36 രാജ്യങ്ങളും സാക്ഷിയായ മെസിയുടെ ഗോൾ വേട്ട; അമ്പരിപ്പിച്ച് അർജന്റൈൻ ഇതിഹാസം
കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്റർ മയാമി. പ്രീ ക്വാർട്ടറിൽ ജമൈക്കൻ ക്ലബ്ബായ കവാലിയറിനെ ഇരു പാദങ്ങളിലുമായി 4-0 എന്ന അഗ്രിഗേറ്റ് സ്കോറിന് തകർത്താണ് അമേരിക്കൻ ക്ലബ്ബ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മയാമിയുടെ വിജയം.
ഈ വിജയത്തിന് പുറമേ സൂപ്പർതാരം ലയണൽ മെസിയുടെ മികച്ച പ്രകടനങ്ങൾക്ക് കൂടിയാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിക്കൊണ്ട് ഇഞ്ചുറി ടൈമിൽ ഗോൾ നേടിയാണ് മെസി ശ്രദ്ധ നേടിയത്. ഇന്റർമയാമിക്ക് വേണ്ടി മെസി നേടുന്ന 37ാം ഗോൾ ആയിരുന്നു ഇത്. ജമൈക്കയിൽ നടന്ന ഈ മത്സരത്തിൽ ഗോൾ നേടിയതോടെ തന്റെ ഫുട്ബോൾ കരിയറിലെ മറ്റൊരു നേട്ടവും മെസി സ്വന്തമാക്കി.
36 വ്യത്യസ്ത രാജ്യങ്ങളിൽ ഗോൾ നേടുന്ന താരമായി മാറാനാണ് മെസിക്ക് സാധിച്ചത്. ജമൈക്കൻ മണ്ണിലും മെസി തന്റെ പ്രതിഭ അറിയിച്ചിരിക്കുകയാണ്. മത്സരത്തിൽ മെസിക്ക് പുറമെ ലൂയി സുവാരസും ഗോൾ നേടി ഇന്റർ മയാമിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മത്സരത്തിന്റെ ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു സുവാരസ്.
നിലവിൽ മേജർ ലീഗ് സോക്കറിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. രണ്ടു വിജയവും ഒരു സമനിലയും ആണ് മയാമി ആദ്യ മൂന്നു മത്സരങ്ങളിൽ നിന്നും മയാമി നേടിയെടുത്തത്. ആദ്യ മത്സരത്തിൽ ഇന്റർ മയാമി സമനിലയിൽ കുടുങ്ങിയിരുന്നു. ന്യൂയോർക്ക് സിറ്റിയാണ് മെസിയെയും സംഘത്തിന്റെയും സമനിലയിൽ കുടുക്കിയത്. മത്സരത്തിൽ ഇരു ടീമികളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.
രണ്ടാം മത്സരത്തിൽ ഹ്യൂസ്റ്റൺ ഡൈനാമോക്കെതിരെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി വിജയിച്ചത്. മൂന്നാം മത്സരത്തിൽ ചാർലോട്ടെ എഫ്‌സിയെ ഒരു ഗോളിനും മയാമി കീഴടക്കി. എംഎൽഎസ്സിൽ മാർച്ച് 17ന് അറ്റ്ലാൻഡ യുണൈറ്റഡിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."