40ാം വയസ്സിലെ ആദ്യ ഗോൾ ചരിത്രത്തിലേക്ക്; റൊണാൾഡോക്ക് വമ്പൻ റെക്കോർഡ്
റിയാദ്: സഊദി പ്രോ ലീഗിൽ വീണ്ടും വിജയകുതിപ്പ് തുടർന്ന് അൽ നസർ. അൽ ഫെയ്ഹക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ വിജയം. മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിനായി ഗോൾ നേടിയിരുന്നു. തന്റെ 40ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാൾഡോ സഊദിയുടെ മണ്ണിൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 74ാം മിനിറ്റിൽ ആയിരുന്നു റൊണാൾഡോയുടെ ഗോൾ പിറന്നത്.
ഈ ഗോളോടെ സഊദി ലീഗിൽ മറ്റൊരു റെക്കോർഡ് കൂടിയാണ് റൊണാൾഡോ സ്വന്തമാക്കിയത്. സഊദി പ്രോ ലീഗിന്റെ ചരിത്രത്തിൽ ഓപ്പൺ പ്ലേയിലൂടെ 40+ വയസിൽ ഗോൾ നേടുന്ന ആദ്യ താരമായി മാറാനാണ് റൊണാൾഡോക്ക് സാധിച്ചത്. അൽ നസറിനു വേണ്ടി ലീഗിൽ റൊണാൾഡോ നേടുന്ന 64ാം ഗോൾ ആയിരുന്നു ഇത്. മാത്രമല്ല ഈ സീസണിൽ റൊണാൾഡോ നേടുന്ന 16ാം ഗോൾ കൂടിയാണ് ഇത്. നിലവിൽ ഈ സീസണിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളതും റൊണാൾഡോ തന്നെയാണ്.
മത്സരത്തിൽ റൊണാൾഡോയ്ക്ക് പുറമേ ജോൺ ഡുറാൻ ഇരട്ട ഗോൾ നേടി അൽ നസറിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മത്സരത്തിൽ 22, 72 എന്നീ മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്. മത്സരത്തിൽ സർവാധിപത്യവും അൽ നസറിന്റെ കൈകളിലായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിൽ 64 ബോൾ പൊസഷൻ സ്വന്തമാക്കിയ റൊണാൾഡോയും സംഘവും 14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത് ഇതിൽ 6 ഷോട്ടുകളും ടാർഗറ്റിലേക്ക് എത്തിക്കാൻ അൽ നസറിന് സാധിച്ചു. മറുഭാഗത്ത് 36 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ അൽ ഫെയ്‌ഹ ആറ് ഷോട്ടുകളിൽ നിന്നും മൂന്ന് ഷോട്ടുകൾ അൽ നസറിന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചു.
നിലവിൽ സഊദി പ്രൊ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അൽ നസർ. 19 മത്സരങ്ങളിൽ നിന്നും 12 വിജയവും 5 സമനിലയും രണ്ട് തോൽവിയും അടക്കം 41 പോയിന്റാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. 49 പോയിന്റുമായി അൽ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 46 പോയിന്റോടെ അൽ ഹിലാലാണ് രണ്ടാം സ്ഥാനം. സഊദി പ്രൊ ലീഗിൽ ഫെബ്രുവരി 13നാണ് അൽ നസർ തങ്ങളുടെ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അൽ അഹ്‍ലി സഊദിയാണ് അൽ നസറിന്റെ എതിരാളികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."