പിന്നോക്കാവകാശങ്ങൾ കവരുന്ന ഇ.ഡബ്ല്യു.എസ്
അടുത്തിടെ കേന്ദ്ര സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടന്നു. ഇതില്‍ മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡബ്ല്യു.എസ് കണക്കാക്കുന്നത്. ഇതുവഴി നേരത്തെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കനത്ത ശമ്പളം വാങ്ങിയിരുന്ന ഉദ്യോഗാര്‍ഥി ദരിദ്ര ഗണത്തില്‍ ഇ.ഡബ്ല്യു.എസ് സംവരണത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജോലിയിലെത്തി.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ 6589 ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് ദേശവ്യാപകമായി നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിന് 63.5, പട്ടികവര്‍ഗത്തിന് 47.5, ഒ.ബി.സി വിഭാഗത്തിന് 74, ജനറലില്‍ 74 എന്നിങ്ങനെയായിരുന്നു അര്‍ഹതാ മാര്‍ക്ക്. എന്നാല്‍ ഇ.ഡബ്ല്യു.എസിന് അര്‍ഹതാ മാര്‍ക്ക് 36.5 മാത്രം. അതായത് രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതിക്കാരുടെ പകുതിക്കടുത്ത് മാര്‍ക്ക് നേടിയാലും സവര്‍ണര്‍ക്ക് ജോലി ലഭിക്കും.
കഴിഞ്ഞ എന്‍ജിനീയിറിങ് പ്രവേശനത്തില്‍ 67505 പേര്‍ അടങ്ങിയ പട്ടികയില്‍ സാമ്പത്തിക പിന്നാക്ക വിഭാഗ സംവരണത്തില്‍ 66078ാം റാങ്കുകാരനും സര്‍ക്കാര്‍ കോളജില്‍ പ്രവേശനം ലഭിച്ചു. പട്ടിക ജാതിവര്‍ഗത്തിന് സമാനമായാണ് സംവരണ ആനുകൂല്യം സാമ്പത്തിക പിന്നാക്ക സംവരണ വിഭാഗത്തിനും ലഭിച്ചത്.
മുകളില്‍ പറഞ്ഞ ഉദ്യോഗ-വിദ്യാഭ്യാസ മേഖലയിലെ ഉദാഹരണങ്ങളില്‍ നിന്ന് തന്നെ സാമ്പത്തികം എന്ന ലേബലൊട്ടിച്ച മുന്നാക്ക പ്രാതിനിധ്യ സംവരണം, സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉള്‍പ്പടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടമായ പ്രാതിനിധ്യം നികത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സംവരണത്തെ അട്ടിമറിക്കപ്പെടുന്നുവെന്ന് വ്യക്തം. സംവരണത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്ന പിന്നാക്കക്കാരുടെ പ്രാതിനിധ്യം കുറയ്ക്കാനും മുന്നാക്കക്കാരുടെ അധികപ്രാതിനിധ്യം ഉയര്‍ത്താനും കൂടി വഴിയൊരുക്കുകയാണ് സാമ്പത്തിക സംവരണം.
പാവപ്പെട്ടവരുടെ മറവില്‍ സവര്‍ണ സമുദായങ്ങള്‍ക്ക് നല്‍കിയ സംവരണം നടപ്പാക്കിയത് ഏകപക്ഷീയമായും യുക്തിരഹിതമായ രീതിയിലുമാണ്. പരമാവധി 10 ശതമാനം വരെ നല്‍കാം എന്നാണ് വ്യവസ്ഥ. ഒരു ശതമാനം മുതല്‍ 10 ശതമാനം വരെ ഏതുനിരക്കും നല്‍കാം. ഇത് നടപ്പാക്കാതെയും ഇരിക്കാം എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സംവരണം അനുവദിക്കുമ്പോള്‍ ഇത് സംവരണ സമുദായങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും പൊതു വിഭാഗത്തിലുള്ള ഒഴിവുകളില്‍ 10 ശതമാനമാണ് അനുവദിക്കുന്നത് എന്നുമാണ് ഭരണകര്‍ത്താക്കള്‍ പറഞ്ഞിരുന്നത്. 50 ശതമാനം സംവരണവും 50 ശതമാനം പൊതുവിഭാഗവും ആണ് നിലവിലുള്ളത്. അങ്ങനെയെങ്കില്‍ പൊതുവിഭാഗത്തിലെ 50 ശതമാനത്തിന്റെ 10 ശതമാനം എന്നാല്‍ അഞ്ച് ആണ്. പക്ഷേ, നടപ്പാക്കിയപ്പോള്‍ പത്തും നല്‍കി. അതായത് ഉദ്യോഗ നിയമനങ്ങളില്‍ ആദ്യ റൊട്ടേഷനില്‍ തന്നെ ഒന്നിന് പകരം രണ്ട് മുന്നാക്കക്കാര്‍ക്ക് അവസരം ലഭിക്കുന്ന അവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."