ഈ കൈകൾ ചോരില്ല! ലങ്കൻ ഇതിഹാസത്തെയും മറികടന്ന് കോഹ്‌ലി കുതിക്കുന്നു
സിഡ്‌നി: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിഗ്‌സിൽ ഓസ്‌ട്രേലിയ 181 റൺസിന് പുറത്തായി. ഇന്ത്യൻ ബൗളിംഗ് നിരയിൽ പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോൾ ഓസ്‌ട്രേലിയൻ ബാറ്റിംഗ് തകരുകയായിരുന്നു.
മത്സരത്തിൽ വിരാട് കോഹ്‌ലി ഫീൽഡിങ്ങിൽ ഒരു പുതിയ റെക്കോർഡ് നേടി തിളങ്ങി. ഒന്നാം ഇന്നിഗ്‌സിൽ ഒരു ക്യാച്ചാണ് കോഹ്‌ലി നേടിയത്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ക്യാച്ച് കൈപ്പിടിയിലാക്കിയാണ് കോഹ്‌ലി പുതിയ റെക്കോർഡിട്ടത്. കീപ്പർ എന്ന നിലയിൽ അല്ലാതെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന രണ്ടാമത്തെ താരമായാണ് വിരാട് മാറിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലി നേടുന്ന 73ാം ക്യാച്ച് ആയിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരെ 72 ക്യാച്ചുകൾ നേടിയ മുൻ ശ്രീലങ്കൻ താരം മഹേള ജയവർധനയെ മറികടന്നാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തിയത്. 71 ക്യാച്ചുകൾ നേടിയ അലൻ ബോർഡർ ആണ് നാലാം സ്ഥാനത്തുള്ളത്. 71 ക്യാച്ചുകളാണ് അലൻ ബോർഡർ ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇംഗ്ലണ്ടിനെതിരെ തന്നെ 76 ക്യാച്ചുകൾ നേടിയ സ്റ്റീവ് സ്മിത്താണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്കായി ബ്യൂ വെബ്‌സ്റ്റർ അർദ്ധ സെഞ്ച്വറി നേടി. 105 പന്തിൽ 57 റൺസാണ് താരം നേടിയത്. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സ്റ്റീവ് സ്മിത്ത് 57 പന്തിൽ 33 റൺസും നേടി. നാല് ഫോറുകളും ഒരു സിക്‌സും ആണ് സ്മിത്ത് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."