ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മുംബൈ താരം രോഹിത് ശർമ്മയുടെ വമ്പൻ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മുംബൈയുടെ തട്ടകമായ വാംഖഡെയുടെ മണ്ണിൽ 45 പന്തിൽ 76 റൺസാണ് രോഹിത് അടിച്ചെടുത്തത്. നാലു ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്.
മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും രോഹിത് തന്നെയാണ്. മത്സരത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡും രോഹിത് കൈപ്പിടിയിലാക്കി. ടി-20യിൽ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായാണ് രോഹിത് മാറിയത്. ഇന്ത്യൻ മണ്ണിൽ 361 സിക്സറുകളാണ് രോഹിത് അടിച്ചുകൂട്ടിയിട്ടുള്ളത്.
വെസ്റ്റ് ഇൻഡീസിൽ 257 സിക്സുകൾ നേടിയ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ സീസണിൽ ഇതിനു മുമ്പ് നടന്ന മത്സരങ്ങളിൽ ഒന്നും തന്നെ അത്ര മികച്ച പ്രകടനങ്ങൾ നടത്താൻ രോഹിത്തിന് സാധിച്ചിരുന്നില്ല. ഈ മത്സരത്തിന് മുമ്പായി 0, 8, 13, 17, 26 എന്നിങ്ങനെയാണ് രോഹിത് ഈ സീസണിൽ നേടിയ സ്‌കോറുകൾ.
മത്സരത്തിൽ രോഹിത്തിന് പുറമെ മുംബൈക്കായി സൂര്യകുമാർ യാദവ് 30 പന്തിൽ 68 റൺസും നേടി. ആറ് ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 176 റൺസ് പിന്തുടർന്നിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ഈ തകർപ്പൻ വിജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറാനും ഹർദിക് പാണ്ഡ്യക്കും സംഘത്തിനും സാധിച്ചു. എട്ട് മത്സരങ്ങളിൽ നിന്നും നാല് വീതം ജയവും തോൽവിയുമായി എട്ട് പോയിന്റാണ് മുംബൈക്കുള്ളത്.
ഏപ്രിൽ 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Rohit Sharma Create a Historic Record in T20 Cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."