സഊദിക്ക് നേരെ വീണ്ടും ആക്രമണം; ഒമ്പത് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു
റിയാദ്: സഊദി വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ ഒമ്പത് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന തകർത്തു. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായതെന്നും രാജ്യത്തിന്റെ സുരക്ഷാ കവചം ഭേദിക്കുന്നതിന് മുൻപ് തന്നെ ഇവ നശിപ്പിക്കാൻ സാധിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
അൽ ഖർജ് ഗവർണറേറ്റിന് നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകളും ഇത്തരത്തിൽ തകർത്തിട്ടുണ്ട്. സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് മേജർ ജനറൽ തുർക്കി അൽ മാലികി ഇക്കാര്യം അറിയിച്ചത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കിരീടാവകാശി യോഗത്തിൽ വ്യക്തമാക്കി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ അന്താരാഷ്ട്ര സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന കാര്യവും വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗം വിലയിരുത്തി.
സഊദി, മറ്റ് ജിസിസി രാജ്യങ്ങൾ, ജോർദാൻ എന്നിവിടങ്ങളിൽ നടന്ന ഇറാന്റെ ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇറാന്റെ നഗ്നമായ നിയമലംഘനത്തിന് ഇരയായ രാജ്യങ്ങൾക്ക് സഊദി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രാദേശിക സുരക്ഷയെ തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അയൽരാജ്യങ്ങൾ സ്വീകരിക്കുന്ന ഏത് നടപടിക്കും തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് പിന്തുണ നൽകാൻ സഊദി സന്നദ്ധമാണെന്ന് മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച സൗഹൃദ രാജ്യങ്ങളുടെ നിലപാടിനെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.
Saudi Arabia confirmed it intercepted and destroyed nine drones and two missiles in a renewed attack targeting its territory. authorities stated that air defense systems responded swiftly, preventing damage and ensuring public safety amid ongoing regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."