ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി ശനിയാഴ്ച
മലപ്പുറം: പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍,ആറാം പ്രതി നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മറ്റ് 9 പ്രതികളെ വെറുതെവിട്ട കോടതി മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം തെളിഞ്ഞെന്നും വ്യക്തമാക്കി. കൂടാതെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയും കണ്ടെത്തിയതായി കോടതി അറിയിച്ചു. കേസില്‍ ശനിയാഴ്ചയാണ് വിധി പറയുക.
മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നതായിരുന്നു കേസ്. 2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യത്തിന്റെ തുടക്കം. ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് ഷാബാ ഷെരീഫിനെ അന്ന് ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നത്. എന്നാല്‍ മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികമാണ് ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഇയാളെ തടവില്‍ പാര്‍പ്പിക്കുന്നത്. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനമായി. മര്‍ദ്ദനത്തിന് പിന്നാലെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു.
പിന്നീട് പ്രതികള്‍ മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. അതിനാല്‍ പൊലിസിന് അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്ന് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. അവശിഷ്ടം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലം ഈ കേസിലുണ്ടായിരുന്നില്ല.
ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡി.എന്‍.എ പരിശോധന ഫലമാണ് കേസില്‍ നിര്‍ണായകമായത്. ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയാക്കപ്പെട്ടിരുന്നു.
ആകെ 13 പ്രതികള്‍ക്കെതിരെയാണ് കേസില്‍കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കിട്ടാന്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ വെച്ച് മരിച്ചിരുന്നു. മറ്റൊരു പ്രതി ഷമീമിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."