
അതിർത്തിയിൽ രാജ്യ സുരക്ഷ കാറ്റിൽ പറത്തി 445 ചതുരശ്ര കിലോമീറ്റർ സുഹൃത്തിന് പതിച്ച് നൽകി മോദി

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സുഹൃത്തുക്കളെന്നാൽ ജീവനാണ്. ഇത്രമേൽ സുഹൃത്തുക്കളെ സ്നേഹിക്കുന്നവർ അപൂർവമായിരിക്കും. സുഹൃത്തുക്കൾക്ക് വേണ്ടി രാജ്യത്തിന്റെ ആത്മാഭിമാനവും സുരക്ഷയും മാത്രമല്ല, രാജ്യത്തിന്റെ ഒരു ഭാഗംപോലും പകുത്തുനൽകാൻ തയ്യറാണെന്നതാണ് രാജ്യത്തെ ഇതുവരെ നയിച്ച മറ്റു പ്രധാന മന്ത്രിമാരിൽ നിന്ന് മോദിയെ വ്യത്യസ്ഥനാക്കുന്നത്. അസൂയാലുക്കൾ ഇതിനെ മറ്റു പലവിധത്തിലും വ്യാഖ്യാനിക്കുമെങ്കിലും സ്നേഹിച്ചാൽ രാജ്യത്തിന്റെ കരളും പറിച്ചുനൽകാൻ മോദി തയാറാവുമെന്ന് തന്നെയാണ് ഗുജറാത്തിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്. പാകിസ്താനോട് ചേർന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ളതും തന്ത്രപ്രധാനവുമായ ഭൂപ്രദേശം ഒന്നടങ്കം ഗൗതം അദാനിയെന്ന പ്രിയ സുഹൃത്തിന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചിരിക്കുകയാണ് മോദിയെന്നതാണ് പുതിയ വാർത്ത.
സ്വന്തം പൗരന്മാരെ ചങ്ങലക്കിട്ട് കൊണ്ടുവന്ന് ഇന്ത്യയിൽ നടതള്ളിയ ആത്മ മിത്രം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അക്കാര്യത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ സുഹൃത് സ്നേഹത്തിന്റെ ഉത്തമ മാതൃക അമേരിക്കയിൽ കാണിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ മറ്റൊരു സുഹൃത്തിനോട് മോദി കാണിച്ച അങ്ങേയറ്റത്തെ സ്നേഹത്തിന്റെയും അടിമത്ത മനസ്ഥിതിയുടെയും കഥ വിവരിച്ചിരിക്കുന്നത്. അതിർത്തി സുരക്ഷയ്ക്ക് വേണ്ടി പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളെ കാറ്റിൽപ്പറത്തി ഗുജറാത്തിലെ ഇന്ത്യ- പാക് അതിർത്തിയോട് ചേർന്ന വിസ്തൃമായ ഭൂ പ്രദേശം അദാനി ഗ്രൂപ്പിന് ഊർജ്ജ പാർക്ക് നിർമിക്കാൻ കൈമാറിയെന്നാണ് ഗാർഡിയൻ പറയുന്നത്.

അദാനി ഗ്രൂപ്പ് നിർമിക്കുന്ന പുനരുപയോഗ ഊർജ പദ്ധതിയായ ഖവ്ദ പവർ പ്ലാന്റിന് വേണ്ടിയാണ് മോദി ഈ സാഹസം കാണിച്ചിരിക്കുന്നത്. ആദ്യം അതിർത്തിയിലെ സുരക്ഷാ നിയമങ്ങളിൽ ഇളവ് വരുത്തിയാണ് മോദി സർക്കാർ പ്ലാന്റിന് വഴിയൊരുക്കിയതെന്നും ഗാർഡിയൻ പറയുന്നു. ഇന്ത്യയും- പാകിസ്ഥാനും തമ്മിൽ പലതവണ സംഘർഷമുണ്ടാവുകയും പാകിസ്ഥാന്റെ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം തകർക്കുകയും ചെയ്ത റാൻ ഓഫ് കച്ചിലാണ് അദാനി ഗ്രൂപ്പ് സോളാർ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്ഥാപിക്കുന്നത്. അതീവ തന്ത്ര പ്രധാനമായതും പലതവണ ഇരു രാജ്യങ്ങളും തമ്മിൽ തർക്കത്തിലേർപ്പെട്ടതുമായ കച്ചിലെ ഭൂമി വിട്ടുനൽകാൻ സൈന്യം അനുവദിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ, സൈന്യത്തെക്കൊണ്ട് സമ്മതിപ്പിക്കുന്നതിന് മോദിയും കൂട്ടരും കളിച്ച വൃത്തികെട്ട കളിയും ഗാർഡിയൻ വിവരിക്കുന്നുണ്ട്. ഈ ഭൂപ്രദേശം സൗരോർജ-കാറ്റാടി നിർമ്മാണ പ്ലാന്റിന് കൈമാറാൻ അതിർത്തി സംബന്ധിച്ച പ്രോട്ടോകോളുകളിൽ ഇളവ് വരുത്തുന്നതിനായി ഗുജറാത്തിലെ ബിജെപി സർക്കാർ സമ്മർദം ചെലുത്തിയതായും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പലതവണ ഇന്ത്യ- പാക് സംഘർഷമുണ്ടായ സർ ക്രീക്കിനോട് ചേർന്നാണ് റാൻ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത് തന്നെ.

1999 ഓഗസ്റ്റ് 10 ന് ഇവിടെയുണ്ടായ അറ്റ്ലാന്റിക് സംഭവം മാത്രം മതി ഈ പ്രദേശത്തിന്റെ സൈനിക- സുരക്ഷാ പ്രാധാന്യം വെളിപ്പെടാൻ. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് റാൻ ഓഫ് കച്ചിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന പാകിസ്ഥാൻ നാവികസേനയുടെ രഹസ്യാന്വേഷണ വിമാനമായ ബ്രെഗറ്റ് അറ്റ്ലാന്റിക് മാരിടൈം പട്രോളിങ് വിമാനം ഇന്ത്യ വെടിവച്ചിടുകയായിരുന്നു. 1999 ഓഗസ്റ്റ് 10ന്, ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 പോർവിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം. പാകിസ്ഥാന്റെ അറ്റ്ലാന്റിക്–91 വിമാനത്തിലുണ്ടായിരുന്ന 16 പേരും കൊല്ലപ്പെട്ടു. ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ബ്രെഗറ്റ് ഏവിയേഷൻ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഒരു ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനമാണ് ബ്രെഗറ്റ് അറ്റ്ലാന്റിക്. കാർഗിൽ യുദ്ധത്തിന് ഒരു മാസത്തിനു ശേഷം നടന്ന ഈ സംഭവം, ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കൂടുതൽ വഷളാക്കി. ഇതിനുശേഷം, പാകിസ്ഥാൻ കൂടുതൽ മറൈൻ യൂണിറ്റുകളെ ഈ മേഖലയിൽ വിന്യസിച്ചു. ഇന്ത്യയും പ്രദേശത്ത് കാവൽ ശക്തമാക്കി. 2008-ലെ മുംബൈ ആക്രമണത്തിന് പാകിസ്ഥാൻ ഭീകരർ ഇതുവഴിയാണ് ബോട്ടിൽ വന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു ശേഷം പ്രദേശത്ത് ഇന്ത്യ സുരക്ഷയും പരിശോധനയും കർശനമാക്കുകയും ചെയ്തു.
2018-ൽ, ഇന്ത്യയുടെ ബിഎസ്എഫ് ക്രീക്കിലെ ബന്ധ ധോര, ഹരാമി ധോരോ ചാനലുകളിൽ നിന്ന് 14 ബോട്ടുകൾ പിടികൂടി. 2019 ജൂൺ മുതൽ, സർ ക്രീക്കിൽ പാകിസ്ഥാൻ കൂടുതൽ സൈന്യത്തെ വിന്യസിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. 2019 സെപ്റ്റംബർ 9-ന്, സർ ക്രീക്കിൽ ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ ഇന്ത്യൻ സൈന്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെങ്ങും ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പ് നൽകുക പോലും ചെയ്തു. 1965ലെ ഇന്ത്യ പാക് യുദ്ധത്തിനിടെയും റാൻ ഓഫ് കച്ചിൽ നിരവധി ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഇതുൾപ്പെടെ നാല് തവണ പ്രദേശത്ത് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ട്. പല തവണ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശം കൂടിയാണ് കച്ച് അതിർത്തി. ഈ സ്ഥലമാണിപ്പോൾ രാജ്യസുരക്ഷ അടിയറവച്ചും അതിർത്തിയിൽ നിന്ന് 10 കിലോ മീറ്റർ ചുറ്റളവിൽ മറ്റുനിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന നിയമം മാറ്റി മറിച്ചും അദാനിക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചങ്ങാത്തത്തിലൂടെ അദാനി രാജ്യത്തിനകത്തും പുറത്തും പലതും നേടിയെടുക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം നിലനിൽക്കെയാണ് അത്തരം അഭിപ്രായങ്ങളെ ശരിവയ്ക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. അതിർത്തിയോട് ചേർന്ന 445 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്കായി വിഭാവനം ചെയ്തിരിക്കുന്ന ഖവ്ദ പ്ലാന്റ് വരുന്നത്.

പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയെ (എസ്ഇസിഐ) കളത്തിലിറക്കിയാണ് മോദിയും കൂട്ടരും തട്ടിപ്പിന് കളമൊരുക്കിയത്. ഇന്ത്യാ ഗവൺമെന്റിന്റെ നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കമ്പനിയായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI), ദേശീയ സോളാർ മിഷൻ (NSM) നടപ്പാക്കുന്നതിനായാണ് സ്ഥാപിച്ചത്. 2011-ൽ മൻമോഹൻ സിങ് ഭരണകാലത്ത് ലാഭേച്ഛയില്ലാത്ത കമ്പനിയായി സ്ഥാപിക്കപ്പെട്ട ഇത്, 2015-ൽ മോദി ഭരണ കാലത്ത് ഒരു വാണിജ്യ കമ്പനിയായി പരിവർത്തനം ചെയ്യപ്പെട്ടു. 2024 ൽ നവരത്ന പദവി നൽകിയ കമ്പനിക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലാതെ തന്നെ ₹1,000 കോടി വരെ നിക്ഷേപം നടത്താൻ കഴിയും. പുനരുപയോഗ ഊർജ്ജ പദ്ധതി പ്രകാരം കാറ്റിൽ നിന്ന് വൈദ്യുതി നിർമ്മിക്കാൻ എസ്ഇസിഐക്ക് ഗുജറാത്ത് സർക്കാർ അനുമതി നൽകിയതോടെയാണ് അതിർത്തി പ്രദേശം അദാനിക്ക് കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് റാൻ ഓഫ് കച്ചിലെ ഭൂമി, സൗരോർജ-കാറ്റാടി നിർമ്മാണത്തിന് ലഭ്യമാക്കാൻ അതിർത്തി പ്രോട്ടോകോളുകളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ ബിജെപി സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു.
വിഷയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 2023 ആദ്യപാദത്തിലാണ് ഗുജറാത്ത് സർക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയക്കുന്നത്. തട്ടിപ്പാണെങ്കിലും അതിനും അതിന്റെതായ ഒരു ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം വേണമെല്ലോ. അതുകൊണ്ടായിരിക്കും കത്തും കുത്തുമെല്ലാ. ഏതായാലും കത്ത് കിട്ടിയ ഉടൻ 2023 ഏപ്രിൽ 21ന് തന്നെ മോദി സർക്കാർ, ഡൽഹിയിൽ സൈനിക മേധാവികളടക്കമുള്ളവരുടെ രഹസ്യ യോഗം വിളിച്ചുചേർത്തു. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസും ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പുനരുപയോഗ ഊർജ്ജ മന്ത്രാലയവും ഉൾപ്പെടെ ആ യോഗത്തിൽ പങ്കെടുത്തതായാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, റാൻ ഓഫ് കച്ച് പ്രദേശത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ യോഗത്തിൽ പങ്കെടുപ്പിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ അതിർത്തിയിൽ റിന്യൂവബിൾ എനർജി പാർക്ക് തുടങ്ങാൻ ഭൂമി വിട്ടുനൽകുന്നത് ആലോചിക്കലായിരുന്നു യോഗ അജണ്ട. അതീവ പ്രാധാന്യമുള്ള അതിർത്തി പ്രദേശം വാണിജ്യാവശ്യത്തിന് വിട്ടുകൊടുക്കുന്നതിൽ സൈനിക മേധാവികൾ ആശങ്കകൾ അറിയിച്ചു. മാത്രമല്ല, നിലവിലെ നിയമം അനുസരിച്ച് പാക് അതിർത്തിയിൽ നിന്ന് പത്തു കിലോമീറ്റർ അകലത്തിൽ വരെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെട്ടു. സൈനിക നീക്കങ്ങൾക്ക് വേണ്ടിയാണ് 10 കിലോമീറ്റർ പ്രദേശത്ത് റോഡ് തുടങ്ങി അടിസ്ഥാന നിർമിതികളല്ലാതെ പാടില്ലെന്ന നിയമം കൊണ്ടുവന്നത്.

എന്നാൽ, സൈനിക കേന്ദ്രങ്ങളുടെ ആശങ്കകൾ തള്ളിക്കളഞ്ഞ മോദി സർക്കാർ, റിന്യൂവബിൾ എനർജി സ്ഥാപനമായ എസ് ഇ സി ഐക്ക് 230 ചതുരശ്ര കിലോമീറ്റർ ഭൂമി നൽകുന്നതിനോട് സഹകരിക്കാൻ സൈനിക മേധാവികളോട് ആവശ്യപ്പെടുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ സൈന്യം അതിർത്തിയിലെ സുരക്ഷാ നിയമങ്ങളിൽ ഇളവ് വരുത്താൻ അനുവദിക്കുകയും ഉടൻ തന്നെ ഭൂമി എസ് ഇ സിഐക്ക് കൈമാറുകയും ചെയ്തു. ഇനിയാണ് മോദിയിലെ സുഹൃത് സ്നേഹത്തിന്റെ വശ്യത ശരിക്കും വെളിപ്പെടുന്നത്. 2023 മെയ് 8ന് മോദി സർക്കാർ ഈ തീരുമാനം ഔദ്യോഗികമായി വിവിധ മന്ത്രാലയങ്ങളെയും മറ്റും അറിയിച്ചു. ഇന്ത്യ-പാക് അതിർത്തിയിൽ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ എന്നിവയോട് ചേർന്നുള്ള ഇന്ത്യയുടെ മുഴുവൻ അതിർത്തി പ്രദേശങ്ങളിലും ബാധകമായ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയതായാണ് എല്ലാ മന്ത്രാലയങ്ങൾക്കും അറിയിപ്പ് നൽകിയത്. അതിർത്തിയിൽ പത്ത് കിലോമീറ്ററിൽ നിർമിതി പാടില്ലെന്ന നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമത്തിന്റെ വിജ്ഞാപനം പ്രതിരോധ മന്ത്രാലയം പുറപ്പെടുവിക്കുകയും കാര്യങ്ങളൊക്കെ തീരുമാനമാവുകയും ചെയ്തതോടെ എല്ലാം പൊടുന്നനെ കീഴ്മേൽ മറിയുകയായിരുന്നു.
2023 ജൂലൈയിൽ തന്നെ എസ് ഇ സി ഐയുടെ പക്കൽ നിന്നു മോദിയും കൂട്ടരും ഭൂമി ഗുജറാത്ത് സർക്കാരിന് തിരിച്ചുകൊടുപ്പിച്ചു. അതിർത്തി പ്രോട്ടോക്കോളുകളിലെ മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലെന്നും പദ്ധതി വാണിജ്യപരമായി ലാഭകരമല്ലെന്നും കാണിച്ചാണ് എസ്ഇസിഐ ഗുജറാത്ത് സർക്കാരിന് ഭൂമി തിരികെ നൽകുന്നത്. ഇതു സംബന്ധിച്ച കത്ത് SECI 2023 ജൂലൈ 17നാണ് ഗുജറാത്ത് സർക്കാരിന് കൈമാറിയത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം “ത്രികാല ജ്ഞാനി“കളായതിനാൽ അദാനി ഗ്രൂപ്പിന് അറിയാമായിരുന്നുവെന്നും ഗാർഡിയൻ പറയുന്നുണ്ട്. അദാനി ഗ്രൂപ്പ് SECI ഗുജറാത്ത് സർക്കാരിന് ഭൂമി വിട്ടുനൽകുകയാണെന്ന് കാണിച്ച് കത്തയക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ “പുതുക്കിയ” അതിർത്തി പ്രോട്ടോക്കോളുകളുടെ വെളിച്ചത്തിൽ, ഭൂമി ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാരിന് കത്തെഴുതിയിരുന്നെന്നാണ് ഗാർഡിയൻ പറയുന്നത്.

മെയ് ആദ്യം ഊർജ മന്ത്രി ആർ.കെ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി വിട്ടുനൽകാൻ എസ്ഇസിഐക്ക് മേൽ സമ്മർദമുണ്ടായതായി ഗാർഡിയൻ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് 'ശരിയാവാൻ' തരമില്ല. അവർ സ്വന്തം ഇഷ്ടത്തിന് കൊടുത്തതാണെന്ന് തന്നെ വിശ്വസിക്കണം. ഇല്ലെങ്കിൽ രാജ്യദ്രോഹികളായാലോ? ഏതായാലും ഒരു മാസം തികയും മുമ്പ് ഓഗസ്റ്റ് ആയപ്പോഴേക്കും ആ ഭൂമി അദാനിക്ക് കിട്ടി. വെറുതെയങ്ങ് കൊടുത്തതല്ല. പുതുക്കിയ അതിർത്തി പ്രോട്ടോക്കോളുകളുടെ പശ്ചാതലത്തിൽ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് കമ്പനി നൽകിയ അപേക്ഷ പരിഗണിച്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ, ഭൂമി അദാനിക്ക് വിട്ടുകൊടുക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വേറെ ചില കമ്പനികളും വന്നെങ്കിലും 'നേരത്തെ ഉറപ്പിച്ചതിനാൽ' അദാനിക്ക് തന്നെ ലഭിച്ചു. പക്ഷേ, ഈ 230 ചതുരശ്ര കിലോമീറ്ററിൽ അദാനി എന്ത് ചെയ്യാൻ! അങ്ങിനെ കുറേക്കൂടി ഭൂമി അദാനിക്ക് കൊടുത്ത് ഗുജറാത്ത് സർക്കാർ മോദിയുടെ സുഹൃത്തിനെ സംപ്രീതനാക്കി.. ഇതോടെ, പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പോലും അകലത്തിലല്ലാതെ മൊത്തം 445 ചതുരശ്ര കിലോമീറ്റർ അദാനിയുടെ സ്വന്തമായി.
കേന്ദ്രഭരണ പ്രദേശവും പഞ്ചാബും ഹരിയാനയും പങ്കിടുന്ന തലസ്ഥാന നഗരവുമായ ചണ്ഡീഗഢിന്റെ നാലിരട്ടിയോളം വരുന്ന ഭൂപ്രദേശമാണ് അദാനിക്ക് പ്ലാന്റുണ്ടാക്കാൻ മോദി സർക്കാർ അതിർത്തിയിൽ കൈമാറിയിരിക്കുന്നത്. അതായത് എസ് ഇ സി ഐ എന്ന സർക്കാർ സ്ഥാപനത്തെ കാണിച്ച് സൈനികരെ പറ്റിച്ച് അതിർത്തി സുരക്ഷാ നിയമം മാറ്റി മറിച്ച്, പാകിസ്ഥാൻ ഭീഷണിയൊക്കെ കെട്ടുകഥയാക്കി ആ ഭൂമി ആരോരുമറിയാതെ അദാനിക്ക് കൈമാറുകയായിരുന്നു. അതിർത്തിയിൽ ഇത്തരം ഇളവ് അനുവദിക്കുന്നതിൽ മുതിർന്ന സൈനികോദ്യോഗസ്ഥരുൾപ്പെടെ ആശങ്ക രേഖപ്പെടുത്തിയിരുന്നെങ്കിലും അതെല്ലാം മറികടന്നായിരുന്നു നീക്കം. ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് ഇത്രയും വലിയ വ്യാവസായിക നിക്ഷേപങ്ങൾ നടത്തുന്നത് അബദ്ധമാണെന്നുമെല്ലാമാണ് അവർ നൽകിയ മുന്നറിയിപ്പ്. ഞങ്ങൾ എല്ലാ സംസ്ഥാന, കേന്ദ്ര ഗവൺമെൻ്റ് നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്നുമാണ് അദാനി ഗ്രൂപ്പ് പറയുന്നത്. എന്നാൽ, തന്ത്രപ്രധാന ഭൂമി വിട്ടുനൽകിയത് സംബന്ധിച്ച ചോദ്യങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

റിട്ടയേർഡ് ഇന്ത്യൻ ആർമി കേണലും പ്രതിരോധ നിരീക്ഷകനുമായ അജയ് ശുക്ല പറയുന്നത് “ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്ത് ഒരു ഹൈബ്രിഡ് പ്ലാന്റ് സ്ഥാപിക്കുന്നത് ബുദ്ധിശൂന്യമായ പ്രവർത്തിയാണ്“ എന്നാണ്. ആരോട് പറയാൻ? അല്ലെങ്കിലും മോദിയും സുഹൃത്തുക്കളുമാവുമ്പോൾ ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം? പക്ഷേ, ഇതിനല്ലാം ഇടയിലും ആശ്ചര്യപ്പെടുത്തുന്ന കാര്യം 1978ൽ മോദിക്കൊപ്പം ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഒറ്റ സുഹൃത്തിനെപ്പോലും കണ്ടെത്താനായില്ലെന്നതാണ്. സുഹൃത്തുക്കളോട് ഇങ്ങിനെയൊക്കെ അനുതാപവും സ്നേഹവും കാണിക്കുന്ന ഒരാൾക്കൊപ്പം പഠിച്ചതാണെന്ന് അവകാശപ്പെടാൻ ഒരാൾ പോലും തയാറാവാത്തത് എന്തുകൊണ്ടാവും? ഇയാൾ താൻ ബിരുദമെടുക്കുമ്പോഴുള്ള സഹപാഠിയാണെന്ന് ഒരാളെ ചൂണ്ടിക്കാട്ടി പറയാൻ മോദിക്ക് കഴിയാത്തതിന് കാരണമെന്താവും? എല്ലാം മായ!
Indian PM Narendra Modi's government has reportedly eased border security protocols, allegedly allowing Adani Group to establish a massive renewable energy park near the sensitive India-Pakistan border. A Guardian report reveals the strategic implications of this decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി
Cricket
• 2 days ago
കറന്റ് അഫയേഴ്സ്-22-04-2025
latest
• 2 days ago
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്
National
• 2 days ago
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
Kerala
• 2 days ago
നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു
Kerala
• 2 days ago
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
National
• 2 days ago
9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല
Cricket
• 2 days ago
തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala
• 2 days ago
നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്
Saudi-arabia
• 2 days ago
കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്
Cricket
• 2 days ago
പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും
National
• 2 days ago
മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ
National
• 2 days ago
മുന് ആന്ധ്രാ ഇന്റലിജന്സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി
latest
• 2 days ago
പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ
National
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 2 days ago
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്
National
• 2 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 2 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 2 days ago
വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം
National
• 2 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 2 days ago
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്
National
• 2 days ago