അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങിന് ആശംസ നേര്‍ന്ന് യോഗി
പത്തനംതിട്ട: ശബരിമല അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കില്‍ തിരിതെളിച്ചു. രാവിലെ 9.30 ഓടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഗമവേദിയിലേക്കെത്തിയത്.
ഭക്തി കേവലം പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജണ്ടയുണ്ടാകാം. പ്രത്യേക താല്‍പര്യങ്ങളുണ്ടാകാം. അതിനാല്‍ അവര്‍ സംഗമം തടയാന്‍ ശ്രമം നടത്തി. എന്നാല്‍ ആ ശ്രമങ്ങളെ സുപ്രിംകോടതി തടഞ്ഞത് ആശ്വാസം നല്‍കുന്നുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പസംഗമത്തിന് ആശംസ അറിയിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദേശം അയച്ചുവെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സംഗമത്തിലേക്ക് യോഗിയെ ക്ഷണിച്ചിരുന്നുവെന്നും ഇതിന് മറുപടിയായുള്ള കത്തിലാണ് ആശംസകള്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
രാവിലെ ആറ് മണിമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പമ്പാ തീരത്തും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 4864 പേരാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്.
പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അയ്യപ്പഭക്തരെ കബളിപ്പിക്കാനാണ് സംഗമം നടത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ആഗോള അയ്യപ്പ സംഗമം ആഗോള നിക്ഷേപ സംഗമാകുകയാണോ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അദാനിയും അംബാനിയും പങ്കാളികളാകുന്ന വന്‍ വികസന പദ്ധതിക്കാണ് കോപ്പുകൂട്ടുന്നതെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം.
യു.ഡി.എഫ് സംഗമം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബി.ജെ.പി പന്തളത്ത് ബദല്‍ സംഗമം സംഘടിപ്പിക്കുകയാണ്. സംഘാടകര്‍ ക്ഷണിച്ച സര്‍ക്കാരുകളില്‍ തമിഴ്‌നാട് മാത്രമാണ് പങ്കെടുക്കുന്നത്. കര്‍ണാടക, ഡല്‍ഹി, തെലങ്കാന സര്‍ക്കാരുകളെ അടക്കം ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. ഇതോടെ, സംഗമം പേരിന് മാത്രമായിമാറുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
സംഗമത്തിലെക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം കമ്മിഷണറുടെ ഉത്തരവ് വിവാദമായതോടെ, ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതും സർക്കാരിന് നാണക്കേടായി. ഇത്തരം ഫണ്ടുകള്‍ ഉപയോഗിക്കില്ലെന്നും സ്പോണ്‍സര്‍ഷിപ്പോടെ മാത്രമേ പരിപാടി നടത്തൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വി.വി.ഐ.പികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുക. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ എന്‍.എസ്.എസിന്റെ പിന്തുണ നേടാനായി എന്നത് രാഷ്ട്രീയ വിജയമായാണ് സര്‍ക്കാര്‍ കാണുന്നത്. സംഗമത്തിനെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മൂന്ന് ഹരജികളും തള്ളിയതും സര്‍ക്കാരിനും ബോര്‍ഡിനും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ സംഗമം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും യുവതീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്യുകയാണെന്നുമാണ് പ്രതിപക്ഷവും സംഘപരിവാര്‍ അനുകൂല സംഘടനകളും ആരോപിക്കുന്നത്.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെയും സംഘപരിവാര്‍ സംഘടനകളുടെ ബദൽ സംഗമത്തെയും പൂര്‍ണമായും തള്ളാതെയും കൊള്ളാതെയുമുള്ള നിലപാടാണ് പന്തളം കുടുംബം സ്വീകരിച്ചത്. സംഗമത്തെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. എന്നാൽ സംഗമത്തില്‍ പങ്കെടുക്കില്ലെന്നാണ് മല അരയ മഹാസഭയുടെ നിലപാട്.
English Summary: The Global Ayyappa Sangamam was officially inaugurated in Pathanamthitta by Kerala Chief Minister Pinarayi Vijayan. The ceremonial lighting of the lamp was done by Thantri Mahesh Mohanaru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."