ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍. ദുബൈ, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവിടങ്ങളില്‍ ഇന്നും സ്‌ഫോടനമുണ്ടായി.
ദോഹ നഗരത്തിന്റെ തെക്ക് ഭാഗത്തായി വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും കറുത്ത പുക ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട് ചെയ്യുന്നു. ദുബൈയിലും മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ജെബല്‍ അലിക്ക് മുകളിലും സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
മനാമയില്‍ നാല് വലിയ സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നുണ്ടായ സ്‌ഫോടനങ്ങളില്‍ ഇവിടെ ഇതുവരെ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം, അബുദബിയിലെ ഇത്തിഹാദ് ടവേഴ്സ് സമുച്ചയത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു. യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തകര്‍ത്ത ശത്രു ഡ്രോണിന്റെ ശകലങ്ങളാണ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഇടിച്ചുകയറിയത്. സംഭവത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നിസ്സാര പരുക്കേറ്റു.
ഞായറാഴ്ച എമിറേറ്റിലുടനീളം കേട്ട ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടയുന്നതിന്റേതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന് ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. പരുക്കേറ്റവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നലെ യു.എ.ഇയിലുടനീളം ഇറാന്‍ 137 മിസൈലുകളും 209 ഡ്രോണുകളും തൊടുത്തുവിട്ടു, ദുബായിലെ ലാന്‍ഡ്മാര്‍ക്കുകളായ പാം ജുമൈറ, ബുര്‍ജ് അല്‍-അറബ് എന്നിവിടങ്ങളില്‍ തീയും പുകയും ഉയര്‍ന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Iran has reportedly expanded its targeting of U.S. military facilities across the Gulf region, with explosions reported in Dubai, Doha, and Manama. The incidents have intensified regional tensions and raised fears of a broader escalation in the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."