'ഞാൻ സഊദിയിൽ തന്നെ തുടരും' വിവാദങ്ങൾക്കൊടുവിൽ പ്രതികരിച്ച് റൊണാൾഡോ
സഊദി പ്രോ ലീഗിൽ അൽ നസറിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സഊദിയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് റൊണാൾഡോ വ്യക്തമാക്കിയത്.
''ഞാൻ സഊദി അറേബ്യയിൽ നിന്നുള്ള ആളാണ്. എനിക്ക് ഇവിടെ തന്നെ തുടരണം. എന്നെയും എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്ത ഒരു രാജ്യമാണിത്. ഞാൻ ഇവിടെ സന്തോഷവാനാണ്. ഇവിടെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു" റൊണാൾഡോ പറഞ്ഞു.
അടുത്തിടെ സഊദിയിൽ നിലനിന്നിരുന്ന വിവാദങ്ങൾക്കെല്ലാം ശേഷമുള്ള റൊണാൾഡോയുടെ പ്രതികരണം ആണിത്. 2027 വരെ റൊണാൾഡോക്ക് അൽ നസറുമായി കരാർ ഉണ്ടെങ്കിലും ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഇത് രൂക്ഷമായതോടെ താരം ക്ലബ് വിടാൻ ആലോചിക്കുന്നുവെന്നുമാണ് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അൽ നസറിനോട് പക്ഷപാതം കാട്ടുന്നതായും ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും റൊണാൾഡോ പരാതിപ്പെട്ടതായാണ് വിവരം. ഇത് ലീഗ് സംഘാടകരെ ചൊടിപ്പിച്ചു. റൊണാൾഡോ വെറുമൊരു താരമാണെന്നും ലീഗിന്റെ നടത്തിപ്പിൽ ഇടപെടേണ്ടതില്ലെന്നും സൗദി പ്രൊ ലീഗ് അധികൃതർ പറഞ്ഞിരുന്നു. ഇതോടെയാണ് കാര്യങ്ങൾ വഷളായത്.
അതേസമയം സഊദി പ്രൊ ലീഗിൽ അൽ ഹസീമിനെതിരെയുള്ള മത്സരത്തിൽ വമ്പൻ വിജയമാണ് അൽ നസർ സ്വന്തമാക്കിയത്. റിയാദിലെ അൽ അവാൽ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ വിജയം. മത്സരത്തിൽ ഇരട്ട ഗോൾ നേടി റൊണാൾഡോ തിളങ്ങിയിരുന്നു. മത്സരത്തിൽ 13, 79 എന്നീ മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. റൊണാൾഡോക്ക് പുറമെ കിങ്സ്ലി കോമൻ, എയ്ഞ്ചലോ ഗബ്രിയേൽ എന്നിവരും ലക്ഷ്യം കണ്ടു.
നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. 22 മത്സരങ്ങളിൽ 18 ജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 55 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്.
Legendary player Cristiano Ronaldo has opened up about his future with Al Nassr in the Saudi Pro League. Ronaldo has made it clear that he wants to remain in Saudi Arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."