ചാമ്പ്യൻസ് ലീഗിൽ സിറ്റിയും - റയലും നേർക്കുനേർ
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടാനായി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡും മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലേറ്റുമുട്ടും. ഇന്ത്യന്‍ സമയം, ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 നാണ് മത്സരം. സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് ആദ്യ പാദ മത്സരം. പ്രീ ക്വാര്‍ട്ടറിലേക്ക് നേരിയ വ്യത്യാസത്തിലാണ് മാഡ്രിഡിന് നേരിട്ടുള്ള യോഗ്യത നഷ്ടമായതെങ്കില്‍, സിറ്റിയുടെ കാര്യം അങ്ങനെയല്ല, ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ അവസാന മത്സരത്തില്‍ സിറ്റിക്ക് നാടകീയമായ തിരിച്ചുവരവ് തന്നെ വേണ്ടിവന്നു. ബെല്‍ജിയന്‍ ക്ലബായ ക്ലബ്ബ് ബ്രൂഗിനെതിരെ സ്വന്തം തട്ടകമായ ഇത്തിഹാദില്‍ ലീഡ് വഴങ്ങിയ സിറ്റി മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഒന്നിനെതിരെ മൂന്ന് ഗോള്‍ നേടി മത്സരം സ്വന്തമാക്കുകയായിരുന്നു.
2022 നും 2024 നും ഇടയില്‍ ചാമ്പ്യന്‍സ് ലീഗില്‍ 22 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ സിറ്റി യൂറോപ്പിലെ ഒരു പ്രബല ശക്തിയായിരുന്നു, എന്നാല്‍ ഈ സീസണില്‍ ആ വിജയം ആവര്‍ത്തിക്കാന്‍ സിറ്റി പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം വിജയിക്കാനേ ഗാര്‍ഡിയോളയുടെ സംഘത്തിനായുള്ളു. എന്നാല്‍ നിര്‍ണായകമായ മത്സരത്തില്‍ ക്ലബ് ബ്രൂഗിനെതിരായ 3-1 വിജയം സിറ്റിക്ക് ജീവന്‍ നീട്ടി നല്‍കി.
ബലാബലം ചാംപ്യന്‍മാര്‍
ആകെ 12 മത്സരങ്ങളിലാണ് സിറ്റിയും റയലും കൊമ്പുകോര്‍ത്തിട്ടുള്ളത്, ഇതില്‍ ഇരുകൂട്ടരും നാല് വിജയങ്ങള്‍ നേടിയപ്പോള്‍ നാല് മത്സരം സമനിലയായി.
വില്ലനായി പരുക്ക്
ലെയ്റ്റണ്‍ ഓറിയന്റിനെതിരായ എഫ്എ കപ്പ് മത്സരത്തിനിടെ പുതിയ സൈനിങ്ങായ നിക്കോ ഗൊണ്‍സാലസിന് പരുക്കേറ്റത് സിറ്റിക്ക് തിരിച്ചടിയാണ്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ വെറും 22 മിനിറ്റ് മാത്രമാണ് സ്പാനിഷ് മിഡ് ഫീല്‍ഡര്‍ക്ക് കളിക്കാനായത്. കൂടാതെ, ഓസകർ ബോബ്, നഥാൻ ആകെ, ജെറെമി ഡോക്കു, എഡേഴ്‌സണ്‍ എന്നിവരെല്ലാം പരുക്കിന്റെ പിടിയിലാണ്.
മറുവശത്ത് റയലിനും ആശങ്കകള്‍ നിരവധിയാണ്, ലൂക്കാസ് വാസ്‌ക്വസ് ഹാംസ്ട്രിംഗ് ഇഞ്ചുറിയാല്‍ പുറത്ത് പോയതും, റുഡിഗര്‍, കാര്‍വഹാല്‍, മിലിറ്റാവോ, അലബ എന്നിവരെല്ലാം പരുക്കേറ്റ് പുറത്തിരിക്കുന്നതും റയലിന് തലവേദനയാണ്. എന്നാല്‍ പരുക്ക് മാത്രമല്ല ആന്‍സലോട്ടിയെ അലട്ടുന്ന വിഷയം ബെല്ലിംഗ്ഹാം, മോഡ്രിച്ച്, കാമവിംഗ, എന്‍ഡ്രിക്, ചൗമെനി എന്നിവരെല്ലാം ഒരു യെല്ലോ കാര്‍ഡ് നേടിയാല്‍ രണ്ടാം പാദത്തില്‍ പുറത്തിരിക്കേണ്ടി വരുമെന്നതും റയലിനെ അലട്ടുന്നു.
Manchester City and Real Madrid are set to clash in the Champions League, promising an exciting encounter between two of Europe's top football clubs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."