HOME
DETAILS

അബദുല്‍റസാഖ് ഗുര്‍ണ പാലായനത്തിന്റെ ഉള്‍പ്രവേശം 

  
backup
October 17, 2021 | 4:05 AM

46345635
ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്
(അസി. പ്രൊഫസര്‍, കേരള കേന്ദ്ര സര്‍വകലാശാല)
 
 
കിഴക്കനാഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയുടെ തീരത്തുള്ള ദ്വീപസമൂഹമായ സാന്‍സിബാറില്‍ 1948ല്‍ ജനിച്ച അബ്ദുല്‍റസാക്ക് ഗുര്‍ണ, ഒരിക്കലും ഒരെഴുത്തുകാരനാകാനുള്ള സാധ്യതയുള്ള ആളായിരുന്നില്ല. പക്ഷേ, സ്വന്തം ജന്മദേശത്ത്, അറബ് വംശജര്‍ക്ക് നേരെ അദീബ് കരുമെ ഭരണകൂടം അഴിച്ചുവിട്ട ക്രൂര പീഡനങ്ങളെ തുടര്‍ന്ന്, തന്റെ പതിനെട്ടാമത്തെ വയസില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവവും, തുടര്‍ന്നുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഗുര്‍ണയെ, മറ്റ് പലരെയും പോലെ നിര്‍ബന്ധിത പലായനത്തിന് വിധേയമാക്കി. ഗൃഹാതുരത്വത്തിന്റെ നോവുകളും വേരുകള്‍ നഷ്ടപ്പെട്ട മനുഷ്യരുടെ രോദനങ്ങളും, കുടിയേറ്റത്തിനൊടുവില്‍ അഭയം ലഭിച്ച ഇംഗ്ലീഷ് മണ്ണിന്റെ സുരക്ഷിതത്വത്തില്‍ എത്തിയിട്ടും, അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ആ ഗദ്ഗദങ്ങളുടെ, ചോരവാര്‍ന്നൊലിക്കുന്ന ആഘാതങ്ങളുടെ മഷിപ്പാത്രമാണ് ഗുര്‍ണയെ ഒരെഴുത്തുകാരന്‍ ആക്കാന്‍ ചരിത്രം നിര്‍ബന്ധിച്ചത്.
കോളനിയാനന്തര സാഹിത്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത്, കെന്റ് സര്‍വകലാശാല അധ്യാപനത്തിന്റെ സ്വാസ്ഥ്യത്തില്‍ ജീവിക്കുമ്പോഴും കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും വിങ്ങലുകള്‍ ഗുര്‍ണയില്‍ തിളച്ച് മറിഞ്ഞുകൊണ്ടേയിരുന്നു. അവയില്‍ ചിലതൊക്കെ അദ്ദേഹം അക്ഷരങ്ങളാക്കി മാറ്റിയെടുത്ത് കടലാസുകളില്‍ ഉപേക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ട കടലാസുകളെയും അക്ഷരങ്ങളെയും സമാന ജീവിത പരിസരങ്ങളില്‍ പെട്ടവര്‍ ആര്‍ത്തിയോടെ ഭക്ഷിക്കുകയും, അവയെ കുറിച്ച്, മനുഷ്യരൂപം പൂണ്ടവര്‍ക്ക് പരിചയപെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ലോകമെമ്പാടുമുള്ള സാഹിത്യ ക്ലാസുകളില്‍, പോസ്റ്റ് കൊളോണിയല്‍ ലിറ്ററേച്ചര്‍ സിലബസുകളില്‍, അവയില്‍ ചിലത് ഇടംപിടിക്കുകയും ചെയ്ത്, തെളിമയാര്‍ന്ന് പരിലസിക്കുമ്പോഴാണ് ഏറ്റവും വലിയ പുരസ്‌കാരവുമായി സ്വീഡിഷ് കമ്മറ്റി അദ്ദേഹത്തിന്റെ സമക്ഷത്തേക്ക് നടന്നടുക്കുന്നത്, 2021 ലെ സാഹിത്യ നൊബേല്‍ സമ്മാനിച്ചുകൊണ്ട്!
 
ആദ്യ നോവല്‍ 
 
ദയനീയനും ദരിദ്രനും ഗൃഹാതുരനുമായ ഗുര്‍ണ തന്റെ ഡയറിയില്‍ വീടിനെക്കുറിച്ച് പലതും കുത്തിക്കുറിച്ചു. തുടര്‍ന്ന് നീണ്ട എഴുത്തുകള്‍. പിന്നീടെപ്പോഴോ മറ്റ് ആളുകളെക്കുറിച്ചുള്ള കഥകള്‍.. ചിതറിക്കിടക്കുന്ന ആ പ്രതിഫലനങ്ങള്‍, സ്വന്തം സ്ഥാനഭ്രംശം മനസിലാക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള ശീലം, നാല്‍പതാമത്തെ വയസില്‍, അദ്ദേഹത്തിന്റെ ആദ്യ നോവലിന് കാരണമായി- Memory of Departure (1987). 
പേരറിയാത്തൊരു ആഫ്രിക്കന്‍ രാജ്യത്ത് നിന്ന്, കെനിയയിലേക്കു പലായനം ചെയ്യുന്ന ഒരു മുസല്‍മാന്‍ കേന്ദ്രകഥാപാത്രമായി വരുന്ന നോവല്‍ നിര്‍ബന്ധമായ കുടിയേറ്റം തീര്‍ക്കുന്ന ആഘാതങ്ങളുടെ ശക്തമായ ചിത്രീകരണമാണ്. സ്വന്തം പി.എച്ച്.ഡി തീസിസ് എഴുതിത്തീര്‍ക്കുന്ന അതേ സമയത്ത് തന്നെയാണ്, അദ്ദേഹം ഈ നോവലിന്റെ പണിപ്പുരയിലും കാല്‍പ്പെരുമാറ്റം കേള്‍പ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
 
ജീവിതം 
അക്ഷരങ്ങളാവുന്നു
 
ഒരഭയാര്‍ഥിയുടെ വിഹ്വലതകള്‍ രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്വമാണ് ഗുര്‍ണ അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയും കഥകളിലൂടെയും മറ്റും നിര്‍വഹിച്ചത്. അദ്ദേഹം എഴുതുന്നത് മുഴുവനും ഇംഗ്ലീഷിലാണ്. പക്ഷേ, ഇടയ്ക്കിടെ, ആംഗലേയത്തിന്റെ ഇടയില്‍, തന്റെ മാതൃഭാഷയായ സ്വാഹിലിയും അറബിയും അദ്ദേഹം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. ഇവയൊക്കെ ഇറ്റാലിക്‌സില്‍ വയ്ക്കണമെന്ന് ശഠിച്ച പ്രസാധകന്മാരോട്, അങ്ങനെ ചെയ്യുന്നതിലൂടെ അന്യവല്‍ക്കരണത്തിന്, അല്ലെങ്കില്‍ അപരവല്‍ക്കരണത്തിന് നിര്‍ബന്ധിക്കുകയാണെന്ന് അദ്ദേഹം കലഹിച്ചുകൊണ്ടേയിരിക്കുന്നു. 
'ഇംഗ്ലീഷിലാണ് ഞാന്‍ എഴുതുന്നത്. ആ ഭാഷയിലേക്ക് മറ്റൊരു സാങ്കല്‍പ്പിക ഭൂമിക സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അത് രസകരവും ചലനാത്മകവുമായ ഒരു മിശ്രിതം സൃഷ്ടിക്കുന്നു'- ഗുര്‍ണ കുറ്റസമ്മതം നടത്തുന്നു.
ആദ്യത്തെ നോവലിന് ലഭിച്ച സ്വീകരണം, ഗുര്‍ണയെ കൊളോണിയലിസം, യുദ്ധം, സ്ഥാനചലനം എന്നിവ കാരണമായി നീണ്ടുനില്‍ക്കുന്ന ആഘാതങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന കൃതികള്‍, അഭയാര്‍ഥികളുടെ ലോകത്തെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വിഷയങ്ങള്‍ എന്നിവയെ കുറിച്ച് തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിച്ചു. പിന്നീട് ആ പേനത്തുമ്പുകളില്‍ നിന്നു കൊളോണിയലിസം, യുദ്ധം, പറിച്ചുനടല്‍, എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചാലിച്ച കൃതികള്‍ ഇടതടവില്ലാതെ പിറന്നുകൊണ്ടേയിരുന്നു.
Pilgrims Way (1988) എന്ന രണ്ടാമത്തെ നോവല്‍, ഇംഗ്ലണ്ടില്‍ അഭയാര്‍ഥിയായി എത്തുന്ന ദാവൂദ് എന്ന ടാന്‍സാനിയക്കാരന്റെ ജീവിത പരിസരങ്ങളെ പരിചയപ്പെടുത്തുന്നു. വംശീയ അധിക്ഷേപത്തിലൂടെ, തൊഴിലാളി വര്‍ഗത്തില്‍പെട്ട ഒന്നാം കിടക്കാര്‍ എന്നറിയപ്പെടുന്ന 'സ്‌കിന്‍ഹെഡു'കള്‍ ദാവൂദിനെ വിഷാദത്തിലേക്ക് നയിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ നോവല്‍. തികഞ്ഞ നെഗറ്റിവിറ്റി പടര്‍ത്തുന്ന പ്രസ്തുത നോവലില്‍ നേഴ്‌സായ കാതറിന്‍ മേഴ്‌സന്‍ എന്ന സ്ത്രീയിലാണ് ദാവൂദ് ജീവിക്കാനുള്ള ഊര്‍ജം കാണുന്നത്.
ഇരുപതാം നൂറ്റാണ്ടിലേക്ക് ഗതിമാറ്റം നടത്തപ്പെടുന്ന ലോകത്തെ പ്രതിനിധീകരിക്കുന്ന യൂസഫ് എന്ന ടാന്‍സാനിയന്‍ കുട്ടിയുടെ കഥ പറയുന്ന Paradise (1994) ആണ് ഗുര്‍ണയുടെ മാസ്റ്റര്‍പീസ്. കടംകൊണ്ട് എല്ലാം നഷ്ടപ്പെട്ട പിതാവ് കാരണം, വരുമാനമൊന്നുമില്ലാതെ ഒരു കച്ചവട സംഘത്തില്‍ ജോലിചെയ്യാന്‍ വിധിക്കപ്പെട്ട യൂസഫ്, അഭയാര്‍ഥികളുടെയും വംശീയ ആക്രമണങ്ങളില്‍പ്പെട്ട് ദുരിതം പേറുന്നവരുടെയും പ്രതിനിധിയാണ്. ജോസഫ് കോണ്‍റാഡിന്റെ ഒലമൃ േീള ഉമൃസില ൈഎന്ന നോവലുമായി ഒരുപാട് സാദൃശ്യങ്ങളുണ്ട് ജമൃമറശലെ ന്. സാംസ്‌കാരികമായി ഉന്നതിയില്‍ എത്തിയിരിക്കുന്നു എന്ന് വീമ്പു പറയുന്ന പാശ്ചാത്യ മനുഷ്യര്‍ ആഫ്രിക്കയിലെ കോംഗോ പോലുള്ള ഭൂവിഭാഗത്തെ ഇപ്പോഴും നോക്കിക്കാണുന്ന രീതികളെ അതിനിശിതമായി നോവല്‍ വിമര്‍ശിക്കുന്നുണ്ട്. ബുക്കര്‍ പ്രൈസ് നോമിനേഷനില്‍ വരെ എത്തിയ രചനയാണിത്.
 
വേരുകളറ്റവരുടെ 
അക്ഷരങ്ങള്‍
 
ഗുര്‍ണയുടെ കഥാപാത്രങ്ങള്‍ വേരുകള്‍ പിഴുതുമാറ്റപ്പെട്ടവരാണ്, അപരവല്‍ക്കരിക്കപ്പെട്ടവരാണ്, ആര്‍ക്കും ആവശ്യമില്ലാത്തവരാണ്, അതുകൊണ്ടുതന്നെ പലപ്പോഴും ഇരകളാക്കപ്പെട്ടവരുമാണ്. അവര്‍ പലായനത്തിന്റെയും കുടിയേറ്റങ്ങളുടെയും ഭീതിദയാഥാര്‍ഥ്യങ്ങള്‍ കണ്ട് വിറങ്ങലിച്ച് നില്‍ക്കുന്ന നമ്മുടെ ലോകക്രമത്തെ ആഡംബരങ്ങളൊന്നുമില്ലാതെ അടയാളപ്പെടുത്തുന്നു. ഊണിലും ഉറക്കിലും പലായനത്തിന്റെ വേദനകള്‍ അയവിറക്കുകയും ജന്മനാടിന്റെ സുഗന്ധങ്ങളില്‍ അഭിരമിച്ച് വിഷാദികള്‍ ആകുകയും ചെയ്യുന്നു. ജീവിക്കുന്ന സ്‌പെയ്‌സുകളില്‍, അന്യതാ ബോധം തീര്‍ത്ത ആത്മസംഘര്‍ഷം കൊണ്ട്, രാപകല്‍ ജീവിതം ദു:സഹമാക്കപ്പെട്ടവര്‍! 
'കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളിലും, സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലുള്ള അഭയാര്‍ഥിയുടെ വിധിയുടെ വിട്ടുവീഴ്ചയില്ലാത്തതും അനുകമ്പാപൂര്‍വവുമായ ഉള്‍പ്രവേശത്തിന്' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നൊബേല്‍ കമ്മറ്റി ഗുര്‍ണയെ പുരസ്‌കരിച്ചിരിക്കുന്നത്.
1993ല്‍ ടോണി മോറിസണിന് ശേഷം നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യത്തെ കറുത്ത എഴുത്തുകാരനാണ് 72 കാരനായ ഗുര്‍ണ. വര്‍ഷങ്ങളോളമായുള്ള യൂറോപ്യന്‍, അമേരിക്കന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ക്ക് ശേഷം, വളരെക്കാലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ഭൂവിഭാഗത്തോട് കാണിക്കുന്ന നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള വൈകി ലഭിച്ച തിരുത്ത് എന്ന മട്ടിലാണ്, അദ്ദേഹത്തിന്റെ സമ്മാനനേട്ടത്തെ, സാഹിത്യവിമര്‍ശകര്‍ നിരീക്ഷിക്കുന്നത്.
കിഴക്കന്‍ ആഫ്രിക്കയുടെ തീരത്താണ് ഗുര്‍നയുടെ മിക്ക കൃതികളും ക്രമീകരിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ ഒരു നോവലിലെ കഥാപാത്രങ്ങളൊഴികെ മറ്റെല്ലാവരും സാന്‍സിബാറിലാണ് ജനിച്ചത്.
സാഹിത്യവിമര്‍ശകനായ ബ്രൂസ് കിങ്, ഗുര്‍നയുടെ ഫിക്ഷനില്‍ 'ആഫ്രിക്കക്കാര്‍ എല്ലായ്‌പ്പോഴും വലിയ, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ഭാഗമായിരുന്നു' എന്ന് നിരീക്ഷിക്കുന്നു. കുടിയേറ്റത്തിന് സൃഷ്ടിക്കാവുന്ന എല്ലാ ആശങ്കകളും അകല്‍ച്ചയും ഏകാന്തതയും ആത്മാവിനെ തിരയുന്ന ചോദ്യങ്ങളും അത് ശിഥിലമായ സ്വത്വങ്ങളെക്കുറിച്ചും 'വീട്' എന്നതിന്റെ അര്‍ഥത്തെക്കുറിച്ചുമുള്ള വിഭ്രമാത്മകത ജനിപ്പിക്കുന്നു എന്ന് കൂട്ടിച്ചേര്‍ക്കുന്നു.
 
ചെറുകഥകളും ഉപന്യാസങ്ങളും അക്കാദമിക് രചനകളും കൊണ്ട് സമ്പന്നമാണ് അബ്ദുള്‍റസാഖ് ഗുര്‍ണയുടെ പണിപ്പുര. ഇപ്പോഴത്തെ പുരസ്‌കാരലബ്ധിയില്‍ ആനന്ദിക്കുന്ന ആഗോള വായനാ സമൂഹം, അദ്ദേഹത്തില്‍ നിന്നു കൂടുതല്‍ അനുഭവങ്ങളുടെ രസക്കൂട്ടുകള്‍ നിറച്ച രചനകള്‍ കാത്തിരിക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  a day ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  a day ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  a day ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  a day ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  a day ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  a day ago
No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  a day ago
No Image

ചാരുംമൂട്ടിൽ കാർ അഭ്യാസത്തിനിടെ അപകടം: വഴിയാത്രക്കാരന് ഗുരുതര പൊള്ളലേറ്റു; ഡ്രൈവർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  a day ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a day ago