പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡി.എ അനുവദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സന്ദേശമെത്തിയ വിവാദം കത്തിനില്‍ക്കെ സാധാരണക്കാര്‍ക്കും വാട്‌സ്അപ്പിലൂടെയും അല്ലാതെയും മുഖ്യമന്ത്രിയുടെ സന്ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവര്‍, സ്ത്രീസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍, സംരംഭകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയിട്ടുള്ളത്.
ഇവരുടെയൊക്കെ ഫോണ്‍ നമ്പര്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ മുഖ്യമ്രന്തിയുടെ ഓഫീസിലേക്ക് എന്തിന്, എങ്ങനെ കൈമാറി എന്നതില്‍ വ്യക്തതയില്ല. ജീവനക്കാരുടേത് ഉള്‍പ്പെടെ സന്ദേശം ലഭിച്ച ആരുടെയും സമ്മതം വാങ്ങാതെയാണ് അവരുടെ ഫോണ്‍ നമ്പര്‍ അടക്കമെടുത്തതെന്ന വാദവും ഉയരുന്നുണ്ട്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വരുന്നനാളുകളിലും ഈ കരുതല്‍ തുടരുമെന്നുമെല്ലാം ഈ സന്ദശത്തിലുണ്ട്.

ഇത് കൂടാതെ സി.എം വിത്ത് മീ സിറ്റിസണ്‍ കണക്ട് സെന്റര്‍ എന്ന വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്നും പലര്‍ക്കും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്നോടൊപ്പം, പരിഹാരം ഉറപ്പാണ് എന്ന തലക്കെട്ടോടെ പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള ഔദ്യോഗിക സംവിധാനം 24 മണിക്കൂറും സജ്ജമാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശമാണ് വരുന്നത്. 48മണിക്കൂറിനുള്ളില്‍ മറുപടി ഉറപ്പു നല്‍കുമെന്നും ഇതിലുണ്ട്.
കഴിഞ്ഞ ദിവസം ഡി.എ കുടിശ്ശിക അനുവദിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്‌സ് ആപ്പ് സന്ദേശം വന്നിരുന്നു. ജീവനക്കാരെ പേര് പറഞ്ഞ് അഭിസംബോധന ചെയ്താണ് സന്ദേശം വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, സര്‍വീസ് കാര്യങ്ങള്‍, പെന്‍ഷന്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ സ്പാര്‍ക്കില്‍ (സര്‍വിസ് ആന്റ് പേറോള്‍ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഫോര്‍ കേരള) നിന്നും ഡാറ്റ ചോര്‍ത്തിയാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ ആരോപിച്ചിരുന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി സ്പാര്‍ക്കിന് നല്‍കിയിട്ടുള്ള വ്യക്തിഗത ഫോണ്‍ നമ്പര്‍, പേര്, മറ്റു വിവരങ്ങള്‍ എന്നിവ അവരുടെ അനുമതി കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചെന്നാണ് ജീവനക്കാരുടെ പരാതി. സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനായി മേലുദ്യോഗസ്ഥര്‍ക്കും വേതന നിര്‍ണയ വിതരണ മേലധികാരികള്‍ക്കും ഫിനാന്‍സ് വകുപ്പിലെ സ്പാര്‍ക്ക് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനും പി.എം.യുവിനും മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫിസിന് ഈ വിവരങ്ങള്‍ എവിടെനിന്നും കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ ഡാറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കുന്ന സന്ദേശം ചട്ടലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും പ്രതിപക്ഷ സര്‍വിസ്, അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ സംഘടനകളായ കേരള എന്‍.ജി.ഒ അസോസിയേഷന്‍, കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ തുടങ്ങിയ സംഘടനകളാണ് ഇതിനെതിരേ രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് മെസേജ് വന്നിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡി.എ, ഡി.ആര്‍ സര്‍ക്കാര്‍ പൂര്‍ണമായും അനുവദിച്ചിരിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.
ആകെ ഡി.എ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച മൂന്ന് ശതമാനം ഡി.എയും ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10 ശതമാനം ഡി.എയും നിങ്ങളുടെ കൈകളിലെത്തുമെന്നും സന്ദേശത്തിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ് വാക്ക് എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.
The Kerala government’s new public relations strategy has triggered controversy after WhatsApp messages from the Chief Minister’s Office (CMO) were reportedly sent not only to government employees and teachers but also to welfare pension beneficiaries, women’s safety scheme beneficiaries, and entrepreneurs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."