രേഖകളില്ലാതെ കടത്താൻ ശ്രമിച്ച രണ്ടുകോടിരൂപയുമായി ബി.ജെ.പി സംസ്ഥാന ഓഫിസ് സെക്രട്ടറി പിടിയിൽ
ബംഗളുരു: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കേ രേഖകളില്ലാത്ത പണം കടത്താൻ ശ്രമിച്ചതിന് ബി.ജെ.പി നേതാവും സംഘവും പിടിയിൽ. രണ്ടുകോടി രൂപയാണ് കാറില്‍ കടത്താൻ ബി.ജെ.പി നേതാവും മറ്റു രണ്ടുപേരും ശ്രമിച്ചത്. ബി.ജെ.പി കർണാടക സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ബംഗളുരു കോട്ടണ്‍പേട്ട് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ചംരാജ്‌പേട്ടില്‍ എസ്.എസ്.ടി നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്. പണത്തിന് രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്രയധികം പണം കടത്തുന്നതിലെ ദുരൂഹത പൊലിസ് അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളുപ്പെടുത്തിയില്ല എന്നീ കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ ഇവർക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയോ ഓണ്‍ലൈൻ വഴിയോ മാത്രമേ നൽകാൻ പാടുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തുന്നതിനും കമ്മീഷന്റെ വിലക്ക് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."