ഇനി അവസാനിക്കുമോ കെജ്‌രിവാളിന്റെ രാഷ്ട്രീയ വനവാസം?
ന്യൂഡൽഹി:കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിലേറ്റ വ്യക്തിപരമായ കനത്ത തോൽവിക്കും ആംആദ്മി പാർട്ടിയുടെ അധികാര നഷ്ടത്തിനും ശേഷം ഏതാണ്ട് രാഷ്ട്രീയ വനവാസത്തിലായിരുന്നു ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പൊതുരംഗത്തൊന്നും അദ്ദേഹത്തെ കാണാനുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ രണ്ടാമനായിരുന്ന മനീഷ് സിസോദിയയും തോറ്റതോടെ ആംആദ്മി പാർട്ടിയുടെ പതനം പൂർണമായി. പത്തുവർഷത്തിലധികം ഡൽഹി ഭരിച്ച ആംആദ്മി പാർട്ടിയുടെ പതനത്തിന് കാരണമായത് ഡൽഹി മദ്യനയക്കേസും അറസ്റ്റുമാണ്. അഴിമതിക്കെതിരായ പോരാട്ടം മുൻനിർത്തി വന്ന ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ അഴിമതിക്കേസിൽ ജയിലിലാകുന്നത് ഡൽഹിയിലെ ജനങ്ങൾക്ക് വിശ്വസിക്കാവുന്ന കാഴ്ചയായിരുന്നില്ല.
ഈ കേസിലാണ് ഇപ്പോൾ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കുകയും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ഉത്തരവിടുകയും ചെയ്തിരിക്കുന്നത്. എതിരാളികൾ ആയുധമാക്കിയ ഒരു പ്രധാന കേസിൽ കുറ്റക്കാരനല്ലെന്ന് കോടതി ഇപ്പോൾ വിധി പറയുന്നു. ആ ധാർമിക വിജയം കെജ്‌രിവാളിന്റെ പുതിയ പോരാട്ടത്തിന് കരുത്തു നൽകുന്നുവെന്ന് വിധിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് വ്യക്തമാണ്. പക്ഷേ, തെരഞ്ഞെടുപ്പിന് ഇനിയും വർഷങ്ങൾ കാത്തിരിക്കണം.
കുടിവെള്ളക്ഷാമം, വൈദ്യുതി തടസ്സം, മാലിന്യസംസ്‌കരണം, യമുന മലിനീകരണം തുടങ്ങി കെജ്‌രിവാൾ ഭരണം നാടുകടത്തിയിരുന്ന ഡൽഹിയുടെ "രോഗ'ങ്ങളെല്ലാം ഒരുവർഷം നീണ്ട ബി.ജെ.പി ഭരണത്തിനിടയിൽ തിരിച്ചുവന്നു. ബി.ജെ.പി ഭരണം ഡൽഹി രാഷ്ട്രീയത്തെ അടിമുടി മാറ്റിയിട്ടുണ്ട്. സാമൂഹ്യവിഭജനവും വിദ്വേഷവും കൂടി. ബംഗ്ലാദേശ് കുടിയേറ്റവിരുദ്ധതയുടെ പേരിൽ ക്ഷേമപദ്ധതികളിലും വനിതകൾക്കുള്ള സൗജന്യ യാത്രയിലും മതവിവേചനം കടന്നുകൂടി.
അടിമുടി പൊള്ളയായിരുന്നു ഡൽഹി മദ്യനയക്കേസ്. തെളിവില്ല, അഴിമതിപ്പണം കണ്ടെടുത്തിട്ടില്ല, ആകെയുള്ളത് ഇ.ഡിയും സി.ബി.ഐയും പറഞ്ഞുണ്ടാക്കിയ കുറെ കഥകളും കേസിൽ മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ സംശയകരമായ മൊഴിയുമായിരുന്നു. അറോറ നൽകിയ ആദ്യമൊഴിയിലൊന്നും കെജ്റിവാളിന്റെയോ സഞ്ജയ് സിങിന്റെയോ മനീഷ് സിസോദിയയുടെയോ പേരില്ല. തരാതരം പോലെ ഇയാൾ പുതിയ മൊഴികൾ നൽകിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം രാഷ്ട്രീയ സാഹചര്യമനുസരിച്ച് പുതിയ പേരുകളും പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് ആംആദ്മി പാർട്ടി നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലാകുന്നത്. ആംആദ്മി പാർട്ടി നേതാക്കൾ ജയിലിലാകുന്നതിനനുസരിച്ച് അറോറയ്ക്ക് ജാമ്യവും മറ്റു ആനുകൂല്യങ്ങളും ലഭിച്ചു.
പണം വാങ്ങി ഡൽഹി സർക്കാർ മദ്യവിൽപന ലൈസൻസികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരത്തിൽ ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡിയും സി.ബി.ഐയും ആരോപിച്ചു. ഈ കേസാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. കോടതി വിധി കെജ്‌രിവാളിന്റെ രാഷ്ട്രീയ വനവാസം അവസാനിപ്പിക്കുമോയെന്നതാണ് ഇതിലെ ഒരു പ്രധാന ചോദ്യം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രതിപക്ഷത്തിന് വീണു കിട്ടിയ അവസരം കൂടിയാണ് വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."