കരിപ്പൂർ സ്വർണക്കടത്ത്: പൊലിസും കസ്റ്റംസും നേർക്കുനേർ; പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ
കൊച്ചി: കരിപ്പൂരിലെ സ്വർണവേട്ടയിൽ പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ. പിടിച്ചെടുത്ത സ്വർണം പൊലിസ് നിയമവിരുദ്ധമായി ഉരുക്കുന്നുവെന്നും വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ അധികാരം കസ്റ്റംസിന് മാത്രമാണെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പൊലിസ് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വടകര സ്വദേശി സമർപ്പിച്ച ഹരജിയിൽ കസ്റ്റംസ് പ്രിവന്റീവ് വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പൊലിസിന് അധികാരമില്ല. വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണെന്നും കോഴിക്കോട് കസ്റ്റംസ് (പ്രിവൻ്റീവ്) ഡെപ്യൂട്ടി കമ്മിഷണർ ശ്യാം നാഥ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
പിടിച്ചെടുത്ത സ്വർണം പൊലിസ് നിയമവിരുദ്ധമായി ഉരുക്കുകയാണ്. മജിസ്ട്രേറ്റിൻ്റെ അനുമതി വാങ്ങാതെ പൊലിസ് വ്യക്തികളുടെ എക്സറേ എടുക്കുന്നു. ഈ നടപടിയും നിയമവിരുദ്ധമാണ്.
പൊലിസ് പിടിച്ച സ്വർണക്കടത്ത് കേസുകൾ കസ്റ്റംസിന് കൈമാറുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. പൊലിസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 169.1 ഗ്രാം ഭാരമുള്ള ആഭരണങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വടകര സ്വദേശി പി.എം. മുഹമ്മദ് സമർപ്പിച്ച ഹരജിക്ക് മറുപടിയായാണ് കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചത്. 24 ന് ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് ഹരജി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി നേരത്തെ അദ്ദേഹത്തിന്റെ ഹരജി തള്ളിയിരുന്നു, ഈ സാഹചര്യത്തിലാണ് വടകര സ്വദേശി ഹൈക്കോടതിലെത്തിയത്.
ഹരജിക്കാരന്റെ കേസുമായി ബന്ധപ്പെട്ട ഒരു നടപടിക്രമവും പൊലിസ് കസ്റ്റംസ് വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ആവശ്യമായ വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, കസ്റ്റംസ് ആക്ട് പ്രകാരം വിധിന്യായവുമായി മുന്നോട്ട് പോകുന്നതിന് കേസിൽ കസ്റ്റംസ് വകുപ്പ് ഉചിതമായ അപേക്ഷ സമർപ്പിക്കുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കള്ളക്കടത്ത് സംബന്ധിച്ച കുറ്റകൃത്യത്തെക്കുറിച്ച് പൊലിസിന് സംശയം തോന്നിയാൽ, ആ വ്യക്തികളെ ഒരു ഗസറ്റഡ് കസ്റ്റംസ് ഓഫിസറുടെയോ മജിസ്ട്രേറ്റിന്റെയോ മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്. പകരം, വാറണ്ടുകളില്ലാതെയും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും പൊലിസ് യാത്രക്കാരെ നേരിട്ട് പരിശോധിക്കുകയായിരുന്നു.
അന്വേഷണം പൂർത്തിയാക്കി ആ കാലയളവിനുള്ളിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയില്ലെങ്കിൽ പിടിച്ചെടുത്ത വസ്തുക്കൾ ആറ് മാസത്തിനുള്ളിൽ തിരികെ നൽകണമെന്ന് കസ്റ്റംസ് നിയമം അനുശാസിക്കുന്നു.
കേസ് കൈമാറുന്നതിൽ പൊലിസ് വരുത്തുന്ന അമിതമായ കാലതാമസം കസ്റ്റംസ് അന്വേഷണ പ്രക്രിയയെയും വൈകിപ്പിക്കും, ഇത് ഒടുവിൽ പിടിച്ചെടുത്ത സ്വർണം അവകാശിക്ക് തിരികെ നൽകാൻ അധികാരികളെ നിർബന്ധിതരാക്കുമെന്നുമാണ് സത്യവാങ്മൂലം പറയുന്നത്.
കരിപ്പൂർ സ്റ്റേഷനിൽ മാത്രം 170 സ്വർണക്കടത്ത് കേസുകളുണ്ട്. കസ്റ്റംസിന് കൈമാറിയത് കേവലം ആറെണ്ണം മാത്രമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 134 കേസുകളുടെ വിവരം കസ്റ്റംസ് ശേഖരിച്ചത് മഞ്ചേരി കോടതിയിൽ നിന്നാണ്. പൊലിസ് നടപടി കസ്റ്റംസ് അന്വേഷണത്തെ ദുർബലപ്പെടുത്തുന്നതാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
The Customs Department has filed a petition in the High Court against the Kerala Police, alleging that they are illegally melting seized gold at the Karipur International Airport. The Customs Department claims that it has sole authority to seize gold at airports and that the police are interfering with their operations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."