ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ
ന്യൂഡൽഹി: ഡൽഹി മലയാളികളുടെ കാരണവരും തലസ്ഥാന നഗരിയിലെ സാഹിത്യ, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യവുമായിരുന്നു ഓംചേരി എൻ.എൻ പിള്ള. പ്രായം 90കളിലെത്തിയതിനുശേഷവും ഡൽഹിയിലെങ്ങും വിവിധ പരിപാടികളിൽ സജീവമായി പങ്കെടുത്തു. യു.പി.എസ്.സി പരീക്ഷ എഴുതുക, കുത്തുബ് മിനാറും ചെങ്കോട്ടയും കണ്ട് മടങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് 73 വർഷം മുമ്പ് എൻ.എൻ പിള്ള ഡൽഹിയിലെത്തുന്നത്. പിന്നീട് അദ്ദേഹം മടങ്ങിയില്ല. 1951ൽ ആകാശവാണി ജീവനക്കാരനായി.
മലയാളം വാർത്താ വിഭാഗത്തിൽ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ ചുമതലകളും ഏറ്റെടുത്തു. വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ചു രണ്ടുവർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു.
കോട്ടയം സി.എം.എസ് കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ഇസ് ലാമിക ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിൽ ബിരുദമെടുത്തു. സംഗീതജ്ഞൻ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ ലീലയെ വിവാഹം കഴിച്ചു.
അമേരിക്കയിലെ പെൻസിൽവേനിയ യൂനിവേഴ്‌സിറ്റി, യു.എസ്.എ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം. ഡി.എ.വി.പി, സെൻസേഴ്‌സ് ഓഫിസ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു. കാലിഫോർണിയ യൂനിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ആൻഡ് മാനേജ്‌മെന്റ് എന്നിവിടെ അധ്യാപകനായിരുന്നു.
ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, പഞ്ചാബ് യൂനിവേഴ്‌സിറ്റി, ഉസ്മാനിയ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി. സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാർഡ് - നാടകം (1972), സാഹിത്യ പ്രവർത്തക സഹകരണസംഘം അവാർഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്‌നാ അവാർഡ് (2012), നാട്യഗൃഹ അവാർഡ് (2014) എന്നിവ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."