കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ
കൊണ്ടോട്ടി: കരിപ്പൂര്‍, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒരേ ശ്രേണിയിലുള്ള വിമാനം ഉപയോഗിച്ച് ഹജ്ജ് സര്‍വിസ് നടത്തുമ്പോള്‍ കരിപ്പൂരില്‍ മാത്രം വിമാന ടിക്കറ്റ് നിരക്കില്‍ വിവേചനം. കരിപ്പൂരില്‍ ചെറിയ വിമാനം ഉപയോഗിക്കുന്നതിനാലാണ് നിരക്ക് ഉയരുന്നതെന്ന അധികൃതരുടെ വാദമാണ് ഇതോടെ അസ്ഥാനത്താവുന്നത്.
കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും 200 ല്‍ താഴെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഹജ്ജ് സര്‍വിസിന് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. കരിപ്പൂരില്‍ നിന്ന് ഓരോ വിമാനത്തിലും 173 പേരും കണ്ണൂരില്‍ നിന്ന് 171 പേരുമാണ് യാത്രയാവുക. രണ്ടിടങ്ങളില്‍ നിന്നും ജിദ്ദയിലേക്കുള്ള ആകാശ ദൂരത്തില്‍ 71 കിലോമീറ്റര്‍ മാത്രമാണ് വ്യത്യസമുള്ളത്. എന്നിട്ടും കരിപ്പൂരില്‍ നിന്ന് 41,580 രൂപയാണ് വിമാന കമ്പനി അധിക ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവത്തിനാല്‍ ചെറിയവ ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് കരിപ്പൂരിലെ നിരക്ക് ഉയരുന്നതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ ജിദ്ദ 4016 കിലോമീറ്റും, കരിപ്പൂര്‍ജിദ്ദ സെക്ടറില്‍ 4088 കിലോമീറ്ററുമാണുള്ളത്. കണ്ണൂരില്‍ 94,248 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കരിപ്പൂരില്‍ ഇത് 1,35,828 രൂപയാണ്. കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം 5386 പേരാണ് ഹജ്ജിന് പോകുന്നത്. ഇതിനായി 31 സര്‍വിസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്.
കണ്ണൂരില്‍ നിന്ന് 29 സര്‍വിസുകളിലായ 4680 പേരും തീര്‍ഥാടനത്തിന് പോകും. കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലെന്‍സാണ് ഹജ്ജ് സര്‍വിസ് നടത്തുന്നത്. 21 സര്‍വിസുകളാണ് ഉള്ളത്. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് 93,231 രൂപയാണ്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് 145 പേരെയാണ് ഓരോ സര്‍വിസിലും കൊണ്ടു പോയിരുന്നത്. ലഗേജ് ഇനത്തില്‍ ഓരോ തീര്‍ഥാടകനും 40 കിലോയും ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയും അനുവദിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം 173 തീര്‍ഥാടകരെയും ഹാന്‍ഡ് ബാഗേജ് അടക്കം 47 കിലോ ലഗേജ് വീതവും കൊണ്ടു പോകുന്നുണ്ട്. കരിപ്പൂരില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധവിനെ തുടര്‍ന്ന് 513 പേര്‍ ഈവര്‍ഷം എംബാര്‍ക്കേഷന്‍ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."