പ്രത്യേകസംഘത്തിന്റെ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറുമ്പോള്‍ വാദങ്ങള്‍ വെറും സാങ്കല്‍പികമാകരുതെന്നും ശക്തമായ വസ്തുതകളാണ് ആവശ്യമെന്നും ഹൈക്കോടതി
കൊച്ചി: നരഹത്യയടക്കം സംശയിക്കുന്ന കേസുകളില്‍ പൊലിസ് പ്രത്യേകസംഘ (എസ്.ഐ.ടി)ത്തിന്റെ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെങ്കില്‍ വാദങ്ങള്‍ വെറും സാങ്കല്‍പികമാകരുതെന്നും ശക്തമായ വസ്തുതകളാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും ഹൈക്കോടതി. നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിക്കാരിയുടെ വാദങ്ങളില്‍ ഇതിന് പിന്‍ബലമായ വസ്തുതകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നവീന്റെ കുടുംബം ഉന്നയിച്ച കൊലപാതക ആരോപണമടക്കം എസ്.ഐ.ടി അന്വേഷിക്കണമെന്ന് സിംഗിള്‍ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് ഉചിതമായ ഉത്തരവാണെന്ന് ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചു.അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെങ്കില്‍ ശക്തമായ വസ്തുതകള്‍ ആവശ്യമാണ്. വാദങ്ങള്‍ സാങ്കല്‍പികമാകരുത്.
'വസ്തുതകള്‍ മാത്രമാണ് പ്രധാനം. അല്ലാത്തപക്ഷം കുറ്റാന്വേഷണത്തിന്റെ രീതിശാസ്ത്രം ഒരു ഊഹക്കളി പോലെയാകും'എന്ന വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരന്‍ ബ്ലേക് എഡ്വാര്‍ഡ്‌സിന്റെ വചനവും വിധിയില്‍ ഉദ്ധരിച്ചു. രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് പ്രത്യേകസംഘം. ഇവരില്‍ ആര്‍ക്കെങ്കിലും ദുരുദ്ദേശ്യമുണ്ടെന്ന ആക്ഷേപം ഹരജിക്കാരി ഉന്നയിച്ചിട്ടില്ല.
മറിച്ച് പ്രതി അംഗമായ രാഷ്ട്രീയ കക്ഷി സ്വാധീനിക്കുമെന്ന ആശങ്കയും നവീന്‍ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന സംശയവുമാണ് ഉന്നയിക്കുന്നത്. എഫ്.ഐ.ആറില്‍ തന്നെ ആത്മഹത്യയെന്നാണ് പൊലിസ് നിരീക്ഷണം, ഉന്നത ഉദ്യോഗസ്ഥന് പകരം ബന്ധുക്കളെ അറിയിക്കാതെ സി.ഐ ഇന്‍ക്വസ്റ്റ് നടത്തി തുടങ്ങിയവയായിരുന്നു സി.ബി.ഐ അന്വേഷണത്തിനായി ഉന്നയിച്ച ആരോപണങ്ങള്‍. എന്നാല്‍ ഇതൊന്നും അന്വേഷണം പക്ഷപാതപരമാണെന്ന് കരുതാന്‍ കാരണങ്ങളല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം നടന്നു വരുന്ന കേസില്‍ എഫ്.ഐ.ആറില്‍ ആത്മഹത്യ എന്ന് പറഞ്ഞതു കൊണ്ട് അന്തിമ തീര്‍പ്പായി എന്ന് കണക്കാക്കാനാവില്ല. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തന്നെ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് നിയമമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്തുതകളുടെ ശക്തമായ പിന്‍ബലമില്ലാതെ കേസ് മറ്റൊരു ഏജന്‍സിയെ ഏല്‍പിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. കൂടാതെ കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നത് പതിവായാല്‍ പൊലിസിന്റെ ഭാഗത്തും ജനങ്ങളുടെ ഭാഗത്തും ക്രിമിനല്‍ നീതിന്യായ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമാകും. അതിനാല്‍ സംശയങ്ങളും ആശങ്കകളും പരിഹരിച്ച് സത്യം കണ്ടെത്തേണ്ടതുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ തളരാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."