മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അവരും ക്രെഡിറ്റ് അർഹിക്കുന്നുണ്ട്: സഞ്ജു
ഏഷ്യ കപ്പിൽ ഒമാനെതിരെയുള്ള മത്സരത്തിൽ മിന്നും പ്രകടനമാണ് ഇന്ത്യക്കായി സഞ്ജു സാംസൺ പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ പോയ സഞ്ജു ഒമാനെതിരെ മൂന്നാം നമ്പറിലാണ് കളിച്ചത്. മൂന്നാം നമ്പറിൽ മലയാളി താരം അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.
45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജു തന്നെയാണ്. മത്സരശേഷം ബാറ്റിംഗ് ദുഷ്കരമായ അബുദാബി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ തന്റെ പ്രകടനങ്ങളെക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. ക്രീസിൽ ഒരുപാട് സമയം നിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഒമാൻ മികച്ച രീതിയിൽ പന്തെറിഞ്ഞെന്നുമാണ് സഞ്ജു പറഞ്ഞത്.
''മത്സരത്തിൽ കനത്ത ചൂട് ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ഫിറ്റ്നസിൽ കൂടുതൽ ഞാൻ ശ്രദ്ധ നൽകുന്നുണ്ട്. ക്രീസിൽ ഒരുപാട് സമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒമാൻ മികച്ച രീതിയിൽ പന്തെറിഞ്ഞു, അവർ ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. പ്രത്യേകിച്ച് പവർ പ്ലേയിൽ അവർ നന്നായി പന്തെറിഞ്ഞു. ബാറ്റുകൊണ്ട് രാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്. ഞാൻ ഇതിനെ പോസിറ്റീവായാണ് കാണുന്നത്'' സഞ്ജു സാംസൺ പറഞ്ഞു.
മത്സരത്തിൽ ഒമാനെ 21 റൺസിനാണ് സൂര്യകുമാർ യാദവും സംഘവും വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിക്കുകയായിരുന്നു. ഹാട്രിക് വിജയവുമായാണ് സൂര്യകുമാർ യാദവും സംഘവും സൂപ്പർ ഫോറിലേക്ക് മുന്നേറിയത്.
ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ഏഴ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. സൂപ്പർ ഫോറിൽ നാളെ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Sanju Samson put in a brilliant performance for India in the match against Oman in the Asia Cup. Sanju spoke about his performance in the match against Oman.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."