നിയമസഭാ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് സർവേ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു വലിയ തിരിച്ചടി നേരിടുമെന്നും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്നും ലോക്പോൾ സർവേ ഫലം. 140 സീറ്റുകളിൽ 81 മുതൽ 86 വരെ സീറ്റുകൾ നേടി യു.ഡി.എഫ് മുന്നേറുമെന്നാണ് കണ്ടെത്തൽ. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് 51 മുതൽ 59 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടാനാണ് സാധ്യതയെന്നും സർവേ വ്യക്തമാക്കുന്നു. 43-45 ശതമാനം വോട്ടുവിഹിതം യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം.
മേഖല തിരിച്ചുള്ള പ്രവചനങ്ങളിൽ വടക്കൻ കേരളത്തിൽ ലീഗിന്റെ കരുത്തിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തും. മധ്യകേരളത്തിൽ ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിനൊപ്പം നിൽക്കും. തെക്കൻ കേരളത്തിൽ എൽ.ഡി.എഫ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും പത്തനംതിട്ട പോലുള്ള ജില്ലകളിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റം എൽ.ഡി.എഫ് വോട്ടുകൾ ചോർത്തുന്നത് യു.ഡി.എഫിനു പരോക്ഷമായി ഗുണകരമാകുമെന്നും സർവേ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."