കേരളത്തിൽ നിന്ന് ടൂർ പാക്കേജുമായി സ്വകാര്യ ട്രെയിൻ സർവീസ്; ആദ്യയാത്ര ജൂൺ നാലിന് ഗോവയിലേക്ക്
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് കേരളത്തിലേക്കും എത്തുന്നു. തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് ആണ് ആദ്യ ടൂർ പാക്കേജ്. ജൂൺ നാലിന് ആദ്യ യാത്ര പുറപ്പെടും. ഒരേ സമയം 600 പേർക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം. ടു ടയര്‍ എസി, ത്രീ ടയര്‍ എസി, സ്ലീപ്പര്‍ ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് സീറ്റുകളിൽ ബുക്ക് ചെയ്ത് യാത്ര ചെയ്യാം.
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍ എസ്ആര്‍എംപിആര്‍ ഗ്ലോബല്‍ റെയില്‍വേസും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സി വേള്‍ഡ് ട്രാവല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പാക്കേജിന്റെ ഭാഗമായി ട്രെയിനിലുണ്ടാകും.
സിസിടിവി, ജിപിഎസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ എന്നിവ ട്രെയിനിന്റെ പ്രത്യേകതകളാണ്. ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം, ഭക്ഷണം, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം എന്നിവ ഉൾപ്പെട്ടതാണ് പാക്കേജ്. ട്രാവല്‍ ഇന്‍ഷുറന്‍സ് ആണ് മറ്റൊരു പ്രത്യേകത.
ടിക്കറ്റ് നിരക്കുകൾ
- ടു ടയര്‍ എസി - 16,400 രൂപ
 - ത്രീ ടയര്‍ എസി - 15,150 രൂപ
 - സ്ലീപ്പർ - 13,999 രൂപ
 
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്.
കേരളത്തിൽ നിന്ന് ട്രെയിനിൽ കയറാവുന്ന സ്റ്റോപ്പുകൾ
- തിരുവനന്തപുരം
 - കൊല്ലം
 - കോട്ടയം
 - എറണാകുളം
 - തൃശൂര്‍
 - കോഴിക്കോട്
 - കണ്ണൂര്‍
 - കാസര്‍കോട്
 
ഗോവയ്ക്ക് പുറമെ മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് വൈകാതെ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."