മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ
ഇംഫാല്‍: മണിപ്പൂരില്‍ കുക്കി സായുധസംഘം തട്ടിക്കൊണ്ടുപോയ മൂന്നു കുഞ്ഞുങ്ങളടക്കമുള്ള ആറുപേരെയും കൊലപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് ഉടലെടുത്ത സംഘര്‍ഷാവസ്ഥ സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക്.
തട്ടിക്കൊണ്ടുപോയവരില്‍ എട്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും 31 കാരിയുടെയും മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. കഴിഞ്ഞ 12നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ആദ്യം രണ്ട് സ്ത്രീകളെയും പിന്നീട് ഒരു കുട്ടിയെയും കൊലപ്പെടുത്തി. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് മൃതദേഹം അസം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ജിരി നദിയില്‍ കണ്ടെത്തിയത്. നദിയിലൂടെ ഒഴുകുകയായിരുന്ന മൃതദേഹങ്ങള്‍ അസം റൈഫിള്‍സ് എടുക്കുകയായിരുന്നു. മൃതദേഹം സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തിങ്കളാഴ്ച കുക്കി വിഭാഗത്തിലെ 12 സായുധസംഘാംഗങ്ങളെ വെടിവച്ചുകൊന്നശേഷം പ്രദേശത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് മൂന്നുവീതം കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ബോറോബെക്ര ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയായിരുന്നു ഇവര്‍. സംഭവത്തിനു തൊട്ടുമുമ്പ് കുക്കികളില്‍പ്പെട്ട രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ മാസം ഏഴുമുതല്‍ സംസ്ഥാനത്ത് ഇതുവരെ 17 പേരാണ് കൊല്ലപ്പെട്ടത്. നൂറോളം വീടുകള്‍ കത്തിച്ചു.
കുട്ടികളെയടക്കം കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. പലയിടത്തും ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും ആക്രമണങ്ങളും കൂടി. റോഡുകളില്‍ തീ കൂട്ടിയിട്ടിരിക്കുന്നതും വീടുകള്‍ അഗ്നിക്കിരയാക്കുന്നതുമായ നിരവധി വിഡിയോകള്‍ പുറത്തുവന്നു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ ഈസ്റ്റും വെസ്റ്റും ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ഇംഫാല്‍ ഈസ്റ്റിലും വെസ്റ്റിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ജിരി യുനൈറ്റഡ് കമ്മിറ്റി (ജെ.യു.സി) ആഹ്വാനംചെയ്ത 48 മണിക്കൂര്‍ നേരത്തെ പണിമുടക്ക് തുടങ്ങി. നാളെ രാവിലെ വരെ നീണ്ടുനില്‍ക്കുന്ന പണിമുടക്കാണ് പ്രഖ്യാപിച്ചത്.
28 ലക്ഷം ജനസംഖ്യ മാത്രമുള്ള മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടും അറുതിവരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കായിട്ടില്ല. സംഘര്‍ഷത്തിന് അയവില്ലാതെ വന്നതോടെ ചില പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രത്യേക സൈനികാധികാര നിയമമായ അഫ്‌സ പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്‌സ്പ നീട്ടിയതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. 2023 മെയ് ആദ്യവാരം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ 300ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.
പുതിയ സാഹചര്യത്തില്‍ മണിപ്പൂരില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ കൂടി. മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിങ്ങിന്റെ മരുമകന്‍ രാജ്കുമാര്‍ ഇമോ സിങ്ങിന്റെ വാഹനം ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ അഗ്നിക്കിരയാക്കി. ഉറിപോക്ക് എം.എല്‍.എ രഘുമണി സിങ്, പത്സോയ് എം.എല്‍.എ സപം കുഞ്ഞകേശ്വര്‍, സ്വതന്ത്ര എം.എല്‍.എ സപം നിശികാന്ത എന്നിവരുടെ വസതികളും വാഹനങ്ങളും അഗ്നിക്കിരയാക്കി. കൂടാതെ ഏതാനും ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
രാജിവയ്ക്കാനൊരുങ്ങി 29 ബി.ജെ.പി എം.എല്‍.എമാര്‍
കലാപം അടിച്ചമര്‍ത്തുന്നതില്‍ ബിരേണ്‍ സിങ് പരാജയപ്പെട്ടെന്ന് ആരോപിച്ച് 29 ബി.ജെ.പി എം.എല്‍.എമാര്‍ ഇന്നു രാജിവച്ചേക്കും. ബിരേണ്‍ സിങ്ങിനെതിരേ തുടക്കത്തില്‍ തന്നെ ബി.ജെ.പിക്കുള്ളില്‍ എതിര്‍പ്പു നിലനില്‍ക്കെ, ഇപ്പോള്‍ കലാപം പാര്‍ട്ടി നേതാക്കളെ ലക്ഷ്യംവച്ച് തുടങ്ങിയതോടെയാണ് എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കിയത്. 60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 32 എം.എല്‍.എമാരാണുള്ളത്.
മിസോറമിനും ആശങ്ക
ഐസ്വാള്‍: ഒരിടവേളയ്ക്ക് ശേഷം അയല്‍പക്കത്തെ സംഭവവികാസങ്ങള്‍ സംസ്ഥാനത്തേയും ബാധിക്കുമോ എന്ന ആശങ്കയില്‍ മസോറം സര്‍ക്കാര്‍. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മിസോറാം സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. മിസോറാമുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ഒരു ഡസന്‍ പേരാണ് ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്. വര്‍ഗീയ സംഭവങ്ങള്‍ ഇളക്കിവിടുന്ന പ്രകോപനപരമായ പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും അവരെ കര്‍ശനമായി നേരിടുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.
Manipur erupts after Kuki militants kill six, including three children. Internet suspended, curfews imposed, and BJP MLAs threaten resignation amid escalating ethnic clashes and political turmoil.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."