നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറിയോഗം ഇന്ന് ചേരും. തിരുവനന്തപുരത്താണ് യോഗം ചേരുക. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശം ധാരണയാകും. യോഗത്തിൽ ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ജില്ലകളിൽ നിന്നുമുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ 90 ശതമാനം സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനയ്ക്ക് വന്നിട്ടുള്ളത്.
ജില്ലാ സെക്രട്ടറിയേറ്റ് പാനലിൽ തിരുത്തൽ ആവശ്യമാണെങ്കിൽ അക്കാര്യം നിർദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിന് തിരികെ കൈമാറും. അധികം വൈകാതെ തന്നെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, പിബി അംഗം എ വിജയരാഘവൻ എന്നിവരുടെ പേരുകൾ അതാത് ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മട്ടന്നൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് കെ. ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ കെ ശശീന്ദ്രന്റെ ഏലത്തൂർ, ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം, ആർ ജെ ഡി-ജെ ഡി എസ് തർക്കമുള്ള കോവളം തുടങ്ങിയ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ ആയിരിക്കും നയിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."