'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി
ഡൽഹി: ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടിപ്പിച്ച കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ കെ രാധാകൃഷ്ണൻ എംപി. അടൂരിന്റെ വാക്കുകൾക്കല്ല, പ്രതിഷേധിച്ച പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി ലഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അടൂരിന്റെ പരാമർശം അപലപനീയവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്നും എംപി ഡൽഹിയിൽ വ്യക്തമാക്കി. അടൂർ തന്റെ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ വാക്കുകൾക്കെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെ അടൂർ തിരിച്ചടിച്ചു. തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ പുഷ്പവതിക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പുഷ്പവതി സിനിമയുമായി ബന്ധമില്ലാത്ത വ്യക്തിയാണെന്നും, താൻ 'വരത്തൻ' അല്ലെന്നും അടൂർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "പുഷ്പവതിക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ പങ്കെടുക്കാൻ അവർക്ക് എന്ത് അധികാരമാണ്? വഴിയേ പോകുന്നവർക്ക് എന്തും പറയാമെന്നാണോ? ഇത് ചന്തയല്ല. മന്ത്രി എന്തിനാണ് തടയാതിരുന്നത്? ഞാൻ ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. ജാതിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. ഓടുംമുമ്പ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ? മന്ത്രിക്ക് ഇത് പരിശീലനത്തിലൂടെ വരുന്നതാണെന്ന് അറിയില്ല," അടൂർ കൂട്ടിച്ചേർത്തു.
അടൂരിന്റെ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തി. അടൂരിന്റെ പരാമർശം ദുരുദ്ദേശ്യത്തോടെയല്ലെന്നും, അത് വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രി ബിന്ദു അടൂരിന്റെ പരാമർശത്തെ തള്ളി. "നീതി നിഷേധിക്കപ്പെട്ടവർക്ക് അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ ആവശ്യമായ ഫണ്ട് നൽകുന്നതിൽ തെറ്റില്ല," മന്ത്രി ബിന്ദു വ്യക്തമാക്കി.
Dalit singer Pushpavathi protested veteran filmmaker Adoor Gopalakrishnan’s controversial remarks at the Kerala Film Policy Conclave, where he criticized the ₹1.5 crore funding for SC/ST and women filmmakers, alleging it could lead to corruption. Pushpavathi, supported by activists and filmmakers, condemned his stance as anti-progressive. K Radhakrishnan MP and others backed her, emphasizing the importance of such funding for marginalized communities. A complaint was filed against Adoor under the SC/ST Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."