ഗസ്സയില്‍ നിന്നുള്ള ആയിരക്കണക്കിന് ഹജ്ജ് തീര്‍ഥാടകരെ തടഞ്ഞ് ഇസ്‌റാഈല്‍
ഗസ്സ: ഗസ്സയില്‍നിന്ന് ഹജ്ജിനു പുറപ്പെട്ട ആയിരക്കണക്കിനു തീര്‍ഥാടകരെ തടഞ്ഞ് ഇസ്‌റാഈല്‍. റഫാ അതിര്‍ത്തിയിലാണ് ഇസ്‌റാഈല്‍ സൈനികര്‍ ഫലസ്തീന്‍ തീര്‍ഥാടകരെ തടഞ്ഞത്. ഗസ്സയിലെ ഔഖാഫ്മതകാര്യ മന്ത്രാലയമാണു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിനില്‍ക്കെയാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ നടപടി. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ഫലസ്തീന്‍ പ്രദേശമാണ് റഫ. ഫലസ്തീനില്‍നിന്നു പുറംലോകത്തേക്കുള്ള ഏക മാര്‍ഗം കൂടിയാണിത്. കഴിഞ്ഞ മേയ് ഏഴു മുതല്‍ ഈ അതിര്‍ത്തിപ്രദേശം ഇസ്‌റാഈല്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
ഹജ്ജിനു പുറപ്പെട്ട ആയിരക്കണക്കിനു ഗസ്സക്കാരെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യത്തിന്റെയും രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഗസ്സക്കാര്‍ക്കും ഗസ്സയിലെ ആരാധനാലയങ്ങള്‍ക്കുമെതിരെ അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യ പരമ്പരകളുടെ കൂട്ടത്തില്‍ പുതിയതാണിതെന്നു ചൂണ്ടിക്കാട്ടിയ മന്ത്രാലയം സഊദി അറേബ്യ, ഈജിപ്ത് ഭരണകൂടങ്ങളോട് വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ഗസ്സക്കാരെ അനുവദിക്കാന്‍ ഇസ്‌റാഈലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇരുരാജ്യങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
മെയ് ആറിനാണ് ദക്ഷിണ ഗസ്സ മുനമ്പിലുള്ള റഫയില്‍ ഇസ്‌റാഈല്‍ കരയാക്രമണം ആരംഭിച്ചത്. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ സകലതും നഷ്ടപ്പെട്ട് അഭയം തേടിയെത്തിയവരായിരുന്നു റഫയിലെ ഭൂരിഭാഗവും. 15 ലക്ഷത്തോളം ഫലസ്തീനികളാണ് ഇവിടെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നത്. പിന്നീടാണ് റഫയില്‍ ആക്രമണവുമായ സയണിസ്റ്റ് സേന രംഗത്തെത്തിയത്. ഇതോടെ ഇവിടെയും രക്ഷയില്ലാതെ മറ്റു പ്രദേശങ്ങളിലേക്കു മാറുകയാണ് ഫലസ്തീനികള്‍.
ഒക്ടോബര്‍ ഏഴിനുശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ ആരംഭിച്ച നരനായാട്ട് ഇനിയും അന്ത്യമില്ലാതെ തുടരുകയാണ്. യു.എന്‍ രക്ഷാസമിതി അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയിട്ടും ആക്രമണത്തില്‍നിന്ന് ഇസ്‌റാഈല്‍ ഒരടി പിന്നോട്ടുപോയിട്ടില്ല. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പുകളും അവഗണിച്ചാണ് സൈന്യം നരഹത്യ തുടരുന്നത്. ഏഴു മാസത്തിനിടെ 35,700 ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ 80,000ത്തിലേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."