ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് പഠനം നിർബന്ധമാക്കി ദുബൈ; ഇനി ഇന്ത്യൻ സ്‌കൂളുകളിലും അറബി നിർബന്ധം
ദുബൈ: ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബിക് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ നയം അവതരിപ്പിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ). ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ബാല കേന്ദ്രങ്ങളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് വിദ്യാഭ്യാസം നിർബന്ധമാക്കുന്നതാണ് പുതിയ നയം.
എമിറാത്തി സംസ്കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളർത്തുന്നതിനായി സ്കൂളുകളിലും സമൂഹത്തിലും അറബിക് ഉപയോഗം ശക്‌തിപ്പെടുത്താനാണ് സംരംഭം ലക്ഷ്യമിടുന്നത്. യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകളിലും പുതിയ നിർദേശം ബാധകമാണ്.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾക്ക് ഈ വർഷം സെപ്റ്റംബറിലും, ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് 2026 ഏപ്രിലിലും പുതിയ മാറ്റങ്ങൾ നിലവിൽ വരും. മാറ്റങ്ങൾ ഈ വർഷം സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള അറബിക് വിദ്യാഭ്യാസമാണ് ഉൾക്കൊള്ളുന്നത്. പിന്നീട് കൂടുതൽ ഘട്ടങ്ങൾ ആരംഭിച്ച് ആറ് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്യും.
ആദ്യഘട്ടത്തിൽ രസകരമായ കളികളിലൂടെയാണ് അറബിക് പഠനം നടക്കുക. സ്‌കൂളുകളും ബാല കേന്ദ്രങ്ങളും പ്രാദേശികവും അല്ലാത്തതുമായ അറബിക് സംസാരിക്കുന്നവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിവിധ ഭാഷാ പഠന മാതൃകകൾ നടപ്പിലാക്കും. കുട്ടികളുടെ ആശയസംവാദത്തിന്റെ മൂന്നിലൊന്ന് സമയമെങ്കിലും കുട്ടികളെ സംവേദനാത്മകവും സാംസ്കാരിക പ്രസക്‌തവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിനായി എപ്പോഴും ഒരു അറബിക് അധ്യാപകൻ്റെ സാന്നിധ്യം ഉണ്ടാവണം. അറബിക് അധ്യാപകർക്ക് ശരിയായ യോഗ്യതയുണ്ടെന്നും, അവരുടെ കഴിവുകൾ വർധിപ്പിക്കാൻ പ്രഫഷണൽ ഡെവലപ്മെൻ്റിൻ്റെ പിന്തുണയുണ്ടോയെന്നും സ്‌കൂളുകളും ബാല കേന്ദ്രങ്ങളും ഉറപ്പാക്കണമെന്നും കെഎച്ച്‌ഡിഎ നിർദേശം നൽകി. ദൈനംദിന ജീവിതത്തിൽ അറബിക് പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സ്‌കൂളിലും വീടുകളിലും കുട്ടികളെ പിന്തുണക്കാൻ രക്ഷിതാക്കളും സന്നദ്ധരാവണം.
ദുബൈയുടെ എജ്യൂക്കേഷൻ 33 സ്ട്രാറ്റജിക്ക് കീഴിലുള്ള 28 ഗെയിം ചേഞ്ചർമാരിൽ ഒരാളായ ലൗഘത്ത് അൽ ദാദിന്റെ ഭാഗമായാണ് ചെറിയ ക്ലാസുകളിലെ പഠനത്തിൽ അറബിക് അധ്യാപനം ഉൾപ്പെടുത്തുന്നത്. അറബിയിലെ തനതായ ഒരു അക്ഷരവും ശബ്ദവുമാണ് ദാദ്. അറബിക് ഭാഷ ശക്തിപ്പെടുത്തുന്നതിനും യുഎഇ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് ആഴത്തിലുള്ള അവബോധം വളർത്തുന്നതിനും ലൗഘത്ത് അൽ ദാദിൻ്റെ കീഴിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ലക്ഷ്യമിടുന്നു.
കുട്ടികളിൽ അവരുടെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ ഭാഷയോടുള്ള സ്നേഹം വളർത്തിയെടുക്കണം. കുട്ടിക്കാലത്ത് തന്നെ അറബിക് പഠനം സാധ്യമാക്കുന്നത് എമിറാത്തി, അറബ്, ഇതര ഭാഷ സംസാരിക്കുന്നവരുൾപ്പെടെ എല്ലാ കുട്ടികൾക്കും യുഎഇയുടെ ഭാഷയിലും സംസ്കാരത്തിലും മുഴുകാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതാണെന്ന് കെഎച്ച്‌ഡിഎ എജ്യുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഏജൻസി സിഇഒ ഫാത്മ ബെൽറെഹിഫ് വ്യക്തമാക്കി.
Dubai introduces mandatory Arabic learning for children up to 6 years old, including Indian schools, to promote cultural and linguistic heritage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."