തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ സ്ഥാനാർത്ഥികൾക്ക് പത്രികകൾ നൽകാം.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ (ശനിയാഴ്ച) നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ പ്രചാരണം ശക്തമാക്കി മുന്നോട്ട് പോവുകയാണ് മുന്നണികൾ. അതേസമയം, പല സ്ഥലങ്ങളിലും മുന്നണികൾക്ക് ഭീഷണിയായി വിമതരും മത്സരരംഗത്തുണ്ട്. സംസ്ഥാനത്തുടനീളം 95,369 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്.
നാമനിർദേശ പത്രിക ഫോം 2 ൽ ആണ് പൂരിപ്പിച്ചു നൽകേണ്ടത്. പത്രികയോടൊപ്പം ഫോം 2 എയിൽ സ്ഥാവരജംഗമ സ്വത്തുക്കളുടെ ബാധ്യത, കുടിശ്ശിക, ക്രിമിനൽ കേസുകൾ ഉൾപ്പടെ വിവരങ്ങൾ നൽകണം. 21 വയസ് പൂർത്തിയായവർക്കാണ് പത്രിക സമർപ്പിക്കാൻ അവസരമുള്ളത്. പട്ടിക വിഭാഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രാമപഞ്ചായത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർഥി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലേക്ക് 4,000 രൂപയും ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിലേക്ക് 5,000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടിക വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി നൽകിയാൽ മതി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ 11നുമാണ് വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
The deadline for submitting nomination papers for the local body elections ends today, with candidates allowed to file their papers until 3 pm. Political parties are gearing up for the elections, with campaigns and protests marking the final day of nominations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."