കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാവോയിസ്റ്റ് പ്രതിരോധത്തിനുള്ള സഹായം ലഭിക്കില്ലെന്നും മുന്നറിയിപ്പ്
കോഴിക്കോട്: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കഴിഞ്ഞ വര്‍ഷമാദ്യം വരെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാസങ്ങളായി ഒരിടത്തുപോലും മാവോയിസ്റ്റുകളെ കണ്ടെത്താനോ അവരുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാനോ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും മാവോയിസ്റ്റ് പരിശോധന നടത്തുന്ന സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനും സാധിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയിലുള്ള അവസാനത്തെ മലയാളിയായ മാവോയിസ്റ്റ് നേതാവ് ജിഷയേയും കര്‍ണാടക സര്‍ക്കാര്‍ പിടികൂടിയിരുന്നു. കൂടാതെ ആദിവാസി കോളനികളിലൊന്നും മാവോയിസ്റ്റുകള്‍ എത്താറുള്ളതായി വിവരങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന് ഐ.ബിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്രം ഉറപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വിവരം. അതേസമയം കഴിഞ്ഞ ദിവസം നിലമ്പൂരില്‍ അഞ്ച് ആയുധധാരികളെ കണ്ടതായി വിവരമുണ്ട്. ഇവര്‍ മാവോയിസ്റ്റുകളാണോയെന്ന് പരിശോധിച്ചുവരികയാണ്.
ഫെബ്രുവരിയില്‍ കര്‍ണാടക മാവോയിസ്റ്റ് മുക്തമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കായി കേരള വനമേഖലയില്‍ നടത്തുന്ന തിരിച്ചല്‍ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും, മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് ആദിവാസി മേഖലകളിലും മറ്റും നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന നിരീക്ഷണം തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാവോയിസ്റ്റ് മുക്തമായതോടെ ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഫണ്ടും കേന്ദ്രം വെട്ടിച്ചുരുക്കാനാണ് സാധ്യത. 2013 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വനമേഖലകളിലും വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലുമായിരുന്നു മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായിട്ടായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ പല ദളങ്ങളിലും അംഗങ്ങള്‍ ഇല്ലാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."