In - Depth: ഇന്ത്യൻ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണോ? രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് നാല് മുസ്‌ലിംങ്ങൾ
ഇന്ത്യയിൽ മുസ്‌ലിംങ്ങൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ആസൂത്രിതമായ ആൾക്കൂട്ട ആക്രമണങ്ങളാണ് മുസ്‌ലിങ്ങൾക്ക് നേരെ നടന്നത്.
ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യത്യസ്ത അക്രമ സംഭവങ്ങളിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ മുസ്‌ലിങ്ങൾക്ക് നേരെ പടരുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെയും ന്യൂനപക്ഷ വേട്ടയുടെയും ഭീതിദമായ ചിത്രമാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ പതിവാകുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവം
ഉത്തർപ്രദേശിലെ ലഖ്‌നൗവിവാണ് മനുഷ്യ മനസ്സാക്ഷിയെ ഭീതിപ്പെടുത്തുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മാർച്ച് രണ്ടിന് ജന്മദിന ആഘോഷത്തിനിടെ 13 വയസ്സുകാരനാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. സരോജിനി നഗർ സ്വദേശിയായ ഉനൈസ് ഖാൻ ആണ് കൊല്ലപ്പെട്ടത്. ലഖ്‌നൗവിലെ കൃഷ്ണ നഗർ പൊലിസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
നോമ്പു തുറന്നതിന് ശേഷം മാതാപിതാക്കളോട് ഇപ്പോൾ വരാമെന്നും പറഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ജന്മദിനാഘോഷത്തിനായി പോയതായിരുന്നു ഉനൈസ്. ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി തന്റെ പിതാവിന്റെ ലൈസൻസുള്ള റിവോൾവർ എടുത്തു കൈകാര്യം ചെയ്യുകയും, ഇതിനിടെ വെടിവെയ്ക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഉനൈസ് ഉടൻ തന്നെ മരണത്തിന് കീഴടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ മാതാപിതാക്കളും ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (കൊലപാതകം) പ്രകാരം ആണ് കേസെടുത്തിട്ടുള്ളത് എന്ന് സൗത്ത് സോൺ ഡിസിപി നിപുൺ അഗർവാൾ അറിയിച്ചു.
ഇതൊരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ഉനൈസിന്റെ കുടുംബം ആരോപിച്ചു. പഴയ ചില തർക്കങ്ങളുടെ തുടർച്ചയാണിതെന്നും കുടുംബം വ്യക്തമാക്കി. നോമ്പിലായിരുന്ന ഉനൈസ് പാർട്ടിക്ക് പോകാൻ ആദ്യം വിമുഖത കാണിച്ചിരുന്നതായി മാതാപിതാക്കൽ മൊഴി നൽകിയിരുന്നു. എന്നാൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഉനൈസ് വീടു വിട്ട് പുറത്ത് പോയതെന്നും ബന്ധുക്കൾ പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണം. അബദ്ധത്തിൽ സംഭവിച്ചതാണെന്ന പൊലിസ് വാദം ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും ഉനൈസിന്റെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഗോരക്ഷകരുടെ ആക്രമണത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച സംഭവം
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഭിവാഡിയിൽ ട്രക്ക് ഡ്രൈവറായ യുവാവ് വെടിയേറ്റു മരിച്ചതാണ് രണ്ടാമത്തെ സംഭവം. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള പല്ല ഗ്രാമവാസിയായ ആമിർ (28) മാർച്ച് 7 ന് ആണ് കൊല്ലപ്പെട്ടത്. മാർച്ച് 2-ന് രാത്രി സാരെ കാല ഗ്രാമത്തിന് സമീപം അക്രമികളുടെ വെടിയേറ്റാണ് ആമിർ കൊല്ലപ്പെടുന്നത്. സംഭവത്തിൽ ഗോസംരക്ഷകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു.
ബജ്‌റംഗ് ദൾ പ്രവർത്തകരായ ഗോസംരക്ഷകർ മനഃപൂർവ്വം ആമിറിന്റെ പിക്കപ്പ് വാനിൽ തങ്ങളുടെ വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. വാഹനം നിന്ന ഉടൻ തന്നെ യാതൊരു പ്രകോപനവുമില്ലാതെ ആമിറിന്റെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അവൻ പച്ചക്കറി കയറ്റാനാണ് പോയത്. പശുക്കടത്തുമായി അവന് യാതൊരു ബന്ധവുമില്ല. മുസ്‌ലിം ആയതുകൊണ്ട് മാത്രം അവനെ ലക്ഷ്യം വെക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അവനെ കള്ളക്കടത്തുകാരനായി മുദ്രകുത്തി കുറ്റം മറയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നത് എന്നും ആമിറിന്റെ അമ്മാവൻ സുബൈർ പറഞ്ഞു.
ആദ്യഘട്ടത്തിൽ വെടിവയ്പ്പ് നടന്ന കാര്യം പൊലിസ് നിഷേധിച്ചിരുന്നു. കന്നുകാലി കടത്തുകാരും നാട്ടുകാരും തമ്മിലുണ്ടായ കല്ലേറിലാണ് പരുക്കേറ്റതെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക വാദം. എന്നാൽ, കൃത്യമായ പ്ലാനിംഗിലൂടെ നടപ്പിലാക്കിയ കൊലപാതകമാണിതെന്ന് കുടുംബം ഉറച്ചുനിൽക്കുന്നു. നിലവിൽ ബജ്‌റംഗ് ദൾ പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ആമിർ. നാല് മാസം ഗർഭിണിയായ ഭാര്യയും രണ്ട് വയസ്സുള്ള മകളും അടങ്ങുന്നതാണ് ആമിറിന്റെ കുടുംബം. ഈദിന് ശേഷം നടക്കാനിരുന്ന സഹോദരിയുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ ദാരുണ മരണം.
ബിഹാറിൽ വയോധികനെ അടിച്ചു കൊലപ്പെടുത്തിയ സംഭവം
ബിഹാറിലെ ദർഭംഗ ജില്ലയിൽ വർഗീയ പരാമർശങ്ങൾ ചോദ്യം ചെയ്ത 65 വയസ്സുകാരനെ അക്രമികൾ അടിച്ചു കൊലപ്പെടുത്തിയതാണ് അടുത്ത ഞെട്ടിപ്പിക്കുന്ന സംഭവം. ജമാൽപൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ജഗാരുവ ഗ്രാമത്തിൽ താമസിക്കുന്ന അബ്ദുൾ സലാം മാർച്ച് 6 ന് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇഷ്ടിക മോഷ്ടിച്ചുവെന്നാരോപിച്ച് പ്രദേശവാസിയായ മനീഷ് കുമാർ റാം എന്നയാളുമായി നടന്ന തർക്കമാണ് അതി ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ മനീഷിന്റെ അമ്മ വിമല ദേവി വർഗീയ ചുവയുള്ള അധിക്ഷേപങ്ങൾ നടത്തുകയായിരുന്നു. ഈ സമയം വഴിയിലൂടെ കടന്നുപോവുകയായിരുന്ന അബ്ദുൾ സലാം, അധിക്ഷേപകരമായ പരാമർശങ്ങളെ എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
ഇതോടെ പ്രകോപിതരായ പ്രതികൾ അബ്ദുൾ സലാമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മനീഷ് കുമാർ റാം, സഹോദരൻ റോഷൻ കുമാർ റാം, ഇവരുടെ അമ്മ വിമല ദേവി എന്നിവർ ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് സലാമിന്റെ തലയ്ക്ക് അടിച്ചു. മാരകമായി പരുക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീഴുകയും ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ കിരാത്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സമാധാനാന്തരീക്ഷം നിലനിർത്താൻ പൊലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചെങ്കിലും പ്രദേശവാസികൾക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.
നോമ്പ് നോറ്റിരുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ച് കൊലപ്പെടുത്തിയ സംഭവം
കഴിഞ്ഞ ദിവസമാണ് ബിഹാറിലെ മധുബനി ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിയെ ആൾക്കൂട്ടം തല്ലിക്കൊന്നത്. അന്ധരാതാർഹി പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റോഷൻ ഖാത്തൂൻ എന്ന യുവതിയാണ് മാർച്ച് 4 ന് ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. നോമ്പ് നോറ്റിരുന്ന യുവതിയെ അക്രമികൾ നിർബന്ധിച്ച് മദ്യവും മൂത്രവും കുടിപ്പിച്ചതായും ഗുരുതരമായ ആരോപണം ഉയർന്നിരുന്നു.
ഒരു വീട്ടിൽ മോഷണത്തിനായി കയറി എന്ന് ആരോപിച്ചാണ് പ്രദേശവാസികളായ ഒരു സംഘം റോഷൻ ഖാത്തൂനെ തടഞ്ഞുവെച്ചത്. തുടർന്ന് യാതൊരു ദയയുമില്ലാതെ ഇവരെ മാരകമായി മർദിക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ വിവരമറിഞ്ഞെത്തിയ പൊലിസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതൊരു സ്വാഭാവികമായ ആൾക്കൂട്ടാക്രമണമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. യുവതിയെ അവഹേളിക്കുകയും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയും മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ നോമ്പ് നോറ്റിരുന്ന യുവതിക്ക് നേരെ അതിക്രമം നടത്തുകയും ചെയ്തതിന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധവും സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്. നിലവിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും അടിസ്ഥാനമാക്കി അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. യുവതി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
യുവാക്കളെ ബലമായി ചാണകം തീറ്റിച്ച സംഭവം
മഹാരാഷ്ട്രയിലെ പൂനെയിൽ യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന സംഭവം. സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് അക്രമത്തിനെതിരെ ഉയരുന്നത്. ഹിന്ദുത്വ ഗോ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ബിപാഷ മാണികത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് നടുക്കുന്ന ദൃശ്യങ്ങളുള്ളത്. കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനത്തിന് സമീപം വെച്ച് ഒരു സംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. "നിങ്ങൾ റൊട്ടിക്കൊപ്പം മാംസം കഴിക്കുന്നു, എന്നാൽ ഞങ്ങൾ നിങ്ങളെക്കൊണ്ട് റൊട്ടിക്കൊപ്പം ചാണകം കഴിപ്പിക്കും" എന്ന് അധിക്ഷേപിച്ചുകൊണ്ടായിരുന്നു മർദ്ദനം.
യുവാവിന്റെ വായിലേക്ക് ചാണകം ബലമായി തിരുകാൻ സംഘം ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. താൻ നിരപരാധിയാണെന്നും വിട്ടയക്കണമെന്നും യുവാവ് അപേക്ഷിക്കുന്നുണ്ടെങ്കിലും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. ഹിന്ദു ദൈവങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റിട്ടു എന്നും ക്ഷേത്രത്തിന് സമീപം ചിക്കൻ സ്റ്റാൾ നടത്തി മതവികാരം വ്രണപ്പെടുത്തി എന്നും ആരോപിച്ചാണ് മർദ്ദനം നടന്നത്. എന്നാൽ ഇത് ആസൂത്രിതമായ വർഗീയ അക്രമമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ബിപാഷ മാണികത്തിനും സംഘത്തിനുമെതിരെ മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ അംബേഗാവ് ബുദ്രുകിലെ ഒരു മുസ്‌ലിം ഉടമസ്ഥതയിലുള്ള ബിരിയാണി റെസ്റ്റോറന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇവർ ഭീഷണി മുഴക്കിയിരുന്നു. അന്ന് റെസ്റ്റോറന്റിന് തീയിടുമെന്ന ഭീഷണി വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബിപാഷ മാണികത്തിനും സംഘത്തിനുമെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങളിൽ സമുദായ നേതാക്കൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. നിലവിൽ പൊലിസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമോ അറസ്റ്റോ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
ഉത്തർപ്രദേശിലും ബിഹാറിലും നടന്ന കൊലപാതകങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളും വർഗീയ പ്രചാരണങ്ങളുമാണ് ഇത്തരം ആൾക്കൂട്ട നീതി നടപ്പാക്കാൻ അക്രമിസംഘങ്ങളെ പ്രേരിപ്പിക്കുന്നതെന്ന വിമർശനവും ശക്തമാണ്.
In a concerning series of events, four individuals from the Muslim community were killed in various incidents over the span of just seven days. These back-to-back tragedies have raised significant alarms regarding safety and sparked calls for a thorough investigation by local authorities to ensure justice and prevent further violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."