ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി
ജറൂസേലം: അന്താരാഷ്ട്ര നിയമങ്ങളും യുദ്ധനിയമങ്ങളും പാലിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ് ഇസ്‌റാഈലിന്. ഗസ്സയുടെ പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ പദ്ധതിയും, ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന നിലപാടും വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലിന്റെ അടിച്ചമര്‍ത്തല്‍ നീക്കങ്ങളും രാജ്യത്തിന്റെ പ്രതിസന്ധിക്ക് അടിവരയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യു.എസിന്റെ പിന്തുണ ഉണ്ടായിരുന്നിട്ട് കൂടി സയണിസ്റ്റ് രാഷ്ട്രം അന്താരാഷ്ട്ര വിശ്വാസ്യതയുടെ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മുന്നോട്ട് ഏറെക്കാലം അതില്‍നിന്ന് കരകയറാന്‍ ഇസ്‌റാഈലിന് കഴിഞ്ഞേക്കില്ലെന്ന അവസ്ഥയാണ് നിലവിലേതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ നടന്ന ഒരു 'പ്യൂ' വോട്ടെടുപ്പ് പ്രകാരം, ഇസ്‌റാഈലിനെക്കുറിച്ചുള്ള അന്താരാഷ്ട്ര വീക്ഷണം ഇപ്പോള്‍ പോസിറ്റീവിനേക്കാള്‍ നെഗറ്റീവാണ്. 2025 ന്റെ തുടക്കത്തില്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഇസ്‌റാഈലിനെ പ്രതികൂലമായി വീക്ഷിക്കുന്നതായി പറഞ്ഞു. നെതര്‍ലാന്‍ഡ്സ് (78 ശതമാനം), ജപ്പാന്‍ (79 ശതമാനം), സ്പെയിന്‍ (75 ശതമാനം), ഓസ്ട്രേലിയ (74 ശതമാനം), തുര്‍ക്കിയെ (93 ശതമാനം), സ്വീഡന്‍ (75 ശതമാനം) ഇങ്ങനെയായിരുന്നു സര്‍വേ ഫലം.
നെതന്യാഹുവിനും ഇസ്‌റാഈലിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയതായി നിരവധി അന്താരാഷ്ട്ര നിയമ വിദഗ്ധരും വംശഹത്യാ വിശകലന പണ്ഡിതരും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നു.
ഇസ്‌റാഈലിന്റെ പരമ്പരാഗത പിന്തുണക്കാര്‍ പോലും നെതന്യാഹു സര്‍ക്കാറിന്റെ നടപടികളെ രാജ്യത്തിനകത്തും പുറത്തും നിന്ന് നിശിതമായി വിമര്‍ശിക്കുന്നതായാണ് കാണുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ യെഹൂദ് ഒല്‍മെര്‍ട്ട്, യെഹുദ് ബരാക്, ഇസ്‌റാഈലി സാഹിത്യരംഗത്തെ അതികായന്‍ ഡേവിഡ് ഗ്രോസ്മാന്‍, ജൂതമത റബ്ബി ജോനാഥന്‍ വിറ്റന്‍ബര്‍ഗ്, റബ്ബി ഡെല്‍ഫിന്‍ ഹോര്‍വില്ലൂര്‍ തുടരാജ്യത്തെ പ്രമുഖരും വിമര്‍ശിക്കുന്നവരിലുണ്ട്.
കൂടാതെ, വിരമിച്ച നൂറുകണക്കിന് ഇസ്‌റാഈലി സുരക്ഷാ ഉദ്യോഗസ്ഥരാണ് നെതന്യാഹുവിനെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമെ, ഇസ്‌റാഈലിന്റെ ആഗോള പങ്കാളികള്‍ സ്വയം വിട്ടു നില്‍ക്കുന്നതും ശ്രദ്ധേയമാണ്.
ഗസ്സയിലെ പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സമീപ ആഴ്ചകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ പടിഞ്ഞാറന്‍ സഖ്യത്തിലെ ഇസ്‌റാഈലിന്റെ പല സുഹൃത്തുക്കളും അതിന്റെ നയപരമായ നടപടികള്‍ ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നുള്ള കഴിഞ്ഞ സെപ്റ്റംബറിലെ ഫ്രാന്‍സിന്റെ പ്രഖ്യാപിനം ആഗോള തലത്തിലെ ഈ നിലപാടിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു. യു.കെയും കാനഡയും ഇത് പിന്തുടരുമെന്ന് പ്രഖ്യാപിച്ചു. ജര്‍മനി പോലും ഇപ്പോള്‍ ആ അര്‍ഥത്തിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ തന്റെ രാജ്യത്തിന് രാജ്യം സമയത്തിന്റെ പ്രശ്‌നം മാത്രമേയുള്ളൂവെന്നും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് സൂചിപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈലുമായുള്ള വ്യാപാര ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് സ്വീഡനും സ്‌പെയിനും യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്‌റാഈല്‍ സുരക്ഷാ ഭീഷണിയാണെന്ന് നെതന്‍ലാന്റ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഡച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്‌റാലിനെതിരെ ഇത്രയൊക്കെ രാജ്യങ്ങള്‍ നിലപാടെടുത്തിട്ടും അമേരിക്ക അതിന്റെ ഏക പ്രധാന ആഗോള പിന്തുണക്കാരനായി നിലകൊള്ളുകയാണ്. ഇസ്‌റാഈലിന്റെ പരമാധികാരം, സുരക്ഷ, വികസനം എന്നിവ ഇപ്പോള്‍ അമേരിക്കയുടെ തുടര്‍ച്ചയായ പിന്തുണയുടെ പുറത്താണ്. യു.എസ് സഹായമില്ലായിരുന്നെങ്കില്‍, പ്രത്യേകിച്ച് ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധ കയറ്റുമതി ഇല്ലായിരുന്നെങ്കില്‍ 1967 ലെ അറബ്-ഇസ്‌റാഈല്‍ യുദ്ധത്തിനുശേഷം വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും നടത്തിയ വിനാശകരമായ ഗസ്സ പ്രചാരണമോ അടിച്ചമര്‍ത്തലോ അധിനിവേശമോ നിലനിര്‍ത്താന്‍ ഇസ്‌റാഈല്‍ വിയര്‍ക്കുമായിരുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടരുകയാണ്. ഇസ്‌റാഈല്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി. 217 പേരാണ് ഇതുവരെ ഗസ്സയില്‍ പട്ടിണിയില്‍ മരിച്ചത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ ആക്രമണങ്ങളില്‍ ഗസ്സയില്‍ 61,369 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 152,850 മനുഷ്യര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Despite claiming to uphold international law, Israel is losing global credibility over its Gaza offensive and West Bank policies. ICC arrest warrants, famine in Gaza, and mass civilian deaths have drawn sharp criticism even from traditional allies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."