പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം നാട്ടിലെത്തിച്ചു. ഡൽഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.എൽ.എ.മാർ, എം.പി.മാർ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം ഇന്ന് മോർച്ചറിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ 7 മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. അമേരിക്കയിൽ നിന്നുള്ള രാമചന്ദ്രന്റെ സഹോദരന്റെ വരവിനായാണ് സംസ്കാരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
കുടുംബത്തോടൊപ്പം പഹൽഗാമിലെത്തിയതായിരുന്നു രാമചന്ദ്രൻ. ഭാര്യ ഷീല, മകൾ അമ്മു, അമ്മു, അമ്മുവിന്റെ ഇരട്ടക്കുട്ടികൾ (5) എന്നിവർക്കൊപ്പമാണ് ഇവർ ഉണ്ടായിരുന്നത്. മകളുടെ മുന്നിൽവച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."