എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദം; പിന്നിൽ ആർ.എസ്.എസ്, അന്വേഷണം വേണം: കോൺഗ്രസ്
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ മാറ്റത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് കോൺഗ്രസ്. പാഠപുസ്തകങ്ങൾ മാറ്റിയെഴുതി, ചരിത്രം വികലമാക്കാനും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുമുള്ള പ്രത്യയശാസ്ത്രപരമായ ആർ.എസ്.എസ് നയമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
രാഷ്ട്രീയ നേട്ടത്തിനും വർഗീയ ധ്രുവീകരണത്തിനുമായി പാഠപുസ്തകങ്ങളിൽ ചരിത്ര നിഷേധവും ശാസ്്ത്ര വിരുദ്ധവുമായ ഉള്ളടക്കം നിർദേശിച്ചത് നാഗ്പൂരിൽ നിന്നാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പാഠപുസ്തകങ്ങൾ വഴി പ്രത്യയശാസ്ത്ര വൈറസ് പടർത്താനുള്ള ഗുരുതരമായ നീക്കമാണ് ആർ.എസ്.എസ് പിന്തുണയോടെ കേന്ദ്രസർക്കാർ നടത്തിയത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജുഡീഷ്യറിക്കെതിരായ പാഠപുസ്തകത്തിലെ ഭാഗം. പാഠപുസ്തകങ്ങൾ ഇത്തരത്തിൽ മാറ്റിയെഴുതാനുള്ള നാഗ്പൂരിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്ന മോദി ഇപ്പോൾ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പാഠപുസ്തകങ്ങൾ എങ്ങനെയാണ് മാറ്റിയെഴുതിയത്, അവ ഏതുവിധത്തിലാണ് രാഷ്ട്രീയ, വർഗീയ ധ്രുവീകരണത്തിന് വഴിവച്ചത് എന്നിവയെ കുറിച്ച് സുപ്രിംകോടതി വിശദമായ അന്വേഷണം നടത്തണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."