HOME
DETAILS

സുരക്ഷിത കേരളം അസാധ്യമോ?

  
backup
November 25, 2022 | 8:55 PM

84534563-2022-nov

ടി.കെ ജോഷി


ക്രമസമാധാന സുരക്ഷാപട്ടികയിൽ കേരളത്തിന്റെ സ്ഥാനം മുൻപിലാണ്. ഇതിൽ മേനിപറയുന്നതിൽ സർക്കാരും ഒട്ടും പിന്നോട്ടല്ല. രാഷ്ട്രീയ വിവാദങ്ങളോ ആരോപണങ്ങളോ ഉയരുമ്പോൾ വരുന്ന ഇത്തരം മികവിന്റെ റിപ്പോർട്ടുകൾ സർക്കാരിനു നൽകുന്ന രക്ഷയും ചെറുതല്ല. എന്നിട്ടും തുടരെത്തുടരെ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഭീതിദ ആശങ്കയിൽനിന്ന് മുക്തമല്ല കേരള പൊതുസമൂഹം. ഏറ്റവും ഒടുവിൽ ലഹരിക്കെതിരേ പ്രതികരിച്ച രണ്ടുപേരെ തലശേരിയിൽ ഒരു സംഘം കുത്തിക്കൊന്നു. കൊല്ലപ്പെട്ട രണ്ടുപേരും സി.പി.എം പ്രവർത്തകരുമാണ്. ലഹരിക്കെതിരേയുള്ള സർക്കാർ പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നൊന്നും തലശേരിയിലെ ഇരട്ടക്കൊലപാതകത്തെ പൊലിസും വിശേഷിപ്പിക്കുന്നില്ല. സംഭവത്തെകുറിച്ചുള്ള വിശദ അന്വേഷണം പൊലിസ് ആരംഭിച്ചിട്ടുണ്ട്. ഇത് തലശേരിയിൽ മാത്രമല്ല, കേരളത്തിൽ എവിടെയും സംഭവിക്കാവുന്നതാണ്. ഇത്തരക്കാരുടെ ഇരയാകുന്നവർ ഏത് രാഷ്ട്രീയപ്പാർട്ടിയുടെ പ്രവർത്തകരാണ് എന്നതിനൊന്നും വലിയ പ്രസക്തിയില്ല. കൊലയാളി സംഘത്തിലെ ഒരാൾ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തയാളായിരുന്നു എന്ന വാർത്തയും പുറത്തുവന്നു. മയക്കുമരുന്നിനെ സമൂഹത്തിൽനിന്ന് തുരത്താൻ ചങ്ങല തീർത്തതുകൊണ്ടോ തെരുവു നാടകം കളിച്ചതുകൊണ്ടോ മാത്രം കഴിയണമെന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലഹരി സംഘത്തിന്റെ് കണ്ണിയാകുന്നവർ ചങ്ങലയുടെ കണ്ണിയുമായേക്കാം, തെരുവു നാടകത്തിന്റെ കാഴ്ചക്കാരനുമായേക്കാം അഭിനേതാവുമാകാം.


ലഹരിയെ പ്രതിരോധിക്കാൻ വൻ തയാറെടുപ്പുമായാണ് സംസ്ഥാന സർക്കാർ ഇപ്പോൾ കർമരംഗത്തുള്ളത്. പ്രതിപക്ഷവും മറ്റ് സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ലഹരിയെ തുടച്ചുനീക്കാനുള്ള സർക്കാരിന്റെ പോരാട്ടത്തിൽ സർവ പിന്തുണയുമായി ഒപ്പമുണ്ട്. തീർത്തും ആശാവഹ നീക്കങ്ങൾ. എന്നിട്ടും എന്താണ് നാട്ടിൽ നിന്ന് ലഹരിയും അക്രമവും തുടച്ചു നീക്കാൻ കഴിയാത്തത്. ഓരോ ദിവസവും അക്രമത്തിന്റെയും പീഡനത്തിന്റേയും പുതിയ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നരബലിയും ദുരഭിമാന കൊലയും നമ്മുടെ കൊച്ചുകേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആരും അത്ഭുതപ്പെടാറില്ല. ഒരു കാലത്ത് ഉത്തരേന്ത്യയിലെ ഞെട്ടിക്കുന്ന പെട്ടിക്കോളം വാർത്തകളായി പത്രത്താളുകളിൽ ഇടംപിടിച്ചതിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിലെ ഏതു ഗ്രാമത്തിലും നഗരത്തിലും സംഭവിച്ചേക്കാവുന്നതോ സംഭവിക്കുന്നതോ ആയി മാറിയിരിക്കുന്നത്.


കേരളത്തിൽ കേസുകൾ വ്യവസ്ഥാപിതമായി രജിസ്റ്റർ ചെയ്യുന്നതുകൊണ്ടാണ് എണ്ണത്തിൽ വർധനയുണ്ടാകുന്നതെന്ന സർക്കാരിന്റെ വാദങ്ങൾക്ക് വലിയ ന്യായീകരണമൊന്നുമില്ല. മദ്യപാനത്തിലും ആത്മഹത്യയിലും സ്ത്രീപീഡനത്തിലുമൊക്കെ കേരളം മുമ്പിൽ തന്നെയുണ്ട്. ഏറെ കുറ്റകൃത്യങ്ങൾക്കും പിന്നിൽ അമിത മദ്യപാനവും ലഹരി ഉപയോഗവും തന്നെയാണ്. എന്നിട്ടും മദ്യപാനത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു പദ്ധതിയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കള്ളിനെ ലഹരിയുടെ ഭാഗമായി കാണാനാവില്ലെന്ന ന്യായമാണ് മന്ത്രിമാർ തന്നെ നിരത്തുന്നത്. വീര്യം കുറവാണെങ്കിലും കള്ളും ലഹരി തന്നെയാണ്.


ഇനി ക്രമസമാധാന ചുമതലയുള്ളവരുടെ കാര്യം നോക്കാം. പൊലിസിലും കുറ്റവാളികൾ പെരുകുകയാണ്. ജനമൈത്രി പൊലിസ്, മൈത്രി പൊലിസ് എന്നൊക്കെ പറയാറുണ്ടെങ്കിലും പൊലിസിലെ കുറ്റവാളി മനസിനെ പോലും നിയന്ത്രിക്കാൻ നമുക്കായിട്ടില്ല.


സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ എല്ലാവർക്കും ബാധ്യതയായി എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞത് ഈയവസരത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്. സ്ത്രീകൾക്ക് തലയണക്കടിയിൽ വാക്കത്തിവച്ച് ഉറങ്ങേണ്ടിവരില്ലെന്ന് പറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. അധികാരത്തിൽ വന്ന് ആറു വർഷം പിന്നിട്ടപ്പോൾ ഇതിന് എന്തു മാറ്റം വന്നുവെന്ന പരിശോധന സർക്കാർ തലത്തിലും പാർട്ടി തലത്തിലും ആവശ്യം തന്നെയാണ്.


അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും നിയന്ത്രിക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കലാണ് മാർഗമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ നാടെങ്ങും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ അക്രമങ്ങളും മറ്റും ഇല്ലാതാക്കാൻ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സി.സി.ടി.വി കാമറകളും കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പിലാണ് പൊലിസുള്ളത്. പൊലിസിന്റെതും സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും അടക്കം ലക്ഷക്കണക്കിന് സി.സി.ടി.വി കാമറകളാണ് കേരളത്തിന്റെ ഓരോ മുക്കിലും മൂലയ്ക്കുമായി ഉള്ളത്. ഇതിൽ പലതും ഇന്ന് പ്രവർത്തനക്ഷമമല്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. ഈയടുത്തുണ്ടായ പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിൽ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക പങ്കുവഹിച്ചെങ്കിലും സ്ഥാപിച്ച കാമറകൾ കേടായതിനാൽ വേണ്ടത്ര തെളിവുകൾ ലഭിക്കാതെ അന്വേഷണം നിലച്ച കേസുകളും ഏറെയാണ്.


സി.സി.ടി.വി കാമറകളുടെ സാന്നിധ്യം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനാവില്ലെങ്കിലും കുറ്റവാളികളെ വേഗത്തിൽ കണ്ടുപിടിക്കാനും തുടർകുറ്റകൃത്യങ്ങൾ കുറയ്ക്കാനും സഹായകമാവുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ എല്ലായിടത്തും നിരീക്ഷണ കണ്ണുകൾ തുറന്നുവയ്ക്കുന്നത് ഗുണം ചെയ്യും. എന്നാൽ വീടിനുപുറത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് അവനവനിലേക്ക് ഒതുങ്ങിയ മലയാളികളുകളുടെ കുറ്റകരമായ അനാസ്ഥയും ഇപ്പോഴത്തെ സാഹചര്യത്തിന് ഇടയാക്കിയിട്ടില്ലേ എന്ന ചോദ്യത്തിനും പ്രസക്തിയേറെയാണ്.


ഇന്ന് മിക്ക മലയാളികൾക്കും അവരവരുടെ പരിസരങ്ങൾ പോലും അപരിചിതമാണ്. തന്റെ തൊട്ടടുത്ത് എന്ത് നടക്കുന്നുവെന്ന് പോലും തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു. ഇങ്ങനെപോയാൽ വീടുകളുടെ അകത്തളം പോലും അന്യമാകുന്ന കാലം വിദൂരമല്ല. വീടിന്റെ പുറവും അയൽവാസികളുടെ പെരുമാറ്റവുമെല്ലാം സി.സി.ടി.വി നൽകുന്ന ദൃശ്യങ്ങളിലൂടെയായിരിക്കും ഓരോരുത്തരും അറിയുന്നതു തന്നെ. ഈ സ്ഥിതിയ്ക്ക് ഇനിയും മാറ്റമുണ്ടായില്ലെങ്കിൽ മലയാളികൾ കൊടുക്കേണ്ട വില വലുതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  14 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  14 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  14 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  14 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  14 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  14 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  14 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  14 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  14 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  14 days ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  14 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  14 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  14 days ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  14 days ago