അധ്യാപകർ ചൂരൽ കൈയിൽ കരുതട്ടെ എന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരേയുള്ള പരാതികളിൽ ഉടനടി കേസെടുക്കരുതെന്നും അതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണമെന്നും ഹൈക്കോടതി. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പു വരുത്താൻ അധ്യാപകർ ചെറിയ ചൂരൽ കൈയിൽ കരുതട്ടെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകരെന്ന് കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. അവർ കാണാൻ പഠിപ്പിച്ച സ്വപ്നങ്ങളാണ് പിന്നീട് ലോകത്തെ രൂപപ്പെടുത്തുന്നത്. ഡെമോക്ലീസിന്റെ വാളുപോലെ ഭീതിയുടെ നിഴൽ അധ്യാപകരുടെ മേൽ ഉണ്ടാകരുത്. അതിന് സഹായമായ അന്തരീക്ഷം സ്കുളിലും സൃഷ്ടിക്കണം. അധ്യാപകർ ചൂരൽ പ്രയോഗിക്കാതെ വെറുതെ കൈയിൽ കരുതുന്നത് പോലും കുട്ടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്.
പണ്ട് സ്കൂളുകളിൽ അച്ചടക്കമുണ്ടാകാൻ അധ്യാപകരുടെ നിഴൽ മതിയായിരുന്നു. ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് കേൾക്കുന്നത്. ഈ രീതി പ്രോൽസാഹിപ്പിക്കാനാവില്ല. പരാതി ലഭിച്ച ശേഷം നടത്തുന്ന പ്രാഥമികാന്വേഷണ ഘട്ടത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
ആവശ്യമെങ്കിൽ നോട്ടിസ് നൽകാം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി ഒരു മാസത്തിനകം സർക്കുലർ പുറപ്പെടുവിക്കണം. എന്നാൽ, ന്യായീകരണമില്ലാത്ത യുക്തിരഹിതമായ പീഡനം കുട്ടികൾക്ക് മേലുണ്ടാക്കാമെന്ന് ഇതിനർഥമില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."