നമ്മുടെ അറിവില്‍ തീരുമാനമായിട്ടുള്ളൂ. എഴുതാപ്പുറം വായിക്കാനോ അറിവിന്റെ പരിധിക്കപ്പുറം വിളിച്ച് പറയാനോ മുതിരുമ്പോഴാണ് കുഴപ്പങ്ങള്‍ തുടങ്ങുന്നത്.
23 വര്‍ഷക്കാലം നീണ്ടുനിന്ന പ്രവാചകന്റെ പ്രബോധനം ജനങ്ങളോട് നന്നാവാന്‍ പറയലായിരുന്നില്ല. പ്രത്യുത, അല്ലാഹുവിനെ ആരാധ്യനായും തന്നെ അവന്റെ സത്യദൂതനായും അംഗീകരിച്ച് കൊണ്ട് ഇസ്‌ലാം പറയുന്ന നന്മകള്‍ ചെയ്യാനായിരുന്നു. അല്ലാതെ മക്കയിലെ ബഹുദൈവാരാധകരോട് മാനവിക ഹിന്ദുക്കളാവാനും നജ്‌റാനിലെ വേദക്കാരോട് നല്ല ക്രൈസ്തവരാവാനും മദീനയിലെ ജൂതരോട് തോറയിലേക്ക് മടങ്ങി നല്ല മനുഷ്യരാവാനും പറഞ്ഞുകൊണ്ടല്ല പ്രവാചകന്‍ ജീവിച്ചത്.

Content Highlights: article about islam


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-02-2025

PSC/UPSC
  •  a month ago
No Image

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

uae
  •  a month ago
No Image

എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു

Kerala
  •  a month ago
No Image

എമിറേറ്റ്‌സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍

uae
  •  a month ago
No Image

പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

National
  •  a month ago
No Image

ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി

International
  •  a month ago
No Image

യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കവിഞ്ഞോ? എങ്കില്‍ കടക്കെണി ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യമിതാണ്

uae
  •  a month ago
No Image

മാര്‍ച്ചില്‍ യുഎഇ പെട്രോള്‍, ഡീസല്‍ വില കുറയുമോ?

uae
  •  a month ago
No Image

മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം

Kuwait
  •  a month ago